image

14 April 2026 9:16 PM IST

Economy

ഇന്ധനവില കത്തുന്നു, പതറാതെ ഇന്ത്യ; പണപ്പെരുപ്പം നിയന്ത്രണവിധേയമെന്ന് ക്രിസില്‍

MyFin Desk

ഇന്ധനവില കത്തുന്നു, പതറാതെ ഇന്ത്യ;   പണപ്പെരുപ്പം നിയന്ത്രണവിധേയമെന്ന് ക്രിസില്‍
X

Summary

നിലവില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെങ്കിലും വരും മാസങ്ങള്‍ ഇന്ത്യയ്ക്ക് ഒരു പരീക്ഷണ കാലഘട്ടം ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോകുന്നതും ഇത്തവണത്തെ കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന കുറവുമാണ് പ്രധാന വെല്ലുവിളികള്‍


ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിട്ടും ഇന്ത്യയില്‍ പണപ്പെരുപ്പം അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടില്ലെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ട്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ 45 ശതമാനവും പ്രകൃതിവാതകത്തിന് 69 ശതമാനവും വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. പെട്രോള്‍, ഡീസല്‍ വിലകളില്‍ സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളും എക്‌സൈസ് ഡ്യൂട്ടി കുറച്ചതും സാധാരണക്കാരന് ആഗോള വിലക്കയറ്റത്തിന്റെ ആഘാതം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ സഹായിച്ചു.

നിലവില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെങ്കിലും വരും മാസങ്ങള്‍ ഇന്ത്യയ്ക്ക് ഒരു പരീക്ഷണ കാലഘട്ടം ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോകുന്നതും ഇത്തവണത്തെ കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന കുറവുമാണ് പ്രധാന വെല്ലുവിളികള്‍. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ കാര്‍ഷിക ഉല്‍പ്പാദനത്തെ അത് ബാധിക്കുകയും പച്ചക്കറി, ഇറച്ചി, എണ്ണ എന്നിവയുടെ വില ഉയരാന്‍ കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം ശരാശരി 4.5% മുതല്‍ 4.7% വരെ ഉയര്‍ന്നേക്കാമെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍.

പൊതുവായ വിലക്കയറ്റം നിയന്ത്രണത്തിലാണെങ്കിലും ചില മേഖലകളില്‍ ഇതിനകം തന്നെ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നത് ഇതിന് ഉദാഹരണമാണ്. എല്‍പിജി, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് എന്നിവയുടെ വില വര്‍ദ്ധനവ് ഇന്ധന പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ത്തുന്നുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ വില കൂടുന്നത് റെഡിമെയ്ഡ് ഭക്ഷണസാധനങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും വീട്, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ മേഖലകളില്‍ നിലവില്‍ വലിയ വിലക്കയറ്റം അനുഭവപ്പെടുന്നില്ല എന്നത് ആശ്വാസകരമാണ്.

എണ്ണ വില വീണ്ടും ഉയരുന്നത് വെല്ലുവിളിയാകും

പശ്ചിമേഷ്യയിലെ യുദ്ധവും കാലാവസ്ഥാ വ്യതിയാനവുമാകും വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ ഗതി നിശ്ചയിക്കുക. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഇനിയും ഉയര്‍ന്നാല്‍ ലോജിസ്റ്റിക്‌സ് ചെലവ് വര്‍ദ്ധിക്കുകയും അത് എല്ലാ മേഖലകളിലും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. ആഗോള പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താന്‍ വരും മാസങ്ങളില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ജാഗ്രതയോടെയുള്ള നയതന്ത്ര-സാമ്പത്തിക നീക്കങ്ങള്‍ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.