image

24 Jan 2023 6:15 AM GMT

Kerala

മത്സ്യകൃഷിയിലെ പെണ്‍കരുത്ത്; യുവതികള്‍ക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ആദരം

MyFin Bureau

raji george and smija fish farming
X

Summary

  • ഹോം ഡെലിവറിയിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് മീനുകള്‍ വില്‍ക്കുന്നത്. ഇതുകൂടാതെ 'അന്നാ അഗ്രോ ഫാം' എന്ന പേരില്‍ ഒരു പച്ചക്കറിത്തോട്ടവും രാജിക്കുണ്ട്


മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് മുന്നേറുകയാണ് എറണാകുളം സ്വദേശികളായ രാജി ജോര്‍ജും എംബി സ്മിജയും. സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയില്‍ സംരംഭകരായി സാമ്പത്തിക വിജയം നേടിയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ശാസ്ത്രീയ കൃഷിരീതികള്‍ക്കൊപ്പം മാനേജ്മെന്റ് വൈദഗ്ധ്യവും പുറത്തെടുത്ത് കരുത്ത് തെളിയിച്ച രണ്ടുപേരെയും അന്താരാഷ്ട്ര വനിതാദിനത്തില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ആദരിച്ചിരുന്നു.

മീന്‍ മുതല്‍ പുല്ല് വരെ

മീന്‍-പച്ചക്കറി കൃഷികള്‍, കോഴി-താറാവ്-കന്നുകാലി വളര്‍ത്തല്‍, തീറ്റപ്പുല്ല് കൃഷി എന്നിവ സംയോജിപ്പിച്ചാണ് അങ്കമാലി സ്വദേശിനിയായ രാജി ജോര്‍ജ് സംരംഭകയായി മികവ് തെളിയിച്ചത്. സിഎംഎഫ്ആര്‍ഐയുടെയും എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പരിശീലനത്തിന് ശേഷം 60 അടിയോളം താഴ്ചയുള്ള കരിങ്കല്‍ ക്വാറിയില്‍ മീന്‍ വളര്‍ത്തല്‍ യൂണിറ്റായ 'അന്നാ അക്വാ ഫാം' സ്ഥാപിച്ചാണ് രാജി സംരംഭകത്വത്തിന് തുടക്കം കുറിച്ചത്. തിലാപിയ, വാള, കട്ല, രോഹു, മൃഗാള്‍ തുടങ്ങിയ മീനുകള്‍ എട്ട് കൂടുകളിലായാണ് അന്നാ അക്വാഫാമില്‍ കൃഷി ചെയ്യുന്നത്.

വില്‍പ്പനക്ക് സമൂഹമാധ്യമങ്ങളും

ഹോം ഡെലിവറിയിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് മീനുകള്‍ വില്‍ക്കുന്നത്. ഇതുകൂടാതെ 'അന്നാ അഗ്രോ ഫാം' എന്ന പേരില്‍ ഒരു പച്ചക്കറിത്തോട്ടവും രാജിക്കുണ്ട്. തക്കാളി, വഴുതന, മുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞള്‍, കോളിഫല്‍വര്‍, കാബേജ്, കപ്പ തുടങ്ങിയവയാണ് അന്നാ അഗ്രോ ഫാമിലെ പ്രധാന കൃഷികള്‍. മുന്നോറോളം കോഴി, കാട, താറാവ് പശു, ആട് എന്നിവയെയും രാജി തന്റെ വീട്ടുവളപ്പില്‍ വളര്‍ത്തുന്നുണ്ട്. സുസ്ഥിര കൃഷിരീതിയിലൂടെ തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കി സ്ത്രീശക്തി തെളിയിച്ചതിനാണ് സിഎംഎഫ്ആര്‍ഐയുടെ അംഗീകാരം രാജി ജോര്‍ജിനെ തേടിയെത്തിയത്.

കൂടുകൃഷിയിലൂടെ വരുമാനം

കൂടുമത്സ്യകൃഷിയിലൂടെ വിജയകരമായ കരിയര്‍ കണ്ടെത്തുകയും നാട്ടുകാര്‍ക്കിടയില്‍ കൂടുകൃഷിയുടെ പ്രചാരകയായി മാറുകയും ചെയ്തതിനാണ് മൂത്തകുന്നം സ്വദേശിനി സ്മിജ എംബിയെ ആദരിക്കുന്നത്. പെരിയാറിലാണ് കൂടുകൃഷി നടത്തുന്നത്. പെരിയാര്‍ ആക്ടിവിറ്റി ഗ്രൂപ്പ് എന്ന സ്വയം സഹായക സംഘത്തിന് നേതൃത്വം നല്‍കുന്നതും സ്മിജയാണ്. സിഎംഎഫ്ആര്‍ഐയുടെ പരിശീലനം നേടിയാണ് സ്മിജ കൂടുമത്സ്യകൃഷി ആരംഭിക്കുന്നത്.

സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ധാരാളം കൂട്ടായ്മകള്‍ രൂപീകരിച്ച് കൂടുമത്സ്യകൃഷി വിപുലമാക്കാന്‍ സ്മിജയുടെ നേതൃപാടവത്തിനായി. നിരവധി കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കഴിയുംവിധം 60 ഓളം കൂടുമത്സ്യകൃഷി യൂണിറ്റുകള്‍ സ്മിജയുടെ നേതൃത്വത്തില്‍ പെരിയാറില്‍ നടന്നുവരുന്നുണ്ട്. കൂടുകൃഷിയില്‍ പങ്കാളിയാകുന്നതിനൊപ്പം മറ്റുളളവരെ പരിശീലിപ്പിക്കാനും സ്മിജ സമയം കണ്ടെത്തുന്നു.