26 Feb 2026 3:32 PM IST
ഇന്ത്യൻ ഓഹരി വിപണിയിലെ ഓപ്ഷൻസ് ട്രേഡിംഗിൽ വൻ ഇടിവ്.
Summary
അമേരിക്കൻ വിപണി 39% വളർച്ച നേടിയപ്പോൾ ഇന്ത്യയിൽ വോളിയം 15% ഇടിഞ്ഞു; ഏപ്രിൽ ഒന്ന് മുതൽ പുതിയ ടാക്സ് കൂടി വരുന്നതോടെ ട്രേഡർമാർ കടുത്ത ആശങ്കയിൽ.
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓപ്ഷന്‍സ് വ്യാപാരം കൂപ്പുകുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഓപ്ഷന്‍സ് ടേണോവര്‍ 15 ശതമാനം ഇടിഞ്ഞപ്പോള്‍, അമേരിക്കന്‍ വിപണി നേടിയത് 39 ശതമാനം വളര്‍ച്ച. ഒരുകാലത്ത് യുഎസ് വിപണിയുടെ 35 ശതമാനത്തോളം എത്തിയിരുന്ന ഇന്ത്യയുടെ ഓപ്ഷന്‍സ് പ്രീമിയം മൂല്യം, ഇപ്പോള്‍ വെറും 20 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സെബിയുടെ പുതിയ നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന കാരണം.
2024 നവംബര്‍ മുതല്‍ ഇന്‍ഡക്‌സ് ലോട്ട് സൈസുകള്‍ 5 ലക്ഷത്തില്‍ നിന്നും 15-20 ലക്ഷം രൂപയായി സെബി ഉയര്‍ത്തി. ഇതോടെ ചെറുകിട വ്യാപാരികള്‍ക്ക് വിപണിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ആഴ്ചയിലുള്ള എക്‌സ്പയറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും മാര്‍ജിന്‍ തുക ഉയര്‍ത്തിയതും വോളിയം കുറയാന്‍ കാരണമായി.2026-ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് ട്രേഡിംഗിന്മേലുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വീണ്ടും വര്‍ദ്ധിപ്പിച്ചു.
അമേരിക്കൻ വിപണിയിൽ ശക്തമായ കുതിപ്പ്
ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അമിതമായ ഊഹക്കച്ചവടം കുറയ്ക്കാനാണ് ഈ നീക്കം. അതേസമയം, അമേരിക്കയിലെ ഒരു എസ്&പി 500 ഓപ്ഷന്‍ കോണ്‍ട്രാക്റ്റിന്റെ മൂല്യം നമ്മുടെ നിഫ്റ്റി 50 കോണ്‍ട്രാക്റ്റിനേക്കാള്‍ 31 മടങ്ങ് കൂടുതലാണ്. അമേരിക്കന്‍ വിപണി ശക്തമായ കുതിപ്പ് തുടരുമ്പോള്‍, ഇന്ത്യന്‍ വിപണിയില്‍ നിഫ്റ്റി കഴിഞ്ഞ ഒരു വര്‍ഷമായി ഏകദേശം 10 ശതമാനം റിട്ടേണ്‍ മാത്രമാണ് നല്‍കിയത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും വ്യാപാര നികുതിയിലെ വര്‍ദ്ധനവും വിദേശ നിക്ഷേപകരെയും ട്രേഡര്‍മാരെയും പിന്നോട്ട് വലിച്ചു. വിപണി 3 മുതല്‍ 5 ശതമാനം വരെ തിരിച്ചുകയറിയേക്കാമെങ്കിലും, ഉയര്‍ന്ന ലോട്ട് സൈസും നികുതിയും കാരണം പഴയതുപോലെ വ്യാപാര വോളിയം കൂടുമെന്ന് വിദഗ്ധര്‍ കരുതുന്നില്ല. പ്രത്യേകിച്ച് ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിച്ച ടാക്‌സ് വരുന്നതോടെ ഹൈ-ഫ്രീക്വന്‍സി ട്രേഡര്‍മാരുടെ പങ്കാളിത്തം ഇനിയും കുറഞ്ഞേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
