image

8 April 2026 3:57 PM IST

News

ഇറാന്‍ വെടിനിര്‍ത്തല്‍; ട്രംപ് പാക്കിസ്ഥാനെ പുകഴ്ത്തുമ്പോള്‍ ചിരിച്ച് ഷി ജിന്‍പിംഗ്

MyFin Desk

ഇറാന്‍ വെടിനിര്‍ത്തല്‍; ട്രംപ് പാക്കിസ്ഥാനെ  പുകഴ്ത്തുമ്പോള്‍ ചിരിച്ച് ഷി ജിന്‍പിംഗ്
X

Summary

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചാനലുകള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട ഘട്ടത്തില്‍, നിശബ്ദ സാന്നിധ്യമായിരുന്ന ചൈനയാണ് അവസാന നിമിഷം കളത്തിലിറങ്ങിയത്


ലോകം കാതോര്‍ത്ത ആ 10 മണിക്കൂര്‍ .ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുമെന്നും 'ഒരു നാഗരികത തന്നെ ഇന്ന് രാത്രി മരിക്കുമെന്നും' ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള വിപണിയും നയതന്ത്ര ലോകവും വിറച്ചുനിന്നു. എന്നാല്‍ വിനാശകരമായ ആ സമയപരിധി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാന്‍ ഇറാന്‍ സമ്മതിച്ചതോടെ ആഗോള എണ്ണവിലയിലെ വന്‍ കുതിച്ചുചാട്ടത്തിന് താല്‍ക്കാലിക ശമനമായി. ഈ നാടകീയമായ വഴിത്തിരിവിന് പിന്നില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയെ ട്രംപ് പുകഴ്ത്തിയെങ്കിലും, യഥാര്‍ത്ഥ കളി നടന്നത് ബെയ്ജിംഗിലായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചാനലുകള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട ഘട്ടത്തില്‍, നിശബ്ദ സാന്നിധ്യമായിരുന്ന ചൈനയാണ് അവസാന നിമിഷം കളത്തിലിറങ്ങിയത്. പാക്കിസ്ഥാന്‍ മധ്യസ്ഥനായി അമേരിക്കയ്ക്ക് മുന്നില്‍ നിന്നപ്പോള്‍, ഇറാനെ അനുനയപ്പെടുത്താൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയ 26 ഫോണ്‍ കോളുകള്‍ നിര്‍ണ്ണായകമായി. ഹോര്‍മുസ് കടലിടുക്കില്‍ ബലപ്രയോഗത്തിലൂടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎന്‍ പ്രമേയത്തെ റഷ്യക്കൊപ്പം ചേര്‍ന്ന് ചൈന തടഞ്ഞത് ഇറാന് വലിയ ആശ്വാസമായിരുന്നു. ഈ സ്വാധീനം ഉപയോഗപ്പെടുത്തിക്കൊണ്ട്, ഒരു പൂര്‍ണ്ണ യുദ്ധം ഒഴിവാക്കാന്‍ ചൈന ഇറാനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

സമാധാനകാംക്ഷിയായ ഒരു മധ്യസ്ഥന്‍ എന്നതിലുപരി സ്വന്തം സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു ചൈനയുടെ പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്ക്, ഇറാനില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുന്നത് താങ്ങാനാവില്ലായിരുന്നു. വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശേഷം എണ്ണ ഇറക്കുമതിയില്‍ പ്രതിസന്ധി നേരിടുന്ന ചൈനയ്ക്ക്, ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാകുന്നത് സാമ്പത്തിക ആത്മഹത്യയ്ക്ക് തുല്യമാണ്. ഈ ഊര്‍ജ്ജ സുരക്ഷാ ഭീഷണിയാണ് ഷി ജിന്‍പിംഗിനെ നേരിട്ടുള്ള നയതന്ത്ര ഇടപെടലിന് പ്രേരിപ്പിച്ചത്.

ഈ നയതന്ത്ര വിജയത്തിന്റെ ക്രെഡിറ്റ് പാക്കിസ്ഥാന് നല്‍കാനാണ് ട്രംപ് താല്‍പ്പര്യപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. ചൈനയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അങ്ങനെ കേള്‍ക്കുന്നു' എന്ന് മാത്രം പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറി. ബെയ്ജിംഗിനെ ഒരു തുല്യശക്തിയായി അംഗീകരിക്കുന്നത് ആഭ്യന്തരമായി തിരിച്ചടിയുണ്ടാക്കുമെന്ന ഭയമാണ് ഇതിന് പിന്നില്‍. അതേസമയം, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ എക്‌സിലെ 'ഡ്രാഫ്റ്റ്' പോസ്റ്റ് വലിയ പരിഹാസത്തിന് ഇടയാക്കി. വൈറ്റ് ഹൗസ് എഴുതിക്കൊടുത്ത സന്ദേശം ഷെരീഫ് അതേപടി പകര്‍ത്തിയതാണെന്ന ആരോപണം, പാക്കിസ്ഥാന്‍ ഈ ചര്‍ച്ചകളില്‍ ഒരു 'സന്ദേശവാഹകന്‍' മാത്രമായിരുന്നു എന്ന വാദത്തിന് ശക്തി പകരുന്നു.

മിഡില്‍ ഈസ്റ്റിലെ ഈ നാടകീയ സംഭവവികാസങ്ങള്‍ ചൈനയുടെ വളര്‍ന്നുവരുന്ന ആഗോള സ്വാധീനത്തിന്റെ തെളിവാണ്. 'നിങ്ങളുടെ ശത്രു തെറ്റ് ചെയ്യുമ്പോള്‍ തടസ്സപ്പെടുത്തരുത്' എന്ന തന്ത്രം പയറ്റി ചൈന കാത്തിരുന്നു. അടുത്ത മാസം ട്രംപ് ചൈനയില്‍ ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, ഇറാന്റെ മേലുള്ള തങ്ങളുടെ സ്വാധീനം ചൈന തെളിയിച്ചു കഴിഞ്ഞു. അമേരിക്ക പാക്കിസ്ഥാനെ മുന്‍നിര്‍ത്തി നടത്തിയ നീക്കങ്ങളെക്കാള്‍, ചൈനയുടെ നിശബ്ദമായ ഇടപെടലാണ് ഒരു വലിയ യുദ്ധത്തില്‍ നിന്ന് ലോകത്തെ താല്‍ക്കാലികമായെങ്കിലും രക്ഷിച്ചത്.