image

1 April 2026 7:04 PM IST

Stock Market Updates

പുതിയ സാമ്പത്തിക വര്‍ഷത്തിന് ഉജ്ജ്വല തുടക്കം; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സെന്‍സെക്‌സ് ഉയര്‍ന്നു

MyFin Desk

Green stock market chart showing Sensex and Nifty rise on February 25, 2026.
X

Summary

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഉണ്ടായ അയവ് വിപണിക്ക് കരുത്തായി. ഇറാനുമായുള്ള സൈനിക നടപടികള്‍ വരും ആഴ്ചകളില്‍ കുറയുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. സമാധാന ചര്‍ച്ചകളുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബ്രെന്റ് ക്രൂഡ് വിലയും കുത്തനെ കുറഞ്ഞു


ആഗോള വിപണികളിലെ അനുകൂല തരംഗവും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഉണ്ടായ അയവും ഇന്ത്യന്‍ സൂചികകള്‍ക്ക് വലിയ കരുത്തേകി. നിഫ്റ്റി 348 പോയിന്റ് (1.56%) വര്‍ദ്ധിച്ച് 22,679.40 നിലവാരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1,186.77 പോയിന്റ് (1.65%) നേട്ടമുണ്ടാക്കി 73,134.32 നിലവാരത്തില്‍ വ്യാപാരം അവസാനിച്ചു. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 2,000 പോയിന്റിലധികം (73,964) ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് നേരിയ തോതില്‍ ലാഭമെടുപ്പ് ഉണ്ടായത് നേട്ടം കുറച്ചു.

കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഉണ്ടായ അയവ് വിപണിക്ക് കരുത്തായി. ഇറാനുമായുള്ള സൈനിക നടപടികള്‍ വരും ആഴ്ചകളില്‍ കുറയുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. സമാധാന ചര്‍ച്ചകളുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബ്രെന്റ് ക്രൂഡ് വിലയും കുത്തനെ കുറഞ്ഞു.ആഗോള വിപണികളിലെ ഉണര്‍വ് ഇന്ത്യന്‍ നിക്ഷേപകര്‍ക്കും ആത്മവിശ്വാസം നല്‍കി. ദക്ഷിണ കൊറിയന്‍ വിപണിയായ കോസ്പിയും (8.44% കുതിപ്പ്), ജാപ്പനീസ് വിപണിയായ നിക്കിയും (5.24% കുതിപ്പ്) ഇന്ത്യന്‍ വിപണിയില്‍ ആവേശം പകര്‍ന്നു.

നിഫ്റ്റി 22,700-ല്‍ നിന്ന് ആശ്വാസ റാലി

നിഫ്റ്റി 50 ഇന്ന് 22,679 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്ന് ഒരു തിരിച്ചുകയറ്റത്തിനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും വിപണിയില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്.

സാങ്കേതിക വിശകലനം

നിഫ്റ്റി ഇപ്പോള്‍ 'ലോവര്‍ ഹൈ - ലോവര്‍ ലോ' പാറ്റേണിലാണ്. ഇത് വിപണിയിലെ ഹ്രസ്വകാല ദൗര്‍ബല്യത്തെ സ്ഥിരീകരിക്കുന്നു. മാര്‍ച്ചിലെ കനത്ത വില്‍പനയ്ക്ക് ശേഷം 22,700 എന്ന സുപ്രധാന സപ്പോര്‍ട്ട് സോണില്‍ നിന്ന് വാങ്ങല്‍ താല്‍പ്പര്യം പ്രകടമാണ്. എങ്കിലും ഇതിനെ ഒരു പൂര്‍ണ്ണമായ ട്രെന്‍ഡ് മാറ്റമായി കാണാന്‍ കഴിയില്ല. സൂചിക ഇപ്പോഴും പ്രധാന പ്രതിരോധ നിലവാരങ്ങള്‍ക്ക് താഴെ വ്യാപാരം നടത്തുന്നതിനാല്‍, ഓരോ കുതിപ്പിലും വില്‍പന സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രതിരോധ- ലോജിസ്റ്റിക്‌സ് ഓഹരികളില്‍ വന്‍ കുതിപ്പ്

വിപണിയിലെ 16 പ്രധാന സെക്ടറുകളില്‍ 14 എണ്ണവും ഇന്ന് പച്ചപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ക്കിടയില്‍ 'റിസ്‌ക് എടുക്കാനുള്ള താല്‍പ്പര്യം' വീണ്ടും സജീവമായതോടെ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2% മുതല്‍ 3% വരെ നേട്ടമുണ്ടാക്കി പ്രധാന സൂചികകളെക്കാള്‍ മുന്നിലെത്തി.

സെക്ടറുകളുടെ പ്രകടനം

ഇന്ന് വിപണിയിലെ താരങ്ങള്‍ പ്രതിരോധ ഓഹരികളായിരുന്നു. പ്രതിരോധ മന്ത്രാലയം 2.38 ലക്ഷം കോടി രൂപയുടെ പുതിയ കരാറുകള്‍ക്ക് അംഗീകാരം നല്‍കിയതും കമ്പനികള്‍ റെക്കോര്‍ഡ് വാര്‍ഷിക വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തതും ഈ മേഖലയെ 5% മുതല്‍ 20% വരെ ഉയര്‍ത്തി.

ഗാര്‍ഡന്‍ റീച്ച് 20% കുതിച്ചുചാട്ടം നടത്തി. എച്ച്എഎല്‍, ബിഇഎല്‍, ബിഡിഎല്‍ ഓബരികള്‍ 5% മുതല്‍ 10% വരെ നേട്ടമുണ്ടാക്കി. ബാങ്കിംഗ് & ഫിനാന്‍സ് മേഖലയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ) എന്നിവ വിപണിക്ക് ആവശ്യമായ സ്ഥിരത നല്‍കി. ബാങ്ക് നിഫ്റ്റി ഏകദേശം 3% ഉയര്‍ന്നു.

ക്യാപിറ്റല്‍ ഗുഡ്‌സ് & ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ എല്‍& ടി, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളില്‍ ശക്തമായ വാങ്ങല്‍ പ്രകടമായി. ഷിപ്പിംഗ് പാതകളിലെ സുരക്ഷ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ ലോജിസ്റ്റിക്‌സ് ഓഹരികള്‍ക്കും കരുത്തേകി.

നാളത്തെ വിപണി കാഴ്ചപ്പാട്

ഇന്നത്തെ ശക്തമായ തിരിച്ചുവരവിന് ശേഷം വിപണിയുടെ അടുത്ത നീക്കം പൂര്‍ണ്ണമായും ആഗോള സാഹചര്യങ്ങളെയും പശ്ചിമേഷ്യന്‍ വിഷയത്തില്‍ അമേരിക്ക പുറത്തുവിടാനിരിക്കുന്ന ഔദ്യോഗിക പ്രസ്താവനയെയും ആശ്രയിച്ചിരിക്കും. നിഫ്റ്റി 22,600 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്തത് ശുഭസൂചനയാണ്. നാളെ ഈ മേഖല ശക്തമായ ഒരു സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും. ഉടനടിയുള്ള തടസ്സം 22,900 , 23,000 മേഖലയിലാണ്. ഈ പ്രതിരോധം മറികടന്നാല്‍ നിഫ്റ്റിക്ക് 23,200 , 23,400 നിലവാരങ്ങളിലേക്ക് അതിവേഗം കുതിക്കാന്‍ സാധിക്കും. നാളെ പ്രതിവാര ഓപ്ഷന്‍ എക്‌സ്പയറി ആയതിനാല്‍ വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഇന്നത്തെ വലിയ ലാഭത്തിന് ശേഷം നേരിയ തോതില്‍ ലാഭമെടുപ്പ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.