image

1 July 2026 9:57 AM IST

Economy

സ്വര്‍ണം വമ്പന്‍ ഇടിവിലേക്ക്! 3,500 ഡോളറിലേക്ക് കൂപ്പുകുത്തുമെന്ന് വിദഗ്ധര്‍

MyFin Desk

foreign exchange reserves surge, gold reserves strengthen
X

Summary

ജൂണ്‍ മാസത്തില്‍ മാത്രം 12 ശതമാനത്തിലധികം ഇടിവ്; ഫെഡ് റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനയും മിഡില്‍ ഈസ്റ്റ് സമാധാന ചര്‍ച്ചകളും തിരിച്ചടി


ആഗോള സാമ്പത്തിക വിപണിയെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണവിലയില്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ തകര്‍ച്ച. 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം പ്രതിമാസ പ്രകടനത്തിനാണ് നിലവില്‍ ആഗോള സ്വര്‍ണ വിപണി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ 12 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. വരും മാസങ്ങളില്‍ സ്വര്‍ണവില ഔണ്‍സിന് 3,500 ഡോളര്‍ മുതല്‍ 4,400 ഡോളര്‍ വരെയുള്ള പരിധിയിലേക്ക് ചുരുങ്ങുമെന്നാണ് പ്രമുഖ വിപണി വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്.ആഗോളതലത്തില്‍ പെട്ടെന്നുണ്ടായ ഈ വന്‍ തകര്‍ച്ചയ്ക്ക് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു:

1. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളിലെ അയവ്

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ചരിത്ര റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറാന്‍ കാരണം പശ്ചിമേഷ്യയിലെ (മിഡില്‍ ഈസ്റ്റ്) യുദ്ധസാഹചര്യങ്ങളായിരുന്നു. എന്നാല്‍ ഈ സംഘര്‍ഷങ്ങള്‍ പതുക്കെ ശാന്തമാകുന്നതും സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഉണ്ടായിരുന്ന പ്രിയം കുറച്ചു. നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുപ്പ് തുടങ്ങിയതോടെ വില താഴേക്ക് പതിക്കുകയായിരുന്നു.

2. യുഎസ് ഫെഡ് റിസര്‍വിന്റെ പലിശനിരക്ക് നയം

യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് ഇന്ധനവില വര്‍ദ്ധിച്ചതോടെ ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീഷണി ശക്തമായിരുന്നു. ഇത് നിയന്ത്രിക്കാനായി അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. പലിശനിരക്കുകള്‍ ഉയരുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കും ബോണ്ടുകള്‍ക്കും വലിയ തോതില്‍ ആദായം ലഭിക്കും. ഈ സാഹചര്യത്തില്‍, പലിശയോ മറ്റ് കൃത്യമായ വരുമാനമോ നല്‍കാത്ത സ്വര്‍ണത്തോടുള്ള താല്പര്യം വന്‍കിട നിക്ഷേപകര്‍ക്ക് കുറയുന്നത് സ്വാഭാവികമാണ്. പ്രമുഖ ആഗോള കമ്മോഡിറ്റി വിദഗ്ദ്ധനായ എഡ്വേര്‍ഡ് മെയര്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, ഉയര്‍ന്ന പണപ്പെരുപ്പവും, ശക്തമാകുന്ന യുഎസ് ഡോളറും, പലിശനിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷയും നിലവില്‍ സ്വര്‍ണത്തിന്റെ കുതിപ്പിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയിരിക്കുകയാണ്. വരും മാസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ വലിയൊരു മുന്നേറ്റം സ്വര്‍ണത്തിന് സാധ്യമല്ലെന്നും, 3,500 ഡോളറിനും 4,400 ഡോളറിനും ഇടയിലുള്ള ഒരു പരിധിക്കുള്ളില്‍ മാത്രമായിരിക്കും വ്യാപാരം നടക്കുകയെന്നുമാണ് വിപണി വിലയിരുത്തല്‍. സ്വര്‍ണത്തിന് പുറമെ മറ്റ് വിലയേറിയ ലോഹങ്ങളായ വെള്ളി , പ്ലാറ്റിനം, പലേഡിയം എന്നിവയും അന്താരാഷ്ട്ര വിപണിയില്‍ വലിയ പ്രതിമാസ-ത്രൈമാസ നഷ്ടമാണ് നേരിടുന്നത്. ആഗോള വിപണിയിലെ ഈ ഇടിവ് വരും ദിവസങ്ങളില്‍ കേരളത്തിലെ പ്രാദേശിക വിപണിയിലും പ്രതിഫലിക്കുമെന്നാണ് സൂചന.