7 Feb 2026 12:57 PM IST
ഓഹരി വിപണിയിലെ ഇടിവ് സൂചിപ്പിക്കുന്ന ഗ്രാഫും ഐടി കമ്പനികളുടെ ലോഗോയും
Summary
ടെക് ലോകത്തെ പിന്നിലാക്കി പരമ്പരാഗത മേഖലകളുടെ കുതിപ്പ്; വെള്ളിയാഴ്ച മാത്രം ഉയർന്നത് 1,200 പോയിന്റുകൾ. ഇന്ത്യൻ നിക്ഷേപകർക്ക് ഈ മാറ്റം നൽകുന്ന പാഠമെന്ത്?
ആഗോള വിപണിയില്‍ ചരിത്ര മുന്നേറ്റം നടത്തി ഡൗ ജോണ്‍സ്. ആദ്യമായി 50,000 പോയിന്റ് കടന്നു! ആഗോള വിപണിയിലെ നിക്ഷേപകരുടെ മാറുന്ന സ്ട്രാറ്റജിയുടെ സൂചനയായാണ് ഡൗ ജോണ്‍സിന്റെ മുന്നേറ്റത്തെ വിലയിരുത്തുന്നത്. വെള്ളിയാഴ്ച മാത്രം 1,200-ലധികം പോയിന്റുകള്‍ കുതിച്ചുയര്‍ന്നാണ് ഡൗ ജോണ്‍സ് 50,115.67 എന്ന റെക്കോര്‍ഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തത്. ഈ വര്‍ഷം മാത്രം 4.3 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ഡൗ ജോണ്‍സ്, എസ് ആന്റ് പി 500, നാസ്ഡാക് സൂചികകളെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. ഇത്രയും കാലം ടെക്‌നോളജി ഓഹരികള്‍ക്ക് പിന്നാലെ പാഞ്ഞ നിക്ഷേപകര്‍ ഇപ്പോള്‍ തങ്ങളുടെ പണം കൂടുതല്‍ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ആശങ്കകള്‍ സോഫ്റ്റ് വയര്‍ കമ്പനികളെ ബാധിച്ചപ്പോള്‍, ഹെവി മെഷിനറി, ബാങ്കിംഗ് തുടങ്ങിയ പരമ്പരാഗത മേഖലകളിലേക്ക് നിക്ഷേപം ഒഴുകി.ഈ മുന്നേറ്റത്തിന്റെ അമരക്കാരന്‍ നിര്‍മ്മാണ മേഖലയിലെ ഭീമന്മാരായ കാറ്റര്‍പില്ലര്‍ ആണ്. വെള്ളിയാഴ്ച മാത്രം 7 ശതമാനത്തിലേറെ ഉയര്‍ന്ന കാറ്റര്‍പില്ലര്‍ ഓഹരികള്‍ ഈ വര്‍ഷം ഇതുവരെ 27 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. ഡൗ ജോണ്‍സിലെ ഇന്റലിനെ മാറ്റി പകരം എത്തിയ ചിപ്പ് ഭീമന്‍ എന്‍വിഡിയയും 8 ശതമാനത്തോളം കുതിച്ചുയര്‍ന്ന് ഈ റെക്കോര്‍ഡ് നേട്ടത്തില്‍ പങ്കാളിയായി. ഗോള്‍ഡ്മാന്‍ സാക്‌സ് പോലുള്ള ബാങ്കിംഗ് ഓഹരികളും വിപണിക്ക് കരുത്തേകി. സാധാരണക്കാരുടെ ഇന്‍ഡക്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡൗ ജോണ്‍സ് 50,000 കടന്നത് വിപണിയിലേക്ക് കൂടുതല്‍ ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമാകും. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്തും വരും ദിവസങ്ങളിലും വിപണിയില്‍ പോസിറ്റീവ് തരംഗമുണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ നിക്ഷേപകര്‍ ഇതില്‍ നിന്ന് മനസിലാക്കേണ്ടത് ഐടി മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇന്‍ഡസ്ട്രിയല്‍, ഫിനാന്‍ഷ്യല്‍ മേഖലകളിലെ ബ്ലൂ ചിപ്പ് ഓഹരികള്‍ കൂടി പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നതിന്റേ നേട്ടത്തെ കുറിച്ചാണ്.
പഠിക്കാം & സമ്പാദിക്കാം
Home
