image

17 Dec 2025 2:15 PM IST

Stock Market Updates

വിപണിയില്‍ വീണ്ടും റെഡ് സിഗ്‌നല്‍: നിഫ്റ്റിയും സെന്‍സെക്‌സും ഇടിവില്‍

MyFin Desk

വിപണിയില്‍ വീണ്ടും റെഡ് സിഗ്‌നല്‍:  നിഫ്റ്റിയും സെന്‍സെക്‌സും ഇടിവില്‍
X

Summary

യുഎസ് ഫെഡറല്‍ റിസര്‍വ് നയം വിപണിയെ ബാധിച്ചു


തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. ദിവസത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കുത്തനെ താഴേക്ക് പോയി. സെന്‍സെക്‌സ് 224 പോയിന്റ് ഇടിഞ്ഞ് 84,455-ലെവലില്‍ വ്യാപാരം നടത്തുന്നു. ഒരു ഘട്ടത്തില്‍ ഇത് ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 450 പോയിൻ്റോളം താഴ്ന്നിരുന്നു. നിഫ്റ്റി 50, 63 പോയിന്റ് (0.24%) ഇടിഞ്ഞ് 25,797-ലെവലില്‍ തുടരുന്നു. പ്രധാന റെസിസ്റ്റൻസായ 25,850-ലെവലിന് താഴെ ക്ലോസ് ചെയ്തേക്കും. വിപണിയിലെ ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്. മിഡ്ക്യാപ് സൂചിക 0.46 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.66 ശതമാനവും ഇടിഞ്ഞു.

വിപണി ഇടിയാനുള്ള കാരണങ്ങള്‍

യുഎസ് തൊഴില്‍ കണക്കുകള്‍ സമ്മിശ്രമായതിനാല്‍ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം വിപണിയെ ബാധിച്ചു. വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ ഓഹരി വിപണിയിൽ പ്രതിഫലിച്ചു. ഡിസംബര്‍ 16-ന് വിദേശ നിക്ഷേപകര്‍ 2,060 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ 771 കോടി രൂപയുടെ ഓഹരികള്‍ മാത്രമാണ് വാങ്ങിയത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 91 രൂപ കടന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ആര്‍ബിഐ വിപണിയിൽ ഇടപെടുന്നുണ്ടെങ്കിലും ഇത് നിക്ഷേപകരെ ജാഗ്രതയുള്ളവരാക്കുന്നു. ബാങ്കിംഗ് ഓഹരികളിലെ വില്‍പനയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. എച്ച്ഡിഎഫ്‌സി ബാങ്ക് , ഐസിഐസിഐ ബാങ്ക് എന്നീ വമ്പന്‍ കമ്പനികളുടെ ഇടിവ് സൂചികകളെ പ്രധാന സൂചികകളെ താഴേക്ക് വലിച്ചു. രൂപയെ സുസ്ഥിരമാക്കാന്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ ആര്‍ബിഐയുടെ ശക്തമായ ഇടപെടല്‍ തുടരുന്നുന്നുണ്ട്.

ഏഷ്യന്‍ വിപണികള്‍ ഭാഗികമായി വീണ്ടെടുക്കല്‍ കാണിച്ചെങ്കിലും ആഗോള വിപണിയിൽ ജാഗ്രതയോടെയുള്ള മുന്നേറ്റം തുടരുന്നു.

നിഫ്റ്റി 50 സാങ്കേതിക വിശകലനം

നിഫ്റ്റി 25,800 നിലവാരത്തിനടുത്ത് നേരിയ തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും ട്രെന്‍ഡ് ഇപ്പോഴും ദുര്‍ബലമാണ്. 26,000-26,100 എന്ന റെസിസ്റ്റൻസ് ലെവൽ മറികടക്കാന്‍ നിഫ്റ്റിക്ക് സാധിക്കുന്നില്ല. താഴെ 25,780-25,750 ലെവലാണ് പ്രധാന സപ്പോര്‍ട്ട് . ഇത് തകര്‍ന്നാല്‍ നിഫ്റ്റി 25,650 ലെവൽ വരെ താഴാന്‍ സാധ്യതയുണ്ട്. വിപണിയില്‍ പോസിറ്റീവ് ട്രെന്‍ഡ് വരണമെങ്കില്‍ നിഫ്റ്റി 26,050-26,100-ലെവലിന് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.

മേഖല തിരിച്ചുള്ള പ്രകടനം

ആകെ 16 പ്രധാന സെക്ടറുകളില്‍ 11 എണ്ണവും നഷ്ടത്തിലാണ്. പി എസ് യു ബാങ്ക് സൂചിക യും മെറ്റല്‍ സൂചികയുമാണ് മുന്നേറിയത്. നഷ്ടത്തില്‍ എത്തിയ മേഖലയിൽ മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് , ഫിനാന്‍ഷ്യല്‍സ് ഓഹരികളുണ്ട്.

ശ്രദ്ധേയമായ ഓഹരികൾ ഏതൊക്കെ?

ശ്രീറാം ഫിനാന്‍സ്, എസ്ബിഐ (+1.5%), ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നീ ഓഹരികൾ ശ്രദ്ധേയമായി. നഷ്ടമുണ്ടാക്കിയ ഓഹരികളിൽ മാക്‌സ് ഹെല്‍ത്ത് കെയര്‍, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐസിഐസിഐ ബാങ്ക് (1.3%), അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയുണ്ട്. മുന്‍ ദിവസത്തെ വലിയ ഇടിവിന് ശേഷം ആക്‌സിസ് ബാങ്ക് 1% നേട്ടമുണ്ടാക്കി. പോസിറ്റീവ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മീഷോ ഓഹരികള്‍ 20% കുതിച്ചുയര്‍ന്നു.

മൊത്തത്തിലുള്ള വിലയിരുത്തല്‍

വിപണിയിലെ സെന്റിമെന്റ് ഇപ്പോള്‍ ദുര്‍ബലമാണ്. പൊതുമേഖലാ ബാങ്കുകളും മെറ്റല്‍ ഓഹരികളും പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും വിദേശ നിക്ഷേപകരുടെ വില്‍പനയും രൂപയുടെ തകര്‍ച്ചയും വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നു. വരും ദിവസങ്ങളിലും വിപണി വലിയ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചേക്കാം.