11 Nov 2023 3:38 PM IST
Summary
ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്‌മെന്റ് മൊബിലിറ്റി കരാറിന്റെ ഭാഗമായാണിത്.
ഇസ്രായേലിന് പിന്നാലെ ഇന്ത്യക്കാർക്ക് തൊഴിലവസരവുമായി തായ്‌വാൻ സർക്കാരും. അടുത്ത ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങുകയാണ് തായ്‌വാൻ. ഫാക്ടറികളിലും ഫാമുകളിലും ആശുപത്രി ഉയപ്പെടെയുള്ള മേഖലകളിലാണ് ജോലി ഉണ്ടാവുക. ഡിസംബറോടെ ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പ് വെയ്ക്കും. ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്‌മെന്റ് മൊബിലിറ്റി കരാറിന്റെ ഭാഗമായാണിത്.
ഇന്ത്യ - തായ്‌വാൻ തൊഴിൽ കരാർ ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇസ്രായേൽ ഹമാസ് ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. പ്രവർത്തനം പുനരാരംഭിക്കുന്നതിന്, വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട 90,000 ഫലസ്തീനികളുടെ സ്ഥാനത്ത് ഒരു ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ സർക്കാരും പറഞ്ഞിരുന്നു.
ഇന്ത്യയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങളില്ല
യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയിൽ കഴിയുന്നില്ല. പ്രതിവർഷം രാജ്യത്ത് തൊഴിൽ വിപണിയിൽ ദശലക്ഷക്കണക്കിന് യുവാക്കളാണ് പ്രവേശിക്കുന്നത്. എന്നാൽ തായ്‌വാനിലെ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ് . പ്രായമാകുന്ന സമൂഹത്തിന് കൂടുതൽ തൊഴിലാളികളെ ആവശ്യമായിട്ടുണ്ട്. 2025 ൽ തായ്‌വാനിൽ പ്രായമാകുന്നവർ രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ ഇത്തരത്തില്‍ തായ്‌വാനുമായി കൂടുതല്‍ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നത് അയല്‍രാജ്യമായ ചൈനയെ പ്രകോപിപ്പിക്കാൻ കാരണമാകുമെന്നും റിപോർട്ടുകൾ പറയുന്നു.ഇതുവരെ, ജപ്പാൻ, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യ തൊഴിൽ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നെതർലാൻഡ്‌സ്, ഗ്രീസ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ് എന്നിവരുമായും സമാനമായ ചർച്ചകൾ നടക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
