image

23 March 2023 10:09 AM IST

Corporates

മറ്റൊരു 'കോര്‍പ്പറേറ്റ് ബോംബ്' ഉടന്‍, പുത്തന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്

MyFin Desk

Hindenburg latest news
X

Summary

  • ഇന്ത്യന്‍ കമ്പനിയ്‌ക്കെതിരെയാണോ റിപ്പോര്‍ട്ട് എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.


ന്യൂയോര്‍ക്ക് : അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം മുതല്‍ കമ്പനിയുടെ വിശ്വാസ്യതയ്ക്ക് വരെ വന്‍ പ്രഹരമായിരുന്നു യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ട്. അദാനിയെ പിടിച്ചുലച്ച റിപ്പോര്‍ട്ട് പുറത്ത് വന്ന് ആഴ്ച്ചകള്‍ക്കകം മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ് അധികൃതര്‍. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഏത് കമ്പനിയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിതെന്നും, എപ്പോഴായും പുറത്ത് വിടുക എന്നും സൂചന ലഭ്യമായിട്ടില്ല.

അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും, അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും, ഗണ്യമായ കടമുണ്ടെന്നുമൊക്കെ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത് ഏതാനും ആഴ്ച്ച മുന്‍പാണ്.

റിപ്പോര്‍ട്ട് തെറ്റിധരിപ്പിക്കുന്നതും, അടിസ്ഥാനരഹിത ആരോപണങ്ങളടങ്ങിയതുമാണെന്ന് അദാനി ഗ്രൂപ്പ് മറുവാദവുമായി രംഗത്തെത്തിയെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനകം തന്നെ കമ്പനി ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി.

അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തികമായ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അക്കൗണ്ടിംഗിലെ ക്രമക്കേട്, നിയമവിരുദ്ധവും, അധാര്‍മ്മികവുമായ പ്രവര്‍ത്തനങ്ങള്‍, വെളിപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ നിരീക്ഷിച്ച് പുറത്തു കൊണ്ടിവരികയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. 2017 ല്‍ നഥാന്‍ ആന്‍ഡേഴ്സണാണ് കമ്പനി സ്ഥാപിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് കണക്റ്റികറ്റിലെ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്നു ആന്‍ഡേഴ്സണ്‍. അമേരിക്കയിലേക്ക് എത്തുന്നതിനു മുമ്പ് ജറുസലേമില്‍ സജീവമായിരുന്ന ആന്‍ഡേഴ്സണ്‍ നിരവധി കമ്പനികളുടെ ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി സ്ഥാപിക്കുന്നതിനു മുമ്പ് ബേണി മഡോഫ്സ് തട്ടിപ്പ് പദ്ധതി പുറത്തുകൊണ്ടുവന്ന ഹാരി മാര്‍ക്കോപോളോയോടൊപ്പം ആന്‍ഡേഴ്സണ്‍ പ്രവര്‍ത്തിച്ചിരുന്നു.

1937 ലെ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തമാണ് ഈ പേരിന് പിന്നില്‍. ജര്‍മന്‍ പാസഞ്ചര്‍ എയര്‍ഷിപ്പായ ഹിന്‍ഡന്‍ബര്‍ഗിന് ന്യൂ ജഴ്സിയില്‍വെച്ച് തീപിടിക്കുകയും 35 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തീ പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഹൈഡ്രജന്‍ വാതകമാണ് ഇതില്‍ ഇന്ധനമായി ഉപോയഗിച്ചിരുന്നതെന്നും അതുകൊണ്ട് ദുരന്തം മനുഷ്യനിര്‍മിതവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്.