image

8 Dec 2022 5:47 AM GMT

Corporates

മോര്‍ഗന്‍ സ്റ്റാന്‍ലി മുതല്‍ അഡോബി വരെ: ഇത് കൂട്ടപ്പിരിച്ചുവിടലിന്റെ കാലം

MyFin Desk

lay off corporates
X

Summary

  • കോവിഡ് കാലത്ത് കൂടുതല്‍ ജോലി നല്‍കിയ കോര്‍പ്പറേറ്റുകളില്‍ വരെ ഇപ്പോള്‍ 'ഫയറിംഗ്' ശക്തമാക്കുകയാണ്.
  • ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇന്ത്യന്‍ എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പായ വേദാന്തു പിരിച്ചുവിടലുകള്‍ നടത്തുന്നത്.


പണപ്പെരുപ്പം ഉള്‍പ്പടെ ആഗോളരംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ കോര്‍പ്പറേറ്റുകളെ സാരമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കി പിരിച്ചുവിടല്‍ നടപടികള്‍ പെരുകുന്നു. ആമസോണ്‍ മുതല്‍ അഡോബില്‍ വരെ ഇപ്പോള്‍ ആളുകളെ വെട്ടിക്കുറയ്ക്കുകയാണ്. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ എഡ്‌ടെക്ക് പ്ലാറ്റ്‌ഫോമായ വേദാന്തു ഇക്കഴിഞ്ഞ ദിവസം 385 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാലത്തുള്‍പ്പടെ ഫണ്ടിംഗ് ലഭിച്ച കമ്പനികളില്‍ നിന്നാണ് പിരിച്ചു വിടലുകള്‍ രൂക്ഷമാകുന്നത് എന്നാണ് ആശങ്കയുളവാക്കുന്ന മറ്റൊരു ഘടകം.

കോവിഡ് വ്യാപനം മൂലം ഓഫീസുകള്‍ അടച്ചിട്ടെങ്കിലും അക്കാലത്തും ഒട്ടേറെ ആളുകള്‍ക്ക് ജോലി നല്‍കിയ കോര്‍പ്പറേറ്റായിരുന്നു ആമസോണ്‍. എന്നാല്‍ മൂന്നാഴ്ച്ച മുന്‍പ് 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച ആമസോണ്‍ പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം 20,000 ആയേക്കും എന്ന് ഏതാനും ദിവസം മുന്‍പ് വ്യക്തമാക്കി കഴിഞ്ഞു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, മെറ്റ, ട്വിറ്റര്‍ തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ എല്ലാം തന്നെ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഇതിനോടകം പിരിച്ചുവിട്ടത്. മാത്രമല്ല മിക്ക കോര്‍പ്പറേറ്റുകളും ഇപ്പോള്‍ ആളുകളെ ജോലിക്കെടുക്കുന്നത് നിറുത്തി വെച്ചിരിക്കുകയാണ്.

മോര്‍ഗന്‍ സ്റ്റാന്‍ലി മുതല്‍ വേദാന്തു വരെ

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തില്‍ വേരുറപ്പിച്ച സ്ഥാപനങ്ങളിലാണ് പിരിച്ചുവിടലുകള്‍ വര്‍ധിച്ചിരിക്കുന്നതെന്ന് വ്യക്തമാകും. യുഎസ് ആസ്ഥാനമായ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി 1,600 ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്ന് അറിയിച്ചുകഴിഞ്ഞു. കമ്പനിയില്‍ ഇപ്പോഴുള്ള ചെലവ് താങ്ങാനാവുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ അധികൃതരുടെ വിശദീകരണം. ആഗോളതലത്തിലുള്ള ജീവനക്കാരിലെ 2 ശതമാനം ആളുകളെ പരിച്ചു വിടാനാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പായ വേദാന്തു ഈ വര്‍ഷം ഇത് നാലാം തവണയാണ് പിരിച്ചുവിടലുകള്‍ നടത്തുന്നത്. നാലാം റൗണ്ടില്‍ 385 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും ചില സീനിയര്‍ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിച്ചുരുക്കിയെന്നുമാണ് സൂചന. ഇക്കഴിഞ്ഞ മെയ് മാസം 624 ജീവനക്കാരെയും ജൂലൈയില്‍ സെയില്‍സ് ടീമില്‍ നിന്നുള്ള 100 പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 1,100 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. നിലവിലെ കണക്ക് പ്രകാരം ഇനി 3,300 മുഴുവന്‍ സമയ ജീവനക്കാരാണ് വേദാന്തുവില്‍ അവശേഷിക്കുന്നത്.

രാജ്യത്തെ മുന്‍നിര ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. ഡിസംബറില്‍ മാത്രം 250 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. ഇതില്‍ സപ്ലൈ ചെയിന്‍, ഓപ്പറേഷന്‍സ്, കസ്റ്റമര്‍ സര്‍വീസ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരെയാകും പിരിച്ചുവിടുക. സൊമാറ്റാ ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നൂറുകണക്കിന് പേരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്.

യുഎസ് ആസ്ഥാനമായ സോഫ്റ്റ് വെയര്‍ കമ്പനിയായ അഡോബിയും ഇപ്പോള്‍ ആളുകളെ പിരിച്ചുവിടുകയാണ്. അടുത്തിടെ സെയില്‍സ് ടീമില്‍ നിന്നും 100 പേരെ കമ്പനി പിരിച്ചു വിട്ടു. മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയ്ക്കിപ്പോള്‍ 28,700 ജീവനക്കാരാണുള്ളത്. ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനിയായ പെപ്സികോ നോര്‍ത്ത് അമേരിക്കയിലെ സ്നാക്ക് ആന്‍ഡ് ബിവറേജ് യൂണിറ്റുകളില്‍ നിന്നായി നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.