4 Dec 2025 10:59 AM IST
FDI in India : പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപം ഉയർത്തില്ല; സമ്മര്‍ദ്ദം നേരിട്ട് ബാങ്കിങ് ഓഹരികൾ
MyFin Desk
Summary
വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പരിഗണനയിലില്ല
വിദേശ നിക്ഷേപ പരിധി സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ പദ്ധതിയില്ലെന്ന് വിശദീകരണം. പിന്നാലെ ബാങ്ക് സെക്ടറിലെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കിയത് ധനകാര്യ മന്ത്രാലയമാണ്.പാര്‍ലമെന്റ് അംഗങ്ങളായ രഞ്ജിത് രഞ്ജന്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപ പരിധി 49 ശതമാനം ആക്കി ഉയര്‍ത്തുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ട്. പിന്നാലെ ബാങ്കിങ് ഓഹരികള്‍ നിക്ഷേപ ശ്രദ്ധയില്‍ വരികയും വിദേശ നിക്ഷേപം അടക്കം ഈ ഓഹരികളില്‍ ഉയരുകയും ചെയ്തിരുന്നു. എഫ്ഡിഐ പരിധി ഉയരുന്നതോടെ ബാങ്കുകളുടെ മൂലധനസ്ഥിതിയും പ്രവര്‍ത്തനമികവും മെച്ചപ്പെടുമെന്ന വിദഗ്ധരുടെ നിരീക്ഷമമാണ് ഇതിന് കാരണമായത്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ വിശദീകരണം വന്നതോടെ ബാങ്കിങ് ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. നിലവില്‍ ബാങ്കുകളിലെ എഫ്ഡിഐ പരിധി 20 ശതമാനമാണ്. അതേസമയം, ബാങ്കിങ് മേഖലയില്‍ ലയനവുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
