image

24 Dec 2025 4:28 PM IST

Economy

ഭീഷണിയുമായി വീണ്ടും അമേരിക്ക: 'ചൈനീസ് ചതി' ഇന്ത്യയ്ക്കെതിരെയോ?

MyFin Desk

ഭീഷണിയുമായി വീണ്ടും അമേരിക്ക:   ചൈനീസ് ചതി ഇന്ത്യയ്ക്കെതിരെയോ?
X

Summary

2027 മുതല്‍ ചൈനീസ് ചിപ്പുകള്‍ക്ക് യുഎസ് കടുത്ത നികുതി ഏര്‍പ്പെടുത്തും


യുഎസ്-ചൈന വ്യാപാര പോര് വീണ്ടും മുറുകുന്നു. അതിനിടെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ വിള്ളലുണ്ടാക്കാന്‍ ചൈന കരുനീക്കം നടത്തുന്നുവെന്ന് വാഷിങ്ടണ്‍ വ്യക്തമാക്കി രംഗത്തെത്തി.

2027 മുതല്‍ ചൈനീസ് ചിപ്പുകള്‍ക്ക് കടുത്ത നികുതി ഏര്‍പ്പെടുത്താനാണ് വാഷിംഗ്ടണിന്റെ തീരുമാനം. ചൈനീസ് ടെക് ഭീമന്മാരെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം, സ്മാര്‍ട്ട്ഫോണ്‍ മുതല്‍ ഓട്ടോമൊബൈല്‍ വരെയുള്ള സകല മേഖലകളെയും ബാധിക്കും. അമേരിക്കയുടെ ഈ 'ചിപ്പ് വാര്‍' ചൈനയെ സാമ്പത്തികമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എന്നാല്‍ ഇതിനിടയിലാണ് പെന്റഗണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ചൈന പെട്ടെന്ന് പരിഹരിച്ചത് വെറുമൊരു സമാധാന ശ്രമമല്ല, മറിച്ച് ഒരു വലിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാകുന്നത് തടയാനാണ് ചൈന ഈ 'സൗഹൃദ നീക്കം' നടത്തുന്നത്.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോഴും അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ ഇരട്ടത്താപ്പ് ഇന്ത്യയെ ചതിയില്‍പ്പെടുത്താനാണോ എന്ന ചോദ്യം ഉയരുന്നുവെന്നും ആരോപണത്തില്‍ പറയുന്നു.

അതേസമയം, അമേരിക്ക ചൈനയ്ക്ക് മേല്‍ ചുമത്തുന്ന നികുതികള്‍ ആഗോള വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരില്‍ അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ നികുതികള്‍ നിലനില്‍ക്കെ, ചൈന ഇന്ത്യയെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു. അമേരിക്കയുടെ സാമ്പത്തിക സമ്മര്‍ദ്ദവും ചൈനയുടെ തന്ത്രപരമായ നീക്കങ്ങളും ഇന്ത്യയെ ഒരു അഗ്നിപരീക്ഷയിലേക്കാണ് തള്ളിവിടുന്നത്.

എങ്കിലും ഈ യുദ്ധത്തിനിടയില്‍ ഇന്ത്യയ്ക്ക് മുന്നില്‍ വലിയൊരു അവസരമുണ്ട്. ചൈനീസ് ചിപ്പുകള്‍ക്ക് നിയന്ത്രണം വരുമ്പോള്‍ ലോകത്തിന് മുന്നിലുള്ള ഏറ്റവും മികച്ച ബദല്‍ ഇന്ത്യയുടെ 'സെമികണ്ടക്ടര്‍ മിഷന്‍' ആണ്. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് നമുക്ക് ഗുണകരമാകും.

ചൈനയുടെ ചതി തിരിച്ചറിഞ്ഞ്, അമേരിക്കയുടെ സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് 'തന്ത്രപരമായ സ്വയംഭരണാധികാരത്തോടെ' മുന്നേറാനാണ് ഇന്ത്യയുടെ നീക്കം.