image

28 Feb 2026 7:23 PM IST

Economy

വ്യാപാര കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളുടെ പദവിയിലേക്ക് ഉയരുമെന്ന് പ്രഖ്യാപനം

MyFin Desk

india-eu trade deal boosts market sentiment
X

Summary

അഞ്ച് വര്‍ഷത്തേക്ക് മികച്ച താരിഫ് നിബന്ധനകള്‍ വാഗ്ദാനം ചെയ്യും


സ്വതന്ത്ര വ്യാപാര കരാര്‍ (FTA) പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ , ഇന്ത്യയും യൂറോപ്യന്‍ യൂണിയനും മോസ്റ്റ് ഫേവേഡ് നേഷൻ എന്ന പദവി പങ്കുവയ്ക്കും. ഏറ്റവും പ്രീയപ്പെട്ട രാഷ്ട്രം എന്ന പദവി അഞ്ച് വര്‍ഷത്തേക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. വെള്ളിയാഴ്ച പുറത്തിറക്കിയ കരാറിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ന്യൂഡല്‍ഹി സന്ദര്‍ശന വേളയില്‍ വ്യാപാര കരാറിന്റെ അന്തിമ കരട് രൂപപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചകള്‍ നടത്തി ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ തീരുമാനം.

സോയ, ബീഫ്, പഞ്ചസാര, അരി, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ കാര്‍ഷിക സംബന്ധിയായ വസ്തുക്കളെ വ്യാപാര കരാറിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അറിയിച്ചു.

ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്കപ്പുറം പുതിയ ഇറക്കുമതി അല്ലെങ്കില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന് കീഴില്‍ ഡിജിറ്റല്‍ വ്യാപാരത്തില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്നും ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യയുടെ വ്യാപാര മന്ത്രാലയം പുറത്തിറക്കിയ കരട് വാചകം വ്യക്തമാക്കുന്നു.

ജനുവരി 27 ന്, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും 'എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നറിയപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ കരാര്‍ പ്രകാരം, ഇന്ത്യന്‍ കയറ്റുമതിയുടെ 93 ശതമാനവും 27 രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് തീരുവ രഹിതമായി പ്രവേശിക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍ , 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി ചരക്ക് വ്യാപാരം 135 ബില്യണ്‍ യുഎസ് ഡോളറിലെത്തി.