image

20 Jan 2026 4:51 PM IST

Economy

അമേരിക്കയും യൂറോപ്പും വ്യാപാര യുദ്ധത്തിലേക്കോ?

MyFin Desk

അമേരിക്കയും യൂറോപ്പും വ്യാപാര യുദ്ധത്തിലേക്കോ?
X

Summary

ഗ്രീന്‍ലാന്‍ഡ് വില്‍ക്കാന്‍ ഡെന്മാര്‍ക്ക് തയ്യാറായില്ലെങ്കില്‍ ജൂണ്‍ മാസത്തോടെ ഈ നികുതി 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക് മേഖലയിലെ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറയ്ക്കാന്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തില്‍ വരണമെന്ന് ട്രംപ് വിശ്വസിക്കുന്നു


അമേരിക്കയും യൂറോപ്പും തമ്മിലുള്ള വന്‍ വ്യാപാര യുദ്ധത്തിന് തിരികൊളുത്തി ട്രംപ്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ തടസം നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത നികുതികള്‍ പ്രഖ്യാപിച്ചു. രണ്ടാം ആഗോള വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുകയാണോ ലോകം എന്ന ആശങ്കയിലാണ് നിക്ഷേപകരും വിപണികളും.

ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത നികുതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് വെറുമൊരു ഭീഷണിയല്ല, നൂറു ശതമാനവും നടപ്പിലാക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ആഗോള വിപണി. ഫെബ്രുവരി ഒന്നു മുതല്‍ യുകെ ഉള്‍പ്പെടെയുള്ള എട്ട് നാറ്റോ സഖ്യകക്ഷികള്‍ക്ക് മേല്‍ പത്തു ശതമാനം ഇറക്കുമതി തീരുവ ചുമത്താനാണ് അമേരിക്കയുടെ തീരുമാനം.

ഗ്രീന്‍ലാന്‍ഡ് വില്‍ക്കാന്‍ ഡെന്മാര്‍ക്ക് തയ്യാറായില്ലെങ്കില്‍ ജൂണ്‍ മാസത്തോടെ ഈ നികുതി 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, നോര്‍വേ തുടങ്ങി യൂറോപ്പിലെ വമ്പന്‍ ശക്തികളെല്ലാം ഈ പട്ടികയിലുണ്ട്.എന്നാല്‍, ട്രംപിന്റെ ഈ നീക്കത്തെ 'ബ്ലാക്ക് മെയിലിംഗ്' എന്നാണ് യൂറോപ്യന്‍ നേതാക്കള്‍ വിശേഷിപ്പിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാര്‍ക്കുമാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു. ഡെന്മാര്‍ക്കിന് പൂര്‍ണ പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. വിപണിയിലെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്കയ്‌ക്കെതിരെ തിരിച്ചടിക്കാന്‍ യൂറോപ്പും തയ്യാറെടുക്കുകയാണ്.

ആര്‍ട്ടിക് മേഖലയിലെ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറയ്ക്കാന്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തില്‍ വരണമെന്ന് ട്രംപ് വിശ്വസിക്കുന്നു. ഇതിനായി സൈനിക നടപടി പോലും തള്ളിക്കളയാന്‍ ട്രംപ് തയ്യാറാകുന്നില്ല എന്നതാണ് ലോകത്തെ ആശങ്കയിലാക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കാനിരിക്കുന്ന നിര്‍ണായക കൂടിക്കാഴ്ചയില്‍ ഇതിനൊരു പരിഹാരമാകുമോ എന്ന് ലോകം ഉറ്റുനോക്കുന്നു.