image

22 Dec 2025 6:52 PM IST

Economy

ഇന്ത്യയുടെ ക്ഷീരമേഖലക്കായി ന്യുസീലൻഡും; നടക്കില്ലെന്ന് ഗോയല്‍

MyFin Desk

ഇന്ത്യയുടെ  ക്ഷീരമേഖലക്കായി ന്യുസീലൻഡും; നടക്കില്ലെന്ന് ഗോയല്‍
X

Summary

സ്വതന്ത്ര വ്യാപാര കരാറിനെതിരെ ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി .


ഇന്ത്യ ഒരിക്കലും ക്ഷീരമേഖല ന്യൂസിലൻഡിനായി തുറക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു മന്ത്രി.

അരി, ഗോതമ്പ്, പാല്‍, സോയ, മറ്റ് വിവിധ കര്‍ഷക ഉല്‍പ്പന്നങ്ങള്‍ എന്നിവയിലുള്ള കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്നുണ്ട്. ഇവയിലെ പൂർണ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടില്ല. എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പ് ഇന്നൊവേറ്റര്‍മാര്‍ക്കും ന്യൂസിലന്‍ഡില്‍ വലിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഗോയൽ ചൂണ്ടിക്കാട്ടി.

കാർഷിക മേഖല തുറന്ന് തരില്ല

തിങ്കളാഴ്ച ഇന്ത്യയും ന്യൂസിലന്‍ഡും കരാർ അന്തിമമാക്കുന്നതായി പ്രഖ്യാപിച്ചു. ഈ കരാര്‍ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ന്യൂസിലന്‍ഡിന്റെ വിപണിയിലേക്ക് തീരുവ ഇല്ലാതെ എത്താൻ സഹായിക്കും.എങ്കിലും, ഇന്ത്യയുടെ രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ള ക്ഷീര കർഷക മേഖലയെയും ചില കാര്‍ഷിക ഉല്‍പ്പന്ന മേഖലകളെയും കരാര്‍ ഒഴിവാക്കുന്നു. ഇത് സെൻസിറ്റീവായ മേഖലകളോടുള്ള ന്യൂഡല്‍ഹിയുടെ കര്‍ക്കശമായ നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

കരാറിനെ എതിർത്ത് വിൻസ്റ്റൺ പീറ്റേഴ്സ്

എന്നാല്‍ കരാറിനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് രംഗത്തുവന്നു. കരാറിന് നിലവാരമില്ലെന്നും തൻ്റെ പാര്‍ട്ടി കരാറിനെ എതിര്‍ക്കുമെന്ന് പറയുകയും ചെയ്തു. പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണിന്റെ നാഷണല്‍ പാര്‍ട്ടി നയിക്കുന്ന ഭരണകക്ഷിയായ വലതുപക്ഷ സഖ്യ സര്‍ക്കാരിന്റെ ഭാഗമായ ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് പീറ്റേഴ്സ്.

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്ന് ഞങ്ങള്‍ കരുതുന്നു. ദുഖകരമെന്നു പറയട്ടെ, ഇത് ന്യൂസിലന്‍ഡിന് ഗുണമില്ലാത്ത കരാറാണ്. വളരെയധികം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. പ്രത്യേകിച്ച് കുടിയേറ്റത്തിൻ്റെ കാര്യത്തിൽ. കൂടാതെ പാലുല്‍പ്പന്നങ്ങൾക്ക് ഉള്‍പ്പെടെ ന്യൂസിലന്‍ഡുകാര്‍ക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കുന്നില്ല,' പീറ്റേഴ്സ് പറഞ്ഞു.

ന്യൂസിലാന്‍ഡില്‍ കരാര്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 123 അംഗ ജനപ്രതിനിധിസഭയില്‍ എട്ട് എംപിമാരുള്ള തന്റെ പാര്‍ട്ടി ഇത് അവതരിപ്പിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യുമെന്നും പീറ്റേഴ്സ് പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിലും പാലുല്‍പ്പന്നങ്ങളും കൃഷിയും പ്രധാന തര്‍ക്കവിഷയമാണ്. എങ്കിലും, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വ്യാപാര കരാറിന് ഉടന്‍ അന്തിമരൂപം നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞിരുന്നു.