image

24 May 2022 3:50 AM GMT

Startups

പിരിച്ചുവിടലുകൾ കൂടുന്നു, ഫണ്ടിംഗ് കുരുക്കില്‍ എഡ്യൂ- സ്റ്റാര്‍ട്ടപ്പുകള്‍

MyFin Desk

പിരിച്ചുവിടലുകൾ കൂടുന്നു, ഫണ്ടിംഗ് കുരുക്കില്‍ എഡ്യൂ- സ്റ്റാര്‍ട്ടപ്പുകള്‍
X

Summary

കോവിഡ് പ്രതിസന്ധിയില്‍ നിന്നും പൂര്‍വാധികം ശക്തിയോടെ കരകയറുകയും കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ഫണ്ടിംഗ് നേടുകയും ചെയ്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേല്‍ പണപ്പെരുപ്പം കരിനിഴല്‍ വീഴ്ത്തുന്നു. ഫണ്ടിംഗ് നേടാന്‍ സാധിക്കാത്തതിനാല്‍ പല സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ ഒഴിവാക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതില്‍ എഡ്‌ടെക്ക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിടുന്നത്. ഈ മാസം തന്നെ അണ്‍അക്കാദമി ഗ്രൂപ്പ് 1000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വേദാന്തു-624, കാര്‍സ് 24 - 600, ട്രെല്‍ - 300, ലിഡോ - […]


കോവിഡ് പ്രതിസന്ധിയില്‍ നിന്നും പൂര്‍വാധികം ശക്തിയോടെ കരകയറുകയും കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ഫണ്ടിംഗ് നേടുകയും ചെയ്ത...

കോവിഡ് പ്രതിസന്ധിയില്‍ നിന്നും പൂര്‍വാധികം ശക്തിയോടെ കരകയറുകയും കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ഫണ്ടിംഗ് നേടുകയും ചെയ്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേല്‍ പണപ്പെരുപ്പം കരിനിഴല്‍ വീഴ്ത്തുന്നു. ഫണ്ടിംഗ് നേടാന്‍ സാധിക്കാത്തതിനാല്‍ പല സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ ഒഴിവാക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതില്‍ എഡ്‌ടെക്ക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിടുന്നത്.

ഈ മാസം തന്നെ അണ്‍അക്കാദമി ഗ്രൂപ്പ് 1000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വേദാന്തു-624, കാര്‍സ് 24 - 600, ട്രെല്‍ - 300, ലിഡോ - 200, ഫര്‍ലെന്‍കോ - 180, മീഷോ - 150, ഒകെ ക്രെഡിറ്റ് - 35 എന്നിങ്ങനെയാണ് പിരിച്ചുവിടലുകള്‍ നടന്നിരിക്കുന്നത്. ഇവയില്‍ മിക്ക കമ്പനികളും ഏപ്രില്‍ മാസം വരെ ആളുകളെ ജോലിക്കെടുക്കുന്ന നടപടിക്രമങ്ങള്‍ നടത്തിയിരുന്നു.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മിക്ക സ്ഥാപനങ്ങളുടേയും ആകെ ജീവനക്കാരുടെ കണക്ക് നോക്കുമ്പോള്‍ പിരിച്ചു വിട്ടവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും വരും ആഴ്ച്ചകളില്‍ ഇത് ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഫണ്ടിംഗ് ഹൗസുകള്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണം നിക്ഷേപിക്കുന്നതില്‍ നിന്നും പിന്തിരിയുന്നത് ഇനിയും നീണ്ടേക്കാം.

കോവിഡ് വ്യാപനം കുറയുകയും സ്‌കൂളുകള്‍ തുറക്കുകയും ചെയ്തതോടെ എഡ്‌ടെക്ക് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ചതില്‍ നിന്നും വളരെ കുറച്ച് വരുമാനം മാത്രമാണ് പിന്നീട് ലഭിച്ചത്. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചതും ഇവര്‍ക്ക് തിരിച്ചടിയായി. ഓണ്‍ലൈനായി യൂസ്ഡ് കാറുകള്‍ വിറ്റഴിക്കുന്ന കാര്‍സ് 24നും ഇപ്പോള്‍ തിരിച്ചടി നേരിടുന്നതും സ്റ്റാര്‍ട്ടപ്പ് ലോകത്തെ ആശങ്കയിലാക്കുന്നു.

പണപ്പെരുപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തെ വാഹന വില്‍പന ഉണര്‍വിലേക്ക് വരുന്നത് ഇത്തരം പ്ലാറ്റ്‌ഫോമുകളെ ഒരു പരിധി വരെ തിരിച്ചടിയാകുന്നുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് വീടിന് പുറത്ത് പോകാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഹെല്‍ത്ത് സര്‍വീസുകള്‍ ഏറെ പ്രയോജനം ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഇവയ്ക്കും ഇപ്പോള്‍ ഉപഭോക്താക്കളെ ലഭിക്കാത്ത അവസ്ഥയാണ്. ഇതിന് അടിവരയിടുന്നതാണ് ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോമായ എം ഫൈന്‍ 500 ജീവനക്കാരെ പിരിച്ചുവിട്ട സംഭവം. ഡാറ്റാ സയന്‍സ്, എഞ്ചിനീയറിംഗ്, ഉത്പന്ന നിര്‍മ്മാണ വിഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരെയും ഇക്കൂട്ടത്തില്‍ പിരിച്ചുവിട്ടിരുന്നു.

ഫണ്ടിംഗിന് പിന്നാലെ പഞ്ഞകാലം

2021 ഡിസംബറില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലക്ക് 36 ബില്യണ്‍ യുഎസ് ഡോളറിന്റെ (2.79 ലക്ഷം കോടി രൂപ) നിക്ഷേപമാണ് സീഡ് ഫണ്ടിംഗുകളില്‍ നിന്നുള്‍പ്പടെ എത്തിയത്. ഇതിനിടെ ഏതാനും കമ്പനികള്‍ യൂണിക്കോണ്‍ ഗണത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ റഷ്യ-യുക്രെന്‍ യുദ്ധം മുതല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നേരിടുന്ന പണപ്പെരുപ്പം വരെ പല വിധത്തിലും കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്തു.

ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്കാണ് നല്ലൊരു ശതമാനം നിക്ഷേപവും എത്തിയത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കയ്യിലുള്ള ഫണ്ടുകള്‍ പുറത്തേക്കൊഴുകുന്നത് തടയാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും മറികടന്ന് മുന്നോട്ട് പോകുകന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്.