image

11 Jan 2026 1:07 PM IST

Economy

കരാറില്‍നിന്ന് യുഎസ് മുഖം തിരിക്കുന്നു; പുതിയ വിപണികള്‍ തേടി ഇന്ത്യ

MyFin Desk

കരാറില്‍നിന്ന് യുഎസ് മുഖം തിരിക്കുന്നു;   പുതിയ വിപണികള്‍ തേടി ഇന്ത്യ
X

Summary

യൂറോപ്യന്‍ യൂണിയന്‍, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍, മെക്‌സിക്കോ, ചിലി, ദക്ഷിണ അമേരിക്കന്‍ മെര്‍കോസര്‍ വ്യാപാര കൂട്ടായ്മ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു


വാഷിംഗ്ടണുമായി ഒരു കരാര്‍ ഉറപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഇപ്പോഴും അവ്യക്തമായാണ് തുടരുന്നത്. ഇതിനു പരിഹാരമായി ഇന്ത്യ അതിവേഗം വിവിധ വ്യാപാര കരാറുകള്‍ തേടുകയാണ്.

ഓഗസ്റ്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ 50 ശതമാനമായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം വഷളായി. തൊഴില്‍ നഷ്ടത്തിന് ഭീഷണിയാകുന്ന ഒരു പ്രഹരമാണിത്. ഉല്‍പ്പാദന, കയറ്റുമതി ശക്തികേന്ദ്രമാകാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് ഇത് ദോഷം ചെയ്യും.

ആ സമ്മര്‍ദ്ദം, ന്യൂഡല്‍ഹിയെ അതിന്റെ ഏറ്റവും വലിയ വിപണിക്കപ്പുറം ദ്രുതഗതിയിലുള്ള വൈവിധ്യവല്‍ക്കരണ നീക്കത്തിലേക്ക് തള്ളിവിട്ടതായി വിദഗ്ദ്ധര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇന്ത്യ നാല് വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയോ നടപ്പിലാക്കുകയോ ചെയ്തു. അതില്‍ ബ്രിട്ടനുമായുള്ള ഒരു പ്രധാന കരാറും ഉള്‍പ്പെടുന്നു. ഏറ്റവും വേഗതയേറിയ ഇടപാടുകളില്‍ ഒന്നാണിത്. ഇപ്പോള്‍ പുതിയ കരാറുകള്‍ക്കായി നോട്ടമിടുകയും ചെയ്യുന്നു.

പുതിയ കരാറുകള്‍ക്കോ നിലവിലുള്ള കരാറുകള്‍ വികസിപ്പിക്കുന്നതിനോ വേണ്ടി യൂറോപ്യന്‍ യൂണിയന്‍, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍, മെക്‌സിക്കോ, ചിലി, ദക്ഷിണ അമേരിക്കന്‍ മെര്‍കോസര്‍ വ്യാപാര കൂട്ടായ്മ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വിജയിച്ചാല്‍, ഇന്ത്യയ്ക്ക് 'മിക്കവാറും എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകളുമായും വ്യാപാര കരാറുകള്‍ ഉണ്ടായിരിക്കും' എന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവില്‍ (ജിടിആര്‍ഐ) നിന്നുള്ള അജയ് ശ്രീവാസ്തവ പറഞ്ഞു.

റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള വാഷിംഗ്ടണിന്റെ ശിക്ഷാ തീരുവകള്‍ മറ്റ് വിപണികള്‍ വളര്‍ത്താനുള്ള ന്യൂഡല്‍ഹിയുടെ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചു. താരിഫ് മൂലം ദുരിതമനുഭവിക്കുന്ന തൊഴില്‍ മേഖലകളെ സഹായിക്കാന്‍ പ്രധാന കരാറുകള്‍ കാരണമാകും.

യുകെയിലെ വ്യാപാര കരാര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലേക്കുള്ള വസ്ത്ര കയറ്റുമതി ഇരട്ടിയാക്കാന്‍ സഹായിക്കുമെന്ന് ഇന്ത്യയുടെ വസ്ത്ര കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ പ്രവചിക്കുന്നതത് ഉദാഹരണമാണ്.

സാധ്യതയുള്ള ഒരു ഇയു കരാറില്‍ നിന്നുള്ള നേട്ടങ്ങള്‍ ഇതിലും വലുതായിരിക്കും. ഇതിന്റെ ഭാഗമായി ജനുവരി അവസാനം യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഇന്ത്യ സന്ദര്‍ശിക്കും.

2025 അവസാനത്തോടെ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള സമയപരിധി ഇരുപക്ഷത്തിനും നഷ്ടമായെങ്കിലും ഇന്ത്യന്‍ ചര്‍ച്ചക്കാര്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. സ്റ്റീല്‍, വാഹന കയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നിലവില്‍ പ്രതിസന്ധിയായിട്ടുള്ളത്.

ജര്‍മ്മനിയുമായി വ്യാപാരത്തിലും നിക്ഷേപത്തിലും സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 11 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു. എന്നാല്‍ ഡിസംബറില്‍ മസ്‌കറ്റുമായുള്ള കരാര്‍ 'വിശാലമായ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക വിപണികളിലേക്കുള്ള ഒരു കവാടം' വാഗ്ദാനം ചെയ്യുന്നു. കൂടാതെ 'ഗള്‍ഫ് ഇടപെടല്‍ തന്ത്രത്തിനുള്ള' ഒരു മാതൃകയാണെന്ന് നോമുറയിലെ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ന്യൂസിലന്‍ഡുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും, അത് 20 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം നേടിക്കൊടുത്തു. വിസ ലഭ്യത വര്‍ദ്ധിപ്പിച്ചു. ന്യൂഡല്‍ഹി വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇതുവഴി വാഷിംഗ്ടണിനെ ബോധ്യപ്പെടുത്തി.