image

23 May 2023 2:00 PM IST

Business

സംസ്ഥാനത്തെ 324 വില്ലേജ് ഓഫീസുകള്‍ ഇനി സ്മാര്‍ട്ട്

Kochi Bureau

smart village office
X

Summary

  • അടുത്ത ആറ് മാസത്തിനുള്ളില്‍ 139 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് ആകുന്നത്.


സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയായ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് കീഴില്‍ 324 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ സേവനങ്ങള്‍ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്.

കൊല്ലം-45, പാലക്കാട്-34, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ 33 വീതം, കോഴിക്കോട്-27, കാസര്‍കോട്-21, കോട്ടയം-23, ഇടുക്കി-19, കണ്ണൂര്‍-17, ആലപ്പുഴ-16, മലപ്പുറം, പത്തനംതിട്ട 15 വീതം, വയനാട്-14, എറണാകുളം-12 എന്നിങ്ങനെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ വരുന്നത്.

കൂടാതെ അടുത്ത ആറ് മാസത്തിനുള്ളില്‍ 139 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് ആകുന്നത്. പാലക്കാട്-26, കണ്ണൂര്‍-21, ആലപ്പുഴ-17, ഇടുക്കി-15, പത്തനംതിട്ട-13, കാസര്‍കോട്-11, കോഴിക്കോട്-ഒമ്പത്, തിരുവനന്തപുരം-ഏഴ്, തൃശൂര്‍-ആറ്, കോട്ടയം-അഞ്ച്, കൊല്ലം-4, എറണാകുളം, വയനാട് രണ്ട് വീതം, മലപ്പുറം-ഒന്ന് എന്നിങ്ങനെയാണ് സ്മാര്‍ട്ടാകുന്ന വില്ലേജ് ഓഫീസുകള്‍.

377 വില്ലേജ് ഓഫീസുകളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നവീകരിച്ചത്. കണ്ണൂര്‍-59, മലപ്പുറം, കോഴിക്കോട് 47 വീതം, കാസര്‍കോട്-39 ആണ് വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് സ്മാര്‍ട്ട് ആക്കി. 219 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതിലും നിര്‍മിച്ചു.

സാധാരണ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ്, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ്, പ്രത്യേക ടോയ്‌ലറ്റ് എന്നിവയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉറപ്പാക്കുന്നു.

2022-23 സാമ്പത്തിക വര്‍ഷം വില്ലേജ് ഒന്നിന് 50 ലക്ഷം രൂപയും 2021-22, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ഒരു വില്ലേജിന് 44 ലക്ഷം രൂപ വീതവും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ഇതിനുപുറമേ റവന്യു സേവനങ്ങള്‍ ജനങ്ങള്‍ക്ക് സ്വന്തം ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് ആരംഭിച്ച റവന്യു ഇ-സര്‍വീസസ് ആപ്പ് 50,000 ത്തിലേറെ ആളുകള്‍ പ്രയോജനപ്പെടുത്തി വരുന്നു. 50,000 ത്തിലേറെ പേര്‍ പ്ലേ സ്റ്റോര്‍ വഴി ഇതിനകം റവന്യൂ ഇ-സര്‍വ്വീസസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

റവന്യു സേവനങ്ങള്‍ ജനങ്ങള്‍ക്ക് സ്വന്തം ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് അവരെ പ്രാപ്തരാക്കുന്ന വിധം സമഗ്രമായ റവന്യു ഇ-സാക്ഷരതാ പദ്ധതി നടപ്പിലാക്കാനും വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളില്‍ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാളെ വീതം റവന്യു സേവനങ്ങള്‍ ആവശ്യമാകുന്ന ഘട്ടങ്ങളില്‍ നേരിട്ട് ഓണ്‍ലൈനായി പ്രാപ്തമാക്കാന്‍ കഴിയുന്ന വിധം ബഹുജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വിവിധ തലങ്ങളിലുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് റവന്യു ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം കുറിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു.