image

12 May 2025 11:52 AM IST

News

ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ

MyFin Desk

ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ
X

Summary

  • മിക്ക വിദേശതാരങ്ങളും അവരുടെ നാട്ടിലേക്ക് മടങ്ങി
  • ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കും


ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഐപിഎല്‍ എത്രയും വേഗം പുനരാരംഭിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്ന് ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് -ഡെല്‍ഹി മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് കഴിഞ്ഞയാഴ്ച ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

മിക്ക വിദേശ താരങ്ങളും ഇതിനകം തന്നെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. ചൊവ്വാഴ്ചയോടെ അവരുടെ സ്വന്തം വേദികളില്‍ ടീമുകളെ വീണ്ടും എത്തിക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികളോട് പറഞ്ഞിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ടൂര്‍ണമെന്റ് പുനരാരംഭിക്കാനാകും എന്നാണ് അധികൃതര്‍ കരുതുന്നത്.

ഇന്ന് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

അതേസമയം ധര്‍മ്മശാല, ചണ്ഡീഗഡ്, ഡല്‍ഹി, ജയ്പൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങള്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതായത് ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന ഭാഗം ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ലഖ്നൗ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തും.

ഗുജറാത്ത് ടൈറ്റന്‍സ് നിലവില്‍ 16 പോയിന്റും 0.793 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും നേടി പട്ടികയില്‍ ഒന്നാമതാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തൊട്ടുപിന്നിലുണ്ട്. അവര്‍ക്ക് 16 പോയിന്റുണ്ട്.പഞ്ചാബ് കിംഗ്സ് 15 പോയിന്റുമായി അല്പം പിന്നിലാണ്, അതേസമയം മുംബൈ ഇന്ത്യന്‍സ് (14), ഡല്‍ഹി ക്യാപിറ്റല്‍സ് (13), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (11), ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (10) എന്നിവയെല്ലാം ഇപ്പോഴും മത്സരത്തില്‍ ഉണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ മൂന്ന് ടീമുകള്‍ പ്ലേഓഫ് മത്സരത്തില്‍ നിന്ന് ഇതിനകം പുറത്തായി.

അനുയോജ്യമായ ഒരു ഷെഡ്യൂള്‍ സൃഷ്ടിക്കുന്നതില്‍ ബോര്‍ഡ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

ഈ ഘട്ടത്തില്‍ ഐപിഎല്ലിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, അത് പുനരാരംഭിക്കുന്നതിനുള്ള സമയം അന്തിമമാക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടത് ആവശ്യമാണ്.

ടൂര്‍ണമെന്റില്‍ ആകെ 12 ലീഗ് സ്റ്റേജ് മത്സരങ്ങളും നാല് പ്ലേ-ഓഫ് സ്റ്റേജ് മത്സരങ്ങളും ഇനിയും കളിക്കാനുണ്ട്.