image

8 Aug 2025 1:08 PM IST

Economy

യുഎസ് താരിഫ്: ഇന്ത്യ ആഭ്യന്തര പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കും

MyFin Desk

us tariffs india to accelerate domestic reforms
X

Summary

പരിഷ്‌കാരങ്ങള്‍ക്ക് ബഹുമുഖ സമീപനം ഉണ്ടാകും


യുഎസിലേക്കുള്ള കയറ്റുമതിയില്‍ ഭൂരിഭാഗവും 50% അധിക തീരുവ ചുമത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ഇന്ത്യ ആഭ്യന്തര പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കും. പ്രതിസന്ധികളില്‍ നിന്ന് സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ ആഘാതം ലഘൂകരിക്കുന്നതിനായി, തീര്‍പ്പാക്കാത്ത ചില പരിഷ്‌കാരങ്ങള്‍ ത്വരിതപ്പെടുത്താനും പദ്ധതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിഷ്‌കാരങ്ങള്‍ക്കായുള്ള സമീപനത്തില്‍ സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങള്‍ ഇതിനകം തന്നെ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ധനമന്ത്രാലയം ഇതില്‍ പലതും പരിശോധിച്ചു വരുന്നു. നിര്‍ദ്ദിഷ്ട ഡീറെഗുലേഷന്‍ കമ്മീഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

''പരിഷ്‌കാരങ്ങള്‍ക്ക് ബഹുമുഖ സമീപനം ഉണ്ടാകും. രാജ്യത്തിന്റെ ശക്തമായ മാക്രോ-സാമ്പത്തിക സ്ഥിരത ബാഹ്യ അപകടസാധ്യതകള്‍ക്കെതിരായ ഒരു ബഫറായി പ്രവര്‍ത്തിക്കുമെന്നും വിശ്വസിക്കുന്നു,'' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള ധനസഹായ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി നീതി ആയോഗ് ഒരു പഠനം നടത്തുന്നുണ്ട്. കയറ്റുമതി വൈവിധ്യവല്‍ക്കരണം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിദേശ വിപണനം പോലുള്ള ഈ നടപടികളില്‍ ചിലതിന് കൂടുതല്‍ സര്‍ക്കാര്‍ സഹായം ആവശ്യമായി വന്നേക്കും. കൂടാതെ ധനകാര്യ മന്ത്രാലയം അത്തരം നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതായാണ് വിവരം.

2025 സാമ്പത്തിക വര്‍ഷത്തില്‍ 437 ബില്യണ്‍ ഡോളറിന്റെ മൊത്തം വ്യാപാര കയറ്റുമതിയുടെ അഞ്ചിലൊന്ന് യുഎസിലേക്കാണ്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. യുഎസുമായുള്ള വ്യാപാര കരാര്‍ അവ്യക്തമായി തുടരുകയാണെങ്കില്‍, സമ്പദ് വ്യവസ്ഥയില്‍ താരിഫ് ആഘാതം കുറയ്ക്കുന്നതിന് ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ മന്ത്രാലയങ്ങളില്‍, പ്രത്യേകിച്ച് ധനകാര്യ, വാണിജ്യ മന്ത്രാലയങ്ങളില്‍, തിരക്കേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുണിത്തരങ്ങള്‍ , വസ്ത്രങ്ങള്‍, രത്‌നം, ആഭരണങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളെ താരിഫ് പ്രതിസന്ധി ബാധിക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെ ആരംഭിച്ച തൊഴില്‍-ബന്ധിത പ്രോത്സാഹന പദ്ധതിയുടെ പ്രകടനവും പുതിയ ലേബര്‍ കോഡ് നടപ്പിലാക്കുന്നതിന്റെ പുരോഗതിയും സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

യുഎസ് താരിഫ് നയങ്ങള്‍ ഉള്‍പ്പെടെയുള്ള ബാഹ്യ പ്രത്യാഘാതങ്ങള്‍ ആഗോള എണ്ണവിലയിലും ഇന്ത്യന്‍ ഓഹരി വിപണികളിലും രൂപയുടെ ചലനത്തിലും ചെലുത്താന്‍ സാധ്യതയുള്ള സ്വാധീനത്തെക്കുറിച്ച് ധനകാര്യ മന്ത്രാലയം ഇതിനകം തന്നെ ജാഗ്രത ശക്തമാക്കിയിട്ടുമുണ്ട്.