image

18 May 2023 4:45 PM IST

Business

ചുമട്ടു തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തും: മന്ത്രി വി ശിവന്‍കുട്ടി

Kochi Bureau

ചുമട്ടു തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തും: മന്ത്രി വി ശിവന്‍കുട്ടി
X

Summary

  • തൊഴില്‍ ക്രമീകരിക്കുന്നതിനും ക്ഷേമ പരിരക്ഷ ലഭ്യമാക്കുന്നതിനായി നിയമമുണ്ടാക്കി മാതൃക സൃഷ്ടിച്ചത് കേരളമാണ്


തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ചുമട്ടു തൊഴില്‍ മേഖലയില്‍ നിയമഭേദഗതി വരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ), ചുമട്ടു തൊഴിലാളികള്‍ക്ക് സംഘടിപ്പിക്കുന്ന ത്രിദിന സമഗ്ര സര്‍ട്ടിഫൈഡ് വൈദഗ്ധ്യ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത നിയമസഭ സമ്മേളനത്തില്‍ ചുമട്ടു തൊഴില്‍ മേഖലയില്‍ നിയമഭേദഗതി വരുത്തുമെന്ന പ്രതീക്ഷയാണ് മന്ത്രി നല്‍കിയിരിക്കുന്നത്.

ഒരു കാലഘട്ടത്തില്‍ അസംഘടിതരായിരുന്ന ചുമട്ടു തൊഴിലാളികളുടെ തൊഴില്‍ ക്രമീകരിക്കുന്നതിനും ക്ഷേമ പരിരക്ഷ ലഭ്യമാക്കുന്നതിനായി നിയമമുണ്ടാക്കി മാതൃക സൃഷ്ടിച്ചത് കേരളമാണ്. ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ നിയമമാണിത്. എന്നാല്‍ നിലവില്‍ ചുമട്ടു തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ദ്യം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ തൊഴില്‍ മന്ത്രാലയം എന്നും തൊഴിലാളികളോടൊപ്പമാണെന്നും, ലോകവും നാടും എല്ലാ രീതിയിലും മാറുമ്പോള്‍ തര്‍ക്കങ്ങളിലല്ല, മാറ്റത്തിലേക്കാണ് നമ്മളും ചുവട് വയ്ക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വ നൈപുണ്യ വികസനത്തിനുവേണ്ടി ക്ലാസ്സ് റൂമിന് പുറമേ ഇന്‍ഡസ്ട്രിയല്‍ വിസിറ്റുംകൂടി സംഘടിപ്പിച്ച് വളരെ സാങ്കേതികമായി പരിശീലനം സംഘടിപ്പിച്ചതിന് കിലെയെ മന്ത്രി അഭിനന്ദിച്ചു.

നോര്‍മല്‍ ഗുഡ്സ്, എഫ്എംസിജി ഗുഡ്സ്, പെരിഷബിള്‍ ഗുഡ്സ്, ഓട്ടോമോട്ടീവ് ഗുഡ്സ്, ബള്‍ക്ക് കാര്‍ഗോ, ഹസാര്‍ഡസ് ഗുഡ്സ് എന്നിങ്ങനെ ഓരോ തരത്തിലുള്ള ചരക്കുകളും കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യം ചുമട്ടു തൊഴിലാളി വിഭാഗം സ്വായത്തമാക്കുന്ന രീതിയിലുള്ള പരിശീലനമാണ് നല്‍കുന്നത്. വ്യക്തിത്വ വികസനത്തിനും നൈപുണ്യ വികസനത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നതിനാല്‍ ഒരു ക്ലാസ്സ് റൂം പരിശീലനം എന്നതിലുപരി പരിശീലനാര്‍ത്ഥികളെ തൊഴിലിടങ്ങളില്‍ നേരിട്ടു എത്തിച്ചു പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. പരിശീലനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ സ്‌കില്‍ ഇന്ത്യ മിഷന്റെ എംപാനല്‍ഡ് ബോഡി നേരിട്ടെത്തി അസ്സെസ്സ്മെന്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

ആദ്യ ഘട്ടത്തില്‍ 1000 തൊഴിലാളികള്‍ക്കാണ് പ്രസ്തുതപരിശീലനം വിഭാവനം ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായി നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു 'packers and movers' രീതിയില്‍ ഷിഫ്റ്റിംഗ് തൊഴിലില്‍ ഏര്‍പ്പെടുന്ന ഒരു വിഭാഗത്തെ രൂപീകരിക്കാനും തൊഴിലാളികളെ പരിശീലിപ്പിക്കുന്നുണ്ട്. ഇതിനായി ചുമട്ടു തൊഴിലാളികളില്‍ നിന്നും 45 വയസ്സിനു താഴെ പ്രായം ഉള്ളതും ഇതേ ജോലിയില്‍ ആഭിമുഖ്യവും ഉള്ളവരെ തിരഞ്ഞെടുത്തു പരിശീലനം നല്‍കും. ഇത്തരത്തില്‍ ചുമട്ടു തൊഴില്‍ മേഖലയില്‍ നൂതന പരിശീലനങ്ങള്‍ നല്‍കി ഈ വിഭാഗത്തിന്റെ തൊഴില്‍ പ്രസക്തി വര്‍ധിപ്പിക്കാനാണ് കിലെ ലക്ഷ്യമിടുന്നത്.

കിലെ ചെയര്‍മാന്‍ കെ.എന്‍.ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളായ എന്‍. സുന്ദരംപിള്ള, പി.എസ്.നായിഡു, കെ. ജയകുമാര്‍ എന്നിവര്‍ ആശംസയും കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് സ്വാഗതം പറയുകയും കിലെ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജാസ്മി ബീഗം പ്രോജക്ട് അവതരിപ്പിക്കുകയും സീനിയര്‍ ഫെലോ ജെ.എന്‍.കിരണ്‍ നന്ദിയും അറിയിച്ചു.