image

25 May 2023 10:15 AM GMT

Business

ഗാര്‍ഹിക തൊഴിലാളി സംരക്ഷണ ബില്‍ ഉടന്‍ നടക്കിലാക്കും: മുഖ്യമന്ത്രി

Tvm Bureau

cm domestic workers protection bill to be implemented soon
X

Summary

  • ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവിന് തുടക്കം


ഗാര്‍ഹിക തൊഴിലാളി അവകാശ സംരക്ഷണ ബില്‍ ഉടന്‍ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പ്രത്യേക ബില്‍ അന്തിമഘട്ടത്തിലാണ്. ഇത്തരത്തിലൊരു ബില്‍ നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമായിരിക്കും. സ്ത്രീ പങ്കാളിത്തം കൂടുപതലുള്ള സംസ്ഥാനത്തെ ഗാര്‍ഹിക തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള മറ്റ് പദ്ധതികള്‍ക്കും ആനുകൂല്യങ്ങളും പുറമെയാണിത്,' മുഖ്യമന്ത്രി പറഞ്ഞു.

കേരളവും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള പ്രവര്‍ത്തനങ്ങളുടെ ശതാബ്ദി നിറവില്‍ തൊഴില്‍വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായാണ് ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.

'ജാതിമതവര്‍ഗലിംഗഭേദങ്ങള്‍ക്കും സാമൂഹിക പശ്ചാത്തലങ്ങള്‍ക്കും അതീതമായി എല്ലാ വിഭാഗം തൊഴിലാളികളോടും കരുതലിലൂന്നിയ വികസനസമീപനമാണ് കേരളത്തിന്റേത്. 2025 ഓടെ അതിദാരിദ്ര്യം കേരളത്തിലില്ലാതാക്കും. അടുത്ത 20-25 വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച് വികസിത-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടേതിന് സമാനമായ വളര്‍ച്ച കേരളം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകള്‍ നടത്തിവരുന്ന നൈപുണ്യവികസന പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കും. പലപ്പോഴും ഒരേ രൂപത്തിലുള്ള പദ്ധതികള്‍ പല വകുപ്പുകള്‍ ഏറ്റെടുത്തു നടത്തുന്നത് ഇരട്ടിപ്പിന് കാരണമാകുന്നു. അതിനാല്‍ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും ഏകോപനവും, അവലോകനവുമടക്കം എല്ലാ പ്രവര്‍ത്തനങ്ങളും സംസ്ഥാനതലത്തിലുള്ള ഒരു മിഷന്റെ കീഴിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ നവ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും സാങ്കേതിക സൗഹൃദ സമൂഹവും ആക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. പഠനത്തോടൊപ്പം തൊഴില്‍ ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്ന തൊഴിവല്‍വകുപ്പിന്റെ കര്‍മ്മചാരി പദ്ധതി ഇത്തരത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ഏറ്റവും പുതിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ക്ലേവിനോട് അനുബന്ധിച്ച് തയാറാക്കിയ 'തൊഴില്‍ക്ഷേമ രംഗം' പ്രത്യേക പതിപ്പിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആദ്യപ്രതി തൊഴില്‍മന്ത്രി ഏറ്റുവാങ്ങി.

പുതിയ കാലം തൊഴില്‍ രംഗത്തുണ്ടാക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അതിജീവിക്കാനും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവസരം നല്‍കുന്ന തരത്തില്‍ ഫലപ്രദമായ ഇടപെടലും ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് കോണ്‍ക്ലേവില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അവ സര്‍ക്കാര്‍ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തൊഴില്‍ മന്ത്രി.

മൂന്ന് ദിവസം നടക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള തൊഴിലാളി, തൊഴിലുടമാ സംഘടനാ പ്രതിനിധികള്‍, ഭരണ- വിജ്ഞാന രംഗത്തെ പ്രമുഖര്‍, നിയമജ്ഞര്‍, അന്താരാഷ്ട്ര തൊഴില്‍ സംഘടനാ പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിനകത്തെയും ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളിലെ വിദഗ്ധര്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 150 ഓളം പേര്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.

കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമായ ഇന്ന് തൊഴിലാളികളുടെ അവകാശങ്ങളും നിയമനിര്‍മാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴില്‍ രീതികളില്‍ നിന്ന് ഔപചാരിക തൊഴില്‍ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്‌നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാര്‍ഹിക തൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്‌സ്, കെയര്‍ വര്‍ക്കേഴ്‌സ് എന്നീ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ് പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം , ലേബര്‍ സ്ഥിതിവിവരങ്ങള്‍ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി ചര്‍ച്ച ചെയ്യുന്നത്. കോണ്‍ക്ലേവ് നാളെ സമാപിക്കും.

ഹയാത്ത് റീജന്‍സിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കൊറിയന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ലീജു ഹോ ഓണ്‍ലൈനായി പങ്കെടുത്തു. തെലങ്കാന തൊഴില്‍ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാര്‍ തൊഴില്‍ മന്ത്രി സുരേന്ദ്ര റാം, എളമരം കരീം എം.പി, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി,

ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ വി.കെ രാമചന്ദ്രന്‍, പ്ലാനിംഗ് ആന്റ് ഇക്കണോമിക്സ് അഫയേഴ്സ് അഡീഷനല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാര്‍, ലേബര്‍ കമ്മീഷണര്‍ കെ വാസുകി, എംപ്ലോയ്മെന്റ് ഡയറക്ടര്‍ വീണ മാധവന്‍ എന്നിവരും സംബന്ധിച്ചു.