image

28 Dec 2025 12:18 PM IST

Stock Market Updates

FPI Investment: വിദേശനിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 1.6 ലക്ഷം കോടി രൂപയുടെ ഓഹരികള്‍

MyFin Desk

FPI Investment: വിദേശനിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്  1.6 ലക്ഷം കോടി രൂപയുടെ ഓഹരികള്‍
X

Summary

ശക്തമായ ഡോളര്‍, ആഗോള അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വിദേശ നിക്ഷേപകരെ വികസിത വിപണികളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു


ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വാങ്ങി. 1.6 ലക്ഷം കോടി രൂപയാണ് ഇതുവരെ വിപണിയില്‍നിന്ന് പിന്‍വലിച്ചത്. അസ്ഥിരമായ കറന്‍സി, ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് യുഎസ് താരിഫുകള്‍ തുടങ്ങിയവ ഇതിനു കാരണമായതായി അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എങ്കിലും 2026 ല്‍ നിക്ഷേപം പോസിറ്റീവായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ല്‍ വിപണി പഴയതുപോലെയാകുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന യുഎസ് ബോണ്ട് ആദായം, ശക്തമായ ഡോളര്‍, രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ മറ്റ് വികസിത വിപണികളിലേക്ക് മാറാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

വിദേശ നിക്ഷേപകർ തിരിച്ചെത്തുമെന്ന് പ്രതീക്ഷ

'അടുത്ത വര്‍ഷം വളര്‍ച്ചയും വരുമാനവും വര്‍ദ്ധിക്കുന്നതോടെ ഇന്ത്യയില്‍ എഫ്പിഐകള്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. യുഎസുമായുള്ള വ്യാപാര കരാറിലെത്തുന്നത് താരിഫ് വ്യത്യാസങ്ങള്‍ കുറയ്ക്കും. അതേസമയം ഫെഡ് നിരക്ക് കുറച്ചാൽ ഡോളർ മൃദുവായി നിലനിൽക്കുകയും വളര്‍ന്നുവരുന്ന വിപണി ആസ്തികള്‍ക്ക് അനുകൂലമാക്കുകയും ചെയ്യും. എലാര സെക്യൂരിറ്റീസ് ഇന്ത്യ ഗവേഷണ വിഭാഗം ഡെപ്യൂട്ടി മേധാവി ഗരിമ കപൂര്‍ പറയുന്നു.

''ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ, ആഭ്യന്തര ഘടകങ്ങളും നിക്ഷേപം തിരിച്ചെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വിപണിയിലെ അനിശ്ചിതത്വം തുടരാൻ സാധ്യതയുണ്ട്. ആഗോള പലിശ നിരക്കുകൾ, പ്രത്യേകിച്ച് നിരക്ക് കുറയ്ക്കലിന്റെ സമയവും വേഗതയും, താരിഫ് തീരുമാനങ്ങൾ എന്നിവ ശ്രദ്ധയാകർഷിക്കും''. മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഇന്ത്യ പ്രിന്‍സിപ്പല്‍ മാനേജര്‍-റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറയുന്നു.

ഡിസംബര്‍ 26 വരെ, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് 1.58 ലക്ഷം കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. ഇത് 2025 നെ ഇക്വിറ്റി ഫ്‌ളോകള്‍ക്ക് ഏറ്റവും മോശം വര്‍ഷമാക്കി മാറ്റുന്നു. 2022 ലെ 1.21 ലക്ഷം കോടി രൂപയാണ് പുറത്തേക്ക് ഒഴുകിയത്. അതേസമയം 2023 ല്‍ 1.71 ലക്ഷം കോടി രൂപയുടെ ശക്തമായ ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. ആഗോളതലത്തിലും പ്രാദേശികമായും ഉണ്ടായ സമ്മര്‍ദ്ദങ്ങളാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ലാഭമെടുക്കലിന് കാരണമായി

ആഭ്യന്തര രംഗത്ത്, ചില വിഭാഗങ്ങളിലെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ലാഭമെടുക്കലിന് കാരണമായി എന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റിലെ ഹെഡ്-ഇക്വിറ്റി ഷൊര്‍ഭ് ഗുപ്ത പറഞ്ഞു. 2025 ലെ 12 മാസങ്ങളില്‍ എട്ടിലും എഫ്പിഐകള്‍ ഓഹരികള്‍ വിറ്റു. ഏപ്രില്‍, മെയ്, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രമാണ് പരിമിതമായ വാങ്ങല്‍ നടന്നത്.