2 Oct 2022 4:52 AM GMT
Summary
ഡെല്‍ഹി: കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇന്ത്യന്‍ ഓഹി വിപണിയില്‍ നിക്ഷേപിച്ച ശേഷം സെപ്റ്റംബര്‍ മുതല്‍ വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനക്കാരായി മാറിയിരിക്കുകയാണ്. യുഎസ് ഫെഡിന്റെ നിരക്കുയര്‍ത്തലും, രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 7,600 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ, ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) വിറ്റഴിച്ചത് 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണെന്ന് ഡാറ്റ കാണിക്കുന്നു. ആഗോള-ആഭ്യന്തര ഘടകങ്ങളുടെ സ്വാധീനത്തില്‍ വിദേശ നിക്ഷേപത്തിന്റെ […]
ഡെല്‍ഹി: കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇന്ത്യന്‍ ഓഹി വിപണിയില്‍ നിക്ഷേപിച്ച ശേഷം സെപ്റ്റംബര്‍ മുതല്‍ വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനക്കാരായി മാറിയിരിക്കുകയാണ്. യുഎസ് ഫെഡിന്റെ നിരക്കുയര്‍ത്തലും, രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ 7,600 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്.
ഇതോടെ, ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) വിറ്റഴിച്ചത് 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണെന്ന് ഡാറ്റ കാണിക്കുന്നു. ആഗോള-ആഭ്യന്തര ഘടകങ്ങളുടെ സ്വാധീനത്തില്‍ വിദേശ നിക്ഷേപത്തിന്റെ വിറ്റഴിക്കല്‍ വരും മാസങ്ങളില്‍ അസ്ഥിരമായി തുടരുമെന്നാണ് വിദഗ്ധര്‍ വലിയിരുത്തുന്നത്.
'പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനിടയില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിപുലീകരണ ധനനയങ്ങള്‍ ആഗോള നാണയ വിപണികളെ പിടിച്ചുകുലുക്കി. ഇത് ഓഹരികളില്‍ റിസ്‌ക് സെന്റിമെന്റ്‌സിന് കാരണമായി,' കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. ആഭ്യന്തര വിപണിയില്‍, ജിഡിപി കണക്കുകളിലെ നേരിയ ഇടിവിനു പുറമേ, ഇന്ധനവുമായി ബന്ധപ്പെട്ട ചില ആശങ്കകളും നിലനില്‍ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 7,624 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഓഗസ്റ്റില്‍ 51,200 കോടി രൂപയുടെയും ജൂലൈയില്‍ ഏകദേശം 5,000 കോടി രൂപയുടെയും അറ്റ നിക്ഷേപത്തിന് ശേഷമാണിത്. അതിനുമുമ്പ്, 2021 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി ഒമ്പത് മാസത്തേക്ക് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റ വില്‍പ്പനക്കാരായിരുന്നു. സെപ്തംബറില്‍ വിദേശ നിക്ഷേപകര്‍ പോസിറ്റീവ് പ്രവണതയിലാണ് തുടങ്ങിയത്. ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പണലഭ്യത കുറവാണ്.
ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡ് നടത്തിയ നിരക്ക് വര്‍ധനയുടെ ആശങ്കകളും, രൂപയുടെ തകര്‍ച്ചയും യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധനവും, ആഗോള മാന്ദ്യ ഭീതിയും നിക്ഷേപകര്‍ക്കിയിലെ ശുഭാപ്തി വിശ്വാസത്തിന് കോട്ടം വരുത്തി.
റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുന്നത് വിപണിയെ തളര്‍ത്തിയെന്ന് മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ മാനേജര്‍ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
യുഎസ് ഫെഡറല്‍ റിസര്‍വ് വരും മാസങ്ങളില്‍ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കണക്കുകൂട്ടലുക തെറ്റിച്ചുള്ള റിപ്പോര്‍ട്ട് സാഹചര്യം പ്രതികൂലമാക്കി. ഓഗസ്റ്റിൽ യുഎസ് പണപ്പെരുപ്പം ജൂലായ് മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം ഉയര്‍ന്ന് 8.3 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പണപ്പെരുപ്പം 8.5 ശതമാനമായിരുന്നു.
കൂടാതെ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം തുടര്‍ച്ചയായി മൂന്നാം തവണയും യുഎസ് ഫെഡ് 75 ബേസിസ് പോയിന്റ് (ബിപിഎസ്) നിരക്ക് വര്‍ധിപ്പിച്ചു. കൂടുതല്‍ നിരക്ക് വര്‍ധനവിന്റെ സൂചന നിക്ഷേപകരെ ജാഗരൂകരാക്കി. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമോ എന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ടെന്ന് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.
കൂടാതെ, രൂപയുടെ മൂല്യത്തകര്‍ച്ചയും വിദേശ നിക്ഷേപം പുറത്തേക്കൊഴുകാന്‍ കാരണമായി. യുഎസിലെ ബോണ്ട് വരുമാനം വര്‍ധിക്കുന്നത് നിക്ഷേപകര്‍ക്ക് ഈ അനിശ്ചിത സമയങ്ങളില്‍ അപകടസാധ്യതയുള്ള വിപണികളില്‍ നിന്ന് മാറാനും യുഎസ് ട്രഷറികള്‍ പോലുള്ള സുരക്ഷിത താവളങ്ങളില്‍ നിക്ഷേപിക്കാനും അവസരമൊരുക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
'സെപ്റ്റംബറില്‍ ഡോളര്‍ ശക്തിപ്പെട്ടതോടെ യുഎസ് ഡോളര്‍ സുരക്ഷിത സ്ഥാനം ഉറപ്പിച്ചു. വരും കാലങ്ങളില്‍ ഇന്ത്യന്‍ രൂപയ്ക്ക് കൂടുതല്‍ മൂല്യം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകാം. അതിനാല്‍ ഇപ്പോള്‍ വിറ്റഴിച്ച ശേഷം വീണ്ടും വാങ്ങാമെന്ന ധാരണ നിക്ഷേപകര്‍ വെച്ചു പുലര്‍ത്തി,' സ്മോള്‍കേസ് മാനേജരും വീക്കെന്‍ഡ് ഇന്‍വെസ്റ്റിംഗ് സ്ഥാപകനുമായ അലോക് ജെയിന്‍ പറഞ്ഞു.
സമ്മർദ്ദം മൂലം ഇന്ത്യയും ഭാഗമായ എമര്‍ജിംഗ് മാര്‍ക്കറ്റ് ഫണ്ടുകളില്‍ നിന്നും വിദേശ നിക്ഷേപകര്‍ പുറത്തുകടക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുവശത്ത്, സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ ഡെറ്റ് വിപണിയില്‍ 4,000 കോടി രൂപ നിക്ഷേപിച്ചു. ഇന്ത്യയെ കൂടാതെ, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്വാന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലും വിദേശ നിക്ഷേപം വിറ്റഴിക്കപ്പെട്ടു.
അതേസമയം ഇക്കാലയളവില്‍ ഇന്തോനേഷ്യയ്ക്ക് ഇത് പോസിറ്റീവ് ആയിരുന്നു.