image

14 July 2023 12:14 PM GMT

Economy

കയറ്റുമതി 3 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

MyFin Desk

icegate jamming exports affected
X

Summary

  • 30 പ്രധാന മേഖലകളിൽ 21 എണ്ണത്തിലും കയറ്റുമതി ഇടിഞ്ഞു
  • ഇറക്കുമതിയിലും വ്യാപാരക്കമ്മിയിലും ഇടിവ്
  • ജൂലൈയില്‍ ആഗോള ആവശ്യകത ഉയരുമെന്ന് പ്രതീക്ഷ


ജൂണില്‍ ഇന്ത്യയുടെ ചരക്കു കയറ്റുമതി 22 ശതമാനം ഇടിഞ്ഞ് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 32.97 ബില്യൺ ഡോളറിലേക്ക് എത്തി. ആഗോള ഡിമാൻഡില്‍, പ്രത്യേകിച്ച് യുഎസും യൂറോപ്പും പോലുള്ള പാശ്ചാത്യ വിപണികളിൽ നിന്നുള്ള ആവശ്യകതയില്‍ അനുഭവപ്പെടുന്ന മാന്ദ്യമാണ് ഇന്ത്യയുടെ കയറ്റുമതിയെ പ്രധാനമായും ബാധിക്കുന്നത്.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കയറ്റുമതിക്കു പുറമേ ഇറക്കുമതിയിലും ഇടിവ് അനുഭവപ്പെട്ടതു കാരണം വ്യാപാരക്കമ്മി കഴിഞ്ഞ വർഷം ജൂണിലെ 22.07 ബില്യൺ ഡോളറിൽ നിന്ന് 20.3 ബില്യൺ ഡോളറായി കുറഞ്ഞു. അവലോകന മാസത്തിൽ ഇറക്കുമതി 17.48 ശതമാനം കുറഞ്ഞ് 53.10 ബില്യൺ ഡോളറായി. കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതത്തിൽ ലോകം ഉഴലുകയായിരുന്ന 2020 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതിയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. .

വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ലോക വ്യാപാരത്തിൽ മാന്ദ്യം പ്രവചിച്ചിട്ടുണ്ടെന്നും ആ ഭയം യാഥാർത്ഥ്യമാകുകയാണ് എന്നുമാണ് വാണിജ്യ സെക്രട്ടറി സുനിൽ ബർത്‍വാള്‍ കയറ്റുമതി കണക്കുകളോട് പ്രതികരിക്കുന്നത്.കയറ്റുമതി വ്യാപാര മേഖലയുടെ വളർച്ച ആഗോള ഘടകങ്ങളുടെ കൈകളിലാണ്. യുഎസും യൂറോപ്പും ഉൾപ്പെടെയുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യവും പണപ്പെരുപ്പ സമ്മർദ്ദവും നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപ്പാദനത്തെയും ബിസിനസുകളെയും ബാധിക്കുന്നതിനാൽ സമ്പന്ന രാജ്യങ്ങൾ ധനനയങ്ങൾ കർശനമാക്കിയതാണ് മാന്ദ്യത്തിന് കാരണമെന്നും ബർത്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

വരും മാസങ്ങളിൽ ആവശ്യകത ഉയരുമെന്നാണ് കയറ്റുമതി പ്രമോഷൻ കൗൺസിലുകൾ പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ചരക്കു കയറ്റുമതി 15.13 ശതമാനം ഇടിഞ്ഞ് 102.68 ബില്യൺ ഡോളറില്‍ എത്തിയിരുന്നു. ഇറക്കുമതിയും 12.67 ശതമാനം കുറഞ്ഞ് 160.28 ബില്യൺ ഡോളറിലെത്തി. 2023 ഏപ്രിൽ-ജൂൺ കാലയളവിലെ വ്യാപാര കമ്മി മുൻ വർഷം ഇതേ കാലയളവിലെ 62.6 ബില്യൺ ഡോളറിൽ നിന്ന് 7.9 ശതമാനം വർധിച്ച് 57.6 ബില്യൺ ഡോളറായി.

ജൂണിൽ എണ്ണ ഇറക്കുമതി 33.8 ശതമാനം കുറഞ്ഞ് 12.54 ബില്യൺ ഡോളറിലെത്തി, ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്തമായി എണ്ണ ഇറക്കുമതി 18.52 ശതമാനം ഇടിഞ്ഞ് 43.4 ബില്യൺ ഡോളറായി. ജൂണിൽ സ്വർണ്ണ ഇറക്കുമതി 82.38 ശതമാനം ഉയർന്ന് ഏകദേശം 5 ബില്യൺ യുഎസ് ഡോളറിലെത്തി, ഏപ്രിൽ-ജൂൺ പാദത്തിൽ അത് 7.54 ശതമാനം ഇടിഞ്ഞ് 9.7 ബില്യൺ ഡോളറാണ്.

ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ കയറ്റുമതി ജൂണിൽ 45.36 ശതമാനം വർധിച്ച് 2.43 ബില്യൺ ഡോളറിലെത്തി. 2023 ഏപ്രിൽ-ജൂൺ കാലയളവിൽ ഈ കയറ്റുമതി 47 ശതമാനം ഉയർന്ന് 6.96 ബില്യൺ ഡോളറായി. അവലോകന മാസത്തിൽ വെള്ളി ഇറക്കുമതി 0.79 ബില്യൺ ഡോളറിൽ നിന്ന് 94.36 ശതമാനം ഇടിഞ്ഞു.

2022-23ൽ വളരെ ഉയർന്ന വളർച്ച നേടിയതിലൂടെ എത്തിയ നിലയുമായി താരതമ്യപ്പെടുത്തുന്നതും ഉയര്‍ന്ന ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമാകുന്നതായി വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. വേൾഡ് ബാങ്ക് ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ട് (ജൂൺ 2023) അനുസരിച്ച്, കഴിഞ്ഞ വർഷം 3.1 ശതമാനം വളർച്ച നേടിയ ആഗോള സമ്പദ്‌വ്യവസ്ഥ 2023 ൽ 2.1 ശതമാനത്തിലേക്ക് ഗണ്യമായി കുറയും.

കയറ്റുമതി രംഗത്തെ 30 പ്രധാന മേഖലകളിൽ 21 എണ്ണവും ജൂണിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. പെട്രോളിയം ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, എല്ലാ തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങൾ, എഞ്ചിനീയറിംഗ്, രാസവസ്തുക്കൾ, രത്നങ്ങളും ആഭരണങ്ങളും, തുകൽ, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജൂണിൽ സേവന കയറ്റുമതി 27.12 ബില്യൺ ഡോളറും ഇറക്കുമതി 15.88 ബില്യൺ ഡോളറും ആയിരുന്നു. ഏപ്രിൽ-ജൂൺ കാലയളവിൽ, സേവനങ്ങളുടെയും ചരക്കുകളുടെയും മൊത്തം കയറ്റുമതി പ്രതിവർഷം 7.3% ഇടിഞ്ഞ് 182.7 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 10.2% ഇടിഞ്ഞ് 205.29 ബില്യൺ ഡോളറിലെത്തി.