9 March 2026 12:56 PM IST
കൂപ്പുകുത്തി വിപണി, നിക്ഷേപകർക്ക് നഷ്ടം 12 ലക്ഷം കോടി രൂപയിലേറെ, തകർന്നടിയാൻ കാരണം ഇതാണ്
MyFin Desk
ഇന്ത്യൻ ഓഹരി വിപണിയിലെ ഓപ്ഷൻസ് ട്രേഡിംഗിൽ വൻ ഇടിവ്.
Summary
നിക്ഷേപകർക്ക് നഷ്ടം 12 ലക്ഷം കോടി രൂപയിലേറെ. തകർന്നടിഞ്ഞ് ഓഹരി വിപണി. കൂപ്പുകുത്താൻ പ്രധാന കാരണങ്ങൾ ഇതാണ്.
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ പരിഭ്രാന്തി ഇന്ത്യൻ ഓഹരി വിപണിയെ തകർത്തു. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ ബിഎസ്ഇ സെൻസെക്സ് 2,200 പോയിന്റിലധികം ഇടിഞ്ഞപ്പോൾ, നിഫ്റ്റി 50 സൂചിക 23,800 എന്ന നിലവാരത്തിന് താഴേക്ക് പതിച്ചിരുന്നു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയിലധികമാണ് ഇടിവ്.
വിവിധ മേഖലകളിൽ വിൽപ്പന വ്യാപകമാണ്. 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഓഹരി വിപണി കുത്തനെ ഇടിയാൻ കാരണം. ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലെത്തി. മിഡിൽ ഈസ്റ്റ് സംഘർഷത്തിനിടയിൽ എണ്ണവില കുതിക്കുന്നതാണ് ഓഹരി വിപണിയെ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
ബ്രെൻ്റ് ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 25 ശതമാനത്തിലധികമാണ് വർധന. അതേസമയം യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റും ബാരലിന് 114 ഡോളറിന് മുകളിൽ ഉയർന്നു. മിഡിൽ ഈസ്റ്റിലുടനീളമുള്ള ഊർജ്ജ ഉൽപാദനത്തെയും ഷിപ്പിംഗ് റൂട്ടുകളെയും സംഘർഷം ബാധിച്ചതാണ് എണ്ണവില കുതിച്ചുയരാൻ കാരണം. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം വഹിക്കുന്ന നിർണായക പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ടാങ്കർ ഗതാഗതം വലിയതോതിൽ നിലച്ചിട്ടുണ്ട്. ഇത് എണ്ണ വിതരണത്തിൽ വലിയ തടമുണ്ടാകാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിൻ്റെ 85 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്.
ഇറക്കുമതി ചെയ്യുന്ന ക്രൂഡിനെ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അസംസ്കൃത എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാൽ എണ്ണവില ഉയരുന്നത് രാജ്യത്ത് പണപ്പെരുപ്പം ഉയർത്തും. .എണ്ണ വിലയിലുണ്ടാകുന്ന വർധന ഇന്ത്യൻ ജിഡിപിയെ ബാധിക്കും, കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും ഉയരും. ഡീസൽ, പാചക വാതകം, വ്യോമയാന ഇന്ധനം എന്നിവയുടെയും വില ഉയരും. ഇത് ബിസിനസുകളുടെയും ഉപഭോക്താക്കളുടെയും ചെലവ് വർധിപ്പിക്കും.
രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ
ഇന്ത്യൻ രൂപയും കടുത്ത സമ്മർദ്ദം നേരിടുകയാണ്. ഇത് നിക്ഷേപകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 46 പൈസ ഇടിഞ്ഞ് 92.28 രൂപ ആയി. ഈ മാസം ആദ്യം രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിലവാരമായ 92.35 ന് അടുത്താണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
