image

2 April 2024 10:38 AM IST

News

ബെംഗളൂരുവില്‍ ബള്‍ക്ക് ഉപഭോക്താക്കള്‍ക്കുള്ള ജലവിതരണം 10 ശതമാനം കുറയ്ക്കും

MyFin Desk

water restrictions are coming again in bengaluru city
X

Summary

  • പ്രതിദിനം 40 ലക്ഷം ലിറ്റര്‍ മുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് നിയന്ത്രണം ബാധകം
  • ജലസംരക്ഷണ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കണം
  • ഭൂഗര്‍ഭ ജലവിതാനം താഴ്ന്നത് പ്രതിസന്ധിക്ക് കാരണമായി


ബെംഗളൂരു നഗരത്തിലെ ജലവിതരണം അധികൃതര്‍ വീണ്ടും വെട്ടിക്കുറക്കുന്നു. ജലലഭ്യതയുടെ ദൗര്‍ലഭ്യം കാരണം കുടിവെള്ള വിതരണത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനു പിന്നാലെയാണിത്. ഈ മാസം 10 മുതല്‍ നിയന്ത്രണം നടപ്പിലാക്കാനാണ് തീരുമാനം.

പ്രതിദിനം 40 ലക്ഷം മുതല്‍ 2 കോടി ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ജലവിതരണം 10 ശതമാനം കുറയ്ക്കാനാണ് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് (ബി ഡബ്‌ളിയു എസ് എസ് ബി) തീരുമാനിച്ചത്. മാര്‍ച്ച് മാസത്തില്‍ ബോര്‍ഡ് 20 ശതമാനം വെട്ടിക്കുറവ് വരുത്തിയിരുന്നു. പ്രതിദിനം 2 കോടി ലിറ്റര്‍ ഉപയോഗിക്കുന്ന 38 ഉപയോക്താക്കളെ തീരുമാനം ബാധിക്കും.

ഏപ്രില്‍ ഒന്നിന് ബി ഡബ്‌ളിയു എസ് എസ് ബി ചെയര്‍മാന്‍ വി രാം പ്രസാദ്് മനോഹര്‍ ബള്‍ക്ക് ഉപയോക്താക്കളുമായി ഒരു മീറ്റിംഗ് നടത്തിയിരുന്നു. ജലസംരക്ഷണ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുക, ശുദ്ധീകരിച്ച വെള്ളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക, കുഴല്‍ക്കിണര്‍ നിരീക്ഷണത്തിന് സാങ്കേതികവിദ്യ വിന്യസിക്കുക, മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുക തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്.

നഗരത്തില്‍ ജലക്ഷാമമില്ലെന്നാണ് പ്രസാദ് മനോഹറിന്റെ അഭിപ്രായം. മതിയായ മഴ ലഭിക്കാത്തതിനാല്‍ ഭൂഗര്‍ഭജലം കുറഞ്ഞതാണ് താത്കാലിക പ്രതിസന്ധിക്ക് കാരണമെന്നും ജലം ഫലപ്രദമായി ഉപയോഗിച്ചാല്‍ നിലവിലെ സ്ഥിതി തരണം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ബി ഡബ്‌ളിയു എസ് എസ് ബി വിവിധ നടപടികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '133 പ്രമുഖ ബില്‍ഡര്‍മാരുമായി ഇതിനകം ഒരു മീറ്റിംഗ് നടത്തി, ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാന്‍ അവരെ ഉപദേശിക്കുന്നു. വിവേകപൂര്‍ണ്ണമായ നനവ് രീതികള്‍, ജല ഉപഭോഗം കുറയ്ക്കുന്നതിന് എയറേറ്ററുകള്‍ സ്ഥാപിക്കല്‍, വാഷിംഗ് മെഷീനുകളില്‍ വെള്ളം പുനരുപയോഗിക്കുക, വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നിവ ഉള്‍പ്പെടെയുള്ള രീതികളെപ്പറ്റി അവബോധം വളര്‍ത്തുകയാണ് ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃത്തിയാക്കല്‍, നിര്‍മ്മാണം, പൂന്തോട്ടപരിപാലനം, റീസൈക്കിള്‍ ചെയ്ത വെള്ളത്തിന്റെ വര്‍ദ്ധിച്ച ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയും ബോര്‍ഡ് കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്. ചെടികള്‍ നനയ്ക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും ഇപ്പോള്‍ നഗരത്തില്‍ കുറ്റകരമാണ്. കനത്തപിഴയാണ് അവരെ കാത്തിരിക്കുന്നത്. പലരും പല ദിവസങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് കുളിക്കുന്നത്‌പോലും.

എന്നാല്‍ മണ്‍സൂണ്‍വരെ ജനങ്ങള്‍ക്ക് ഇപ്പോഴുള്ള നിയന്ത്രിത അളവില്‍ വെള്ളം നല്‍കാന്‍ ബോര്‍ഡിനു കഴിയുമെനന്നാണ് അവര്‍ പറയുന്നത്. മഴപെയ്താല്‍ പൂന്തോട്ട നഗരത്തിന് അതാശ്വാസമാകും.