2 Nov 2023 10:21 AM IST
യുഎസ് ഫെഡ് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണികളിലുണ്ടായ റാലികളുടെ പശ്ചാത്തലത്തില്‍, വ്യാഴാഴ്ച ആദ്യ വ്യാപാരത്തിൽ ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഏകദേശം 1 ശതമാനം ഉയർന്നു.സെൻസെക്‌സ് 593.8 പോയിന്റ് ഉയർന്ന് 64,185.13 ലെത്തി. നിഫ്റ്റി 179.3 പോയിന്റ് ഉയർന്ന് 19,168.45 ലെത്തി.
ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ടൈറ്റൻ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ മാത്രമാണ് പിന്നോക്കം നിൽക്കുന്നത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ചയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.
"പലിശ നിരക്ക് വര്‍ധന താൽക്കാലികമായി നിർത്താനുള്ള ഫെഡിന്റെ തീരുമാനം പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, ഫെഡ് പുറത്തുവിട്ട വിവരണം ഭയന്നതുപോലെ മോശമായിരുന്നില്ല. പണപ്പെരുപ്പം ഉയർന്നുവെങ്കിലും, ദീർഘകാല പണപ്പെരുപ്പ പ്രതീക്ഷകൾ വേണ്ടവിധം നിയന്ത്രണത്തിലാണെന്ന ഫെഡറൽ ചീഫ് ജെറോം പവലിന്റെ അഭിപ്രായം വിപണികള്‍ സ്വീകരിച്ചു.ഈ നിരക്ക് വർദ്ധന സൈക്കിളിൽ വീണ്ടും നിരക്കുകൾ വർദ്ധിപ്പിച്ചേക്കില്ല എന്നതാണ് ഈ പ്രസ്താവനയുടെ സൂചന. തൽഫലമായി, ബോണ്ട് ആദായം കുത്തനെ കുറഞ്ഞു. 10 വർഷ ബോണ്ട് വരുമാനം 17 ബിപിഎസ് കുറഞ്ഞ് 4.75 ശതമാനമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.99 ശതമാനം ഉയർന്ന് ബാരലിന് 85.47 ഡോളറിലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ബുധനാഴ്ച 1,816.91 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ബിഎസ്ഇ ബെഞ്ച്മാർക്ക് 283.60 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 63,591.33 എന്ന നിലയിലെത്തി. നിഫ്റ്റി 90.45 പോയിൻറ് അഥവാ 0.47 പോയിൻറ് താഴ്ന്ന് 18,989.15 ൽ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
