image

9 May 2024 11:31 AM GMT

Company Results

എസ്ബിഐയുടെ നാലാം പാദ അറ്റാദായം 24 % ഉയർന്നു

MyFin Desk

എസ്ബിഐയുടെ നാലാം പാദ അറ്റാദായം 24 % ഉയർന്നു
X

Summary

  • മാർച്ച് പാദത്തിൽ ബാങ്കിൻ്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു
  • എസ്ബിഐയുടെ പലിശ വരുമാനം 19 ശതമാനം വർധിച്ചു
  • പ്രവർത്തന ലാഭം 17 ശതമാനം വർധിച്ച് 28,748 കോടി രൂപയായി


മാർച്ചിൽ അവസാനിച്ച പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) അറ്റാദായം 24 ശതമാനം ഉയർന്ന് 20,698 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ ഇതേ കാലയളവിൽ ബാങ്ക് റിപ്പോർട്ട് ചെയ്തത് 16,694 കോടി രൂപയായിരുന്നു.

മാർച്ച് പാദത്തിൽ ബാങ്കിൻ്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. എസ്ബിഐയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) കഴിഞ്ഞ വർഷത്തെ 2.78 ശതമാനത്തിൽ നിന്ന് 2.24 ശതമാനമായി മെച്ചപ്പെട്ടു. അറ്റ ​​എൻപിഎ കഴിഞ്ഞ വർഷത്തെ 0.67 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 0.57 ശതമാനമായി മെച്ചപ്പെട്ടു. ഓഹരിയൊന്നിന് 13.70 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.

മാർച്ച് പാദത്തിൽ എസ്ബിഐ വായ്പാ വളർച്ച ശക്തമായി തുടരുകയും എട്ട് പാദങ്ങളിലെ ഏറ്റവും മികച്ച വളർച്ചാനിരക്ക് കൈവരിക്കുകയും ചെയ്തു. മൊത്ത എൻപിഎയും അറ്റ ​​എൻപിഎയും തമ്മിലുള്ള അനുപാതത്തിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് 36 പാദത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും കൈവരിച്ചു.

റിപ്പോട്ടിങ് പാദത്തിൽ എസ്ബിഐയുടെ പലിശ വരുമാനം 19 ശതമാനം വർധിച്ച് 1.11 ലക്ഷം കോടി രൂപയായി. മുൻ വർഷം ഇത് 92,951 കോടി രൂപയായിരുന്നു. അറ്റ ​​പലിശ വരുമാനം (NII) മൂന്നു ശതമാനം വർധിച്ച് 41,655 കോടി രൂപയായി. മുൻ വർഷത്തിലിത് 40,393 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ പ്രവർത്തന ലാഭം 17 ശതമാനം വർധിച്ച് 28,748 കോടി രൂപയായി.

ഈ കാലയളവിലെ മൊത്ത വായ്പകളുടെ വിതരണം 15 ശതമാനം ഉയർന്ന് 37,67,535 കോടി രൂപയിലെത്തി. ആഭ്യന്തര റീട്ടെയിൽ വായ്പ 15 ശതമാനം വർധിച്ച് 13,52,265 കോടി രൂപയായി. ഈ കാലയളവിലെ ഭവനവായ്പ 13 ശതമാനം വർധിച്ച് 7,25,818 കോടി രൂപയിലെത്തി.

എസ്‌ബിഐ ഓഹരികൾ എൻഎസ്ഇ യിൽ 1.13 ശതമാനം ഉയർന്ന് 820 രൂപയിലാണ് ക്ലോസ് ചെയ്തത്.