9 May 2025 4:19 PM IST
സിന്ദൂർ എഫക്റ്റ്; രണ്ടാം ദിവസവും വിപണി ഇടിവിൽ, നിക്ഷേപകർക്ക് നഷ്ടം 2 ലക്ഷം കോടി
MyFin Desk
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 880 പോയിന്റ് നഷ്ടത്തിൽ 79,454.47 ലും നിഫ്റ്റി 266 പോയിന്റ് നഷ്ടത്തിൽ 24,008 ലും ക്ലോസ് ചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം മുൻ സെഷനിലെ ₹418 ലക്ഷം കോടിയിൽ നിന്ന് ₹416 ലക്ഷം കോടിയായി കുറഞ്ഞു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഐസിഐസിഐ ബാങ്ക്, പവർ ഗ്രിഡ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, അദാനി പോർട്ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, എൻടിപിസി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ പിഎസ്‌യു ബാങ്ക്, മീഡിയ ഒഴികെ മറ്റ് എല്ലാ മേഖല സൂചികകളും ഇന്ന് ഇടിവ് നേരിട്ടു. റിയാലിറ്റി സൂചിക 2.3 ശതമാനവും, സ്വകാര്യ ബാങ്ക് സൂചിക 1.3 ശതമാനം ഇടിഞ്ഞു, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ്, ക്യാപിറ്റൽ ഗുഡ്‌സ് സൂചികകൾ 0.9-1.6 ശതമാനം വീതവും ഇടിഞ്ഞു.
ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.10 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.30 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 2.97 ശതമാനം ഉയർന്ന് 21.63 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തപ്പോൾ, ജപ്പാന്റെ നിക്കി 225 സൂചികയും ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്ങും നേട്ടത്തിൽ ക്ലോസ് ചെയ്‌തു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്. വ്യാഴാഴ്ച യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.53 ശതമാനം ഉയർന്ന് ബാരലിന് 63.80 യുഎസ് ഡോളറിലെത്തി.