image

16 Feb 2022 3:08 AM IST

News

സംഘര്‍ഷം അയയുന്ന ആശ്വാസത്തില്‍ വിപണി

MyFin Desk

സംഘര്‍ഷം അയയുന്ന ആശ്വാസത്തില്‍ വിപണി
X

Summary

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഒഴിവായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം ഉണ്ടായേക്കാം. ലോക വിപണികളെല്ലാം തന്നെ ഈ ഏറ്റുമുട്ടല്‍ താൽക്കാലികമായെങ്കിലും ഒഴിവായതിന്റെ ആശ്വാസത്തിലാണ്. അമേരിക്കന്‍ സൂചികകളെല്ലാം ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 1.22%, S&P 500 1.58%, നാസ്ഡാക് 2.53% ഉയര്‍ന്നു. ഓയില്‍ വിലയില്‍ അല്‍പം കുറവുണ്ടായതും ഇന്ത്യന്‍ വിപണിയെ മുന്നേറാന്‍ സഹായിച്ചു. ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചികയില്‍ ജനുവരിയിലെ പണപ്പെരുപ്പം 6.01 ശതമാനമായി ഉയര്‍ന്നു. ഇത് റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ പരിധി കടന്നുപോയി. ഇതിനു കാരണം, ഭക്ഷ്യ […]


റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഒഴിവായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം ഉണ്ടായേക്കാം. ലോക വിപണികളെല്ലാം തന്നെ ഈ ഏറ്റുമുട്ടല്‍ താൽക്കാലികമായെങ്കിലും ഒഴിവായതിന്റെ ആശ്വാസത്തിലാണ്.

അമേരിക്കന്‍ സൂചികകളെല്ലാം ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 1.22%, S&P 500 1.58%, നാസ്ഡാക് 2.53% ഉയര്‍ന്നു. ഓയില്‍ വിലയില്‍ അല്‍പം കുറവുണ്ടായതും ഇന്ത്യന്‍ വിപണിയെ മുന്നേറാന്‍ സഹായിച്ചു.

ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചികയില്‍ ജനുവരിയിലെ പണപ്പെരുപ്പം 6.01 ശതമാനമായി ഉയര്‍ന്നു. ഇത് റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ പരിധി കടന്നുപോയി. ഇതിനു കാരണം, ഭക്ഷ്യ വസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റവും, ലോ ബേസ് എഫക്ടുമാണ് (മുന്‍കാലയളവില്‍ പണപ്പെരുപ്പം താഴ്ന്നു നിന്നതിന്റെ ഫലമായി ഇപ്പോള്‍ അനുഭവപ്പെടുന്ന ഉയര്‍ച്ച). സമീപകാലത്ത് ഇത് വിപണിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണി ഇപ്പോള്‍ ഉയര്‍ച്ച താഴ്ച്ചകളിലൂടെ കടന്നു പോകുകയാണ്. ഈ ട്രെന്‍ഡ് കുറച്ചു നാളത്തേക്ക് തുടരാനാണ് സാധ്യത. 'ലിവറേജ്ഡ് പൊസിഷന്‍സ്' പരമാവധി ഒഴിവാക്കുകയും, വിപണി സ്ഥിരത കൈവരിക്കുന്നതു വരെ കാത്തിരിക്കുകയുമാണ് ഉത്തമം. മറ്റു പ്രധാന ആഭ്യന്തര സംഭവവികാസങ്ങള്‍ ഇല്ലാതിരിക്കെ റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും, അത് ലോകവിപണികളില്‍ ഉണ്ടാക്കാവുന്ന സ്വാധീനവും ഇന്ത്യന്‍ വിപണിയിലും നിര്‍ണ്ണായകമാവും.

സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി നേരിയ താഴ്ച്ചയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

2,298.76 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അധികവില്‍പ്പന നടത്തി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 4,411.60 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.

കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്റെ അഭിപ്രായത്തില്‍, “ഇന്നലെ വിപണി ഉയര്‍ന്നത് ഒരു ആശ്വാസ മുന്നേറ്റമായി കരുതാം. കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി വിപണി താഴ്ന്നു കൊണ്ടിരിക്കുകയായിരുന്നു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ആഭ്യന്തര വിപണിയില്‍ മുന്നേറ്റം ദൃശ്യമായി. എന്നിരുന്നാലും യൂറോപ്പിലെ സംഘര്‍ഷങ്ങളും, അമേരിക്കയില്‍ ഉയരാനിടയുള്ള പലിശ നിരക്കും, ഇന്ത്യയിലെ വര്‍ധിക്കുന്ന പണപ്പെരുപ്പവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുകയും, വിപണിയെ അനിശ്ചിതത്വത്തില്‍ നിലനിര്‍ത്തുകയും ചെയ്യും.”

“ഡെയ്‌ലി ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നിഫ്റ്റിയില്‍ 'ലോങ് ബുള്ളിഷ് കാന്‍ഡില്‍സ്' രൂപപ്പെട്ടു എന്നാണ്. ഇതിന്റെ അര്‍ത്ഥം അടുത്ത ദിവസങ്ങളിലും പുള്‍ ബാക്ക് റാലി തുടരുമെന്നാണ്. ഹ്രസ്വകാലത്തേയ്ക്ക് വിപണിയില്‍ 'ലോവര്‍ ടോപ് ഫോര്‍മേഷന്‍' (വിപണി തളര്‍ച്ചയില്‍ തുടരാനുള്ള സാധ്യത) ആണ് കാണപ്പെടുന്നത്. 50 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിനു താഴെയാണ് ഇപ്പോഴും വ്യാപാരം നടക്കുന്നത്. ഇതൊരു അശുഭ സൂചനയാണ്. നിഫ്റ്റിയില്‍ 17,450-17,550 നിലയില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. സൂചിക 17,200 ന് മുകളിലേക്കുയര്‍ന്നാല്‍ 17,450-17,550 നില വരെ എത്തിച്ചേരാനിടയുണ്ട്. മറുവശത്ത്, 17,200 ന് താഴേക്കു പോയാല്‍ 17,100-17,050 നില വരെ എത്തിച്ചേരാം. പ്രതിദിന വിലത്തകര്‍ച്ചയ്ക്കും സാധ്യതയുണ്ട്,”' അദ്ദേഹം പറഞ്ഞു.

ഐ പി ഒയ്ക്കു ശേഷമുള്ള വേദാന്ത് ഫാഷന്‍സിന്റെ ആദ്യ വ്യാപാരം ബി എസ് ഇയിലും എന്‍ എസ് ഇയിലും ഇന്ന് നടക്കും. 2022 ലെ മൂന്നാമത്തെ ഐ പി ഒ ആയിരുന്നു ഇത്. 866 രൂപയായിരുന്നു ഓഹരിയുടെ അന്തിമ വില (ഇഷ്യൂ പ്രൈസ്).

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,680 രൂപ (ഫെബ്രുവരി 15).

ഒരു ഡോളറിന് 75.55 രൂപ (ഫെബ്രുവരി 15).

ഒരു ബിറ്റ് കോയിന്റെ വില 34,25,439 രൂപ (@7.36 am, വസിര്‍ എക്‌സ്)

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 0.12 ശതമാനം കുറഞ്ഞ് 93.16 ഡോളറായി.