image

18 Aug 2023 7:44 AM IST

Stock Market Updates

ഐസിആര്‍ആര്‍ നീട്ടിയേക്കും, യുഎസില്‍ നിരക്ക് ആശങ്ക; ഇന്ത്യന്‍വിപണിയില്‍ ഇന്ന് പ്രതീക്ഷിക്കാവുന്നത്

MyFin Desk

Hindustan aeronautics limited | stock market update
X

Summary

  • ഏഷ്യന്‍ വിപണികളുടെ തുടക്കം സമ്മിശ്രം
  • ഗിഫ്റ്റ് സിറ്റിയില്‍ ഇടിവോടെ തുടക്കം


പലിശ നിരക്ക് വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചന യുഎസ് ഫെഡ് റിസര്‍വില്‍ നിന്നു വന്നത് ആഗോള തലത്തില്‍ വിപണികളെ നിരാശയിലാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വന്നാല്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ പലിശ നിരക്ക് വര്‍ധനയിലേക്ക് നീങ്ങാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ താല്‍ക്കാലികമായി ബാങ്കുകള്‍ക്ക് മേല്‍ ചുമത്തിയ അധിക കരുതല്‍ ധന അനുപാതത്തിന്‍റെ കാലപരിധി റിസര്‍വ് ബാങ്ക് നീട്ടിയേക്കും എന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

ചൈനയില്‍ വീണ്ടെടുപ്പില്‍ പ്രകടമാകുന്ന മാന്ദ്യവും ആവശ്യകതയിലും ഉപഭോഗത്തിലുമുള്ള തളര്‍ച്ചയും ആഗോള വിപണികളെ ബാധിക്കുന്നുണ്ട്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

കോൺകോർഡ് ബയോടെക്: ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഈ ബയോടെക് ഫാർമ കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യും. അവസാന ഇഷ്യു വില ഒരു ഷെയറിന് 741 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

എല്‍ടിഐ മിന്‍റ്‍ട്രീ: യുഎസ് ആസ്ഥാനമായുള്ള സപ്ലിമെന്റൽ ഇൻഷുറൻസ് ദാതാവായ അഫ്‍ലാക്ക് ഇൻകോർപ്പറേറ്റഡ്, ആപ്ലിക്കേഷൻ നവീകരണത്തിനും ക്ലൗഡ് പരിവർത്തനത്തിനുമായി ഒരു ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പങ്കാളിയായി എല്‍ടിഐ മിന്‍റ്‍ട്രീയെ തിരഞ്ഞെടുത്തു.

പി റ്റി എന്‍ജിനീയറിംഗ്: ട്രാക്ഷൻ, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള മോട്ടോറുകൾ, ജനറേറ്ററുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പി റ്റി എന്‍ജിനീയറിംഗ് ലിമിറ്റഡ് 13.97 കോടി രൂപയുടെ അറ്റാദായം ആദ്യപാദത്തില്‍ നേടി, 19.30 ശതമാനം വാര്‍ഷിക വളർച്ചയാണ് ഇത് . എബിറ്റ്ഡ 19.69 ശതമാനം വർധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയായ 42.43 കോടി രൂപയില്‍ എത്തി.

പിരമിഡ് ടെക്‌നോപ്ലാസ്റ്റ്: വ്യാവസായിക പാക്കേജിംഗ് കമ്പനിയായ പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ഐപിഒയ്ക്ക് മുന്നോടിയായി ഓഗസ്റ്റ് 17ന് നാല് ആങ്കർ നിക്ഷേപകരിൽ നിന്നായി 27.55 കോടി രൂപ സമാഹരിച്ചു. കാർനെലിയൻ സ്ട്രക്ചറൽ ഷിഫ്റ്റ് ഫണ്ട്, ആൽക്കെമി വെഞ്ചേഴ്സ് ഫണ്ട്-സ്കീം I, പ്ലൂറിസ് ഫണ്ട്, റെസൊണൻസ് ഓപ്പർച്യുണിറ്റീസ് ഫണ്ട് എന്നിവയാണ് ആങ്കർ നിക്ഷേപകർ.

എന്‍ടിപിസി: പൊതുമേഖലയിലുള്ള എന്‍ടിപിസി കൽക്കരി ഖനന ബിസിനസിനായി അനുബന്ധ സ്ഥാപനമായ എന്‍ടിപിസി മൈനിംഗുമായി ബിസിനസ് ട്രാൻസ്‍ഫര്‍ കരാർ (ബിടിഎ) നടപ്പിലാക്കി. ആറ് കൽക്കരി ഖനികൾ അടങ്ങുന്ന കൽക്കരി ഖനന ബിസിനസ്സ് ബിടിഎ വഴി എൻടിപിസി മൈനിംഗിലേക്ക് മാറ്റുന്നതിന് എൻടിപിസിക്ക് ബോർഡ് അനുമതി ലഭിച്ചു.

ജെയിൻ ഇറിഗേഷൻ സിസ്റ്റംസ്: വിവിധ ബാധ്യതകൾ നിറവേറ്റുന്നതിനായി ഹ്രസ്വ- ഇടത്തരം കാലയളവിലെ ധനസമാഹരണത്തിന് കമ്പനിക്ക് ബോർഡ് അംഗീകാരം ലഭിച്ചു. പ്രൊമോട്ടർ അലോട്ട്‌മെന്റ് വഴി 76.12 കോടി രൂപയുടെ ഫണ്ട് സമാഹരിക്കും.

ടാറ്റ സ്റ്റീൽ: ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഇക്വിറ്റി ഓഹരിയുടമകളുടെ യോഗം സെപ്തംബർ 18 ന് നടത്തും. ടാറ്റ സ്റ്റീലുമായുള്ള ടിആര്‍എഫ് ലയനം യോഗം പരിഗണിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്: പഞ്ചാബ് നാഷണൽ ബാങ്ക്, ടിവിഎസ് മോട്ടോർ കമ്പനി, ശ്രീറാം ഫിനാൻസ്, ട്രെന്റ്, സൈഡസ് ലൈഫ് സയൻസസ് എന്നിവ സെപ്റ്റംബർ 29 മുതൽ നിഫ്റ്റി നെക്സ്റ്റ് 50-ൽ ഉൾപ്പെടുത്തും. എന്നിരുന്നാലും, എസിസി, എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ്, എച്ച്ഡിഎഫ്‍സി എഎംസി, ഇൻഡസ് ടവേഴ്‌സ്, കൂടാതെ പേജ് ഇൻഡസ്ട്രീസ് സൂചികയിൽ നിന്ന് ഒഴിവാക്കും. വിശാലമായ വിപണി സൂചികകളുടെ അർദ്ധ വാർഷിക അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റിസ്ഥാപിക്കലുകളെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രഖ്യാപിച്ചു.

ഏഷ്യന്‍ വിപണികള്‍ സമ്മിശ്രം, യുഎസ് ഇടിവില്‍

ഏഷ്യന്‍ വിപണികളില്‍ ഇന്ന് സമ്മിശ്രമായ തുടക്കമാണ് കാണാനാകുന്നത്. ഷാങ്ഹായ്, തായ്വാന്‍ വിപണികള്‍ നേട്ടത്തിലാണ്. അതേസമയം ഓസ്ട്രേലിയ, ഹോംഗ്കോംഗ്, ടോക്കിയോ വിപണികള്‍ ഇടിവിലാണ്. വിപണികളില്‍ അനിശ്ചിതാവസ്ഥ പ്രകടമാണ്.

യുഎസിലെ പ്രധാന വിപണികളായ ഡൌ ജോണ്‍സും നാസ്‍ഡാഖും എസ്‍ & പി 500ഉം നഷ്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു.

ഗിഫ്റ്റ് സിറ്റി 65 പോയിന്‍റ് ഇടിവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണികളുടെ തുടക്കം നഷ്ടത്തോടെ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ 1,510.86 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 313.97 കോടി രൂപയുടെ ഓഹരികൾ വിറ്റുവെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 8643.48 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്നലെ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 350.50 കോടി രൂപയുടെ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

സമ്പദ്‌വ്യവസ്ഥയിലുള്ള ശുഭാപ്തി വിശ്വാസം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ചൈനയുടെ കേന്ദ്ര ബാങ്കിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച എണ്ണവില ഒരു ശതമാനത്തിലധികം ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.15 ഡോളർ അഥവാ 1.38 ശതമാനം ഉയർന്ന് ബാരലിന് 84.60 ഡോളറിലും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.38 ഡോളർ അഥവാ 1.74 ശതമാനം ഉയർന്ന് ബാരലിന് 80.76 ഡോളറിലുമാണ്.

മാർച്ച് 15 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 1,888.30 ഡോളറിലെത്തിയ ശേഷം സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,895.60 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ അൽപ്പം താഴ്ന്ന് 1,925.80 ഡോളറിലെത്തി.

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല