image

13 Sept 2026 12:35 PM IST

News

ടെക്‌നോളജിയും ധാതുക്കളും ആയുധമാക്കരുത്; ഷി ജിന്‍പിങ്ങിന് മുന്നില്‍ തുറന്നടിച്ച് മോദി

MyFin Desk

do not weaponize technology and minerals, modi speaks bluntly to xi jinping
X

Summary

പകര്‍ച്ചവ്യാധികളും കാലാവസ്ഥാ ദുരന്തങ്ങളും ഒരു മേഖലയില്‍ ഒതുങ്ങില്ല. ഇതിനായി ഇന്ത്യയുടെ അധ്യക്ഷതയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിന് ധാരണയായി


ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിവസം ചൈനയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. സാങ്കേതികവിദ്യയുടെയും നിര്‍ണായക ധാതുക്കളുടെയും ആയുധവല്‍ക്കരണം പൊതുവായ വളര്‍ച്ചയെ തകര്‍ക്കുമെന്ന് മോദി പറഞ്ഞു. സാങ്കേതികവിദ്യ എല്ലാവര്‍ക്കും ലഭ്യമാകണമെന്നും വിതരണ ശൃംഖല കൂടുതല്‍ ശക്തമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വേദിയിലിരിക്കെയായിരുന്നു ഈ പരാമര്‍ശം.

ചൈനയുടെ കുത്തകയ്ക്ക് എതിരെ ഇന്ത്യ

എന്തുകൊണ്ടാണ് ഈ മുന്നറിയിപ്പ്? കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ലോകത്ത് ഖനനം ചെയ്യുന്ന അപൂര്‍വ ഭൗമ ധാതുക്കളുടെ 60%-വും സംസ്‌കരിക്കുന്നതിന്റെ 91%-വും ചൈനയുടെ കൈയിലാണ്. സ്ഥിരം കാന്തങ്ങളുടെ ഉത്പാദനത്തില്‍ 94% വും ചൈനയ്ക്ക് സ്വന്തമാണ്. കഴിഞ്ഞ ഏപ്രിലില്‍ 7 അപൂര്‍വ ധാതുക്കള്‍ക്ക് ചൈന കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ഓട്ടോ, ഇലക്ട്രിക് വാഹന മേഖല പ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ കാന്ത ഇറക്കുമതിയുടെ 90% വരെ ഇപ്പോഴും ചൈനയില്‍ നിന്നാണ്.

ബ്രിക്‌സിനായി ഇന്ത്യയുടെ പ്ലാന്‍

ലോകത്ത് സംഘര്‍ഷങ്ങള്‍ കൂടുകയാണെന്നും ഇത് സാധാരണക്കാരെ ബാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധികളും കാലാവസ്ഥാ ദുരന്തങ്ങളും ഒരു മേഖലയില്‍ ഒതുങ്ങില്ല. ഇതിനായി ഇന്ത്യയുടെ അധ്യക്ഷതയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കായി ഇന്റഗ്രേറ്റഡ് ഏര്‍ലി വാണിംഗ് സിസ്റ്റത്തിന് ധാരണയായി. ദുരന്ത മുന്നറിയിപ്പ് ഡാറ്റ പങ്കിടാനും ലോജിസ്റ്റിക്‌സ് വിതരണ ശൃംഖല ശക്തമാക്കാനും പുതിയ ചട്ടക്കൂടും തയ്യാറാക്കി.

സ്റ്റാര്‍ട്ടപ്പ് മുതല്‍ കൃഷി വരെ

ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷത പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മോദി പറഞ്ഞു. ബ്രിക്‌സ് ഇന്‍കുബേറ്റര്‍ നെറ്റ്വര്‍ക്ക് വഴി സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കാനും സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഫണ്ട് തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടി എഐ, ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ഡിജിറ്റല്‍ കൃഷി നെറ്റ്വര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കായി എംഎസ്എംഇ പോര്‍ട്ടലും നഗര ഗതാഗതത്തിനായി അര്‍ബന്‍ മൊബിലിറ്റി ഹബ്ബും പ്രഖ്യാപിച്ചു.

മോദി-ഷി കൂടിക്കാഴ്ചയില്‍ നടന്നത്

ഉച്ചകോടിക്കിടെ നടന്ന മോദി-ഷി കൂടിക്കാഴ്ചയിലും ഇതേ വിഷയങ്ങള്‍ തന്നെയായിരുന്നു ചര്‍ച്ച. വ്യാപാര അസന്തുലിതാവസ്ഥ, വിതരണ ശൃംഖലയിലെ ദുര്‍ബലത, വിപണി പ്രവേശനം എന്നിവ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ബ്രിക്‌സ് കണ്ടെത്തുന്ന പരിഹാരങ്ങള്‍ ഗ്ലോബല്‍ സൗത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുമെന്നും മോദി വ്യക്തമാക്കി.