image

5 Feb 2026 7:54 PM IST

Economy

വെനിസ്വേലന്‍ ക്രൂഡ് വാങ്ങുന്നത് പരിഗണിക്കുമെന്ന് ഇന്ത്യ

MyFin Desk

russian crude imports fall
X

Summary

വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഏതൊരു പുതിയ വിതരണ ഓപ്ഷന്റെയും വാണിജ്യ ഗുണങ്ങള്‍ വിലയിരുത്താന്‍ തയ്യാറാണെന്ന് ഇന്ത്യ.വിപണി യാഥാര്‍ത്ഥ്യങ്ങളും ദേശീയ ഊര്‍ജ്ജ സുരക്ഷാ ആവശ്യങ്ങളും അനുസരിച്ചാണ് നയ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടെ, ക്രൂഡ് ഓയില്‍ സോഴ്സിംഗിനെക്കുറിച്ചുള്ള നിലപാട് ഇന്ത്യ വ്യക്തമാക്കി.വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഏതൊരു പുതിയ വിതരണ ഓപ്ഷന്റെയും വാണിജ്യ ഗുണങ്ങള്‍ വിലയിരുത്താന്‍ തയ്യാറാണെന്ന് ഇന്ത്യ പ്രസ്താവിച്ചു. വിപണി യാഥാര്‍ത്ഥ്യങ്ങളും ദേശീയ ഊര്‍ജ്ജ സുരക്ഷാ ആവശ്യങ്ങളും അനുസരിച്ചാണ് നയ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വ്യാപാര, നിക്ഷേപ മേഖലകളില്‍ ഇന്ത്യയ്ക്ക് വെനിസ്വേലയുമായി ദീര്‍ഘകാലമായി ഇന്ത്യക്ക് ബന്ധമുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. '2019-20 വരെ ഞങ്ങള്‍ വെനിസ്വേലയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നു.അതിനുശേഷം ഞങ്ങള്‍ക്ക് നിര്‍ത്തേണ്ടിവന്നു. വീണ്ടും, 2023-24 ല്‍ ഞങ്ങള്‍ വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി, പക്ഷേ ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തേണ്ടിവന്നു,' ജയ്സ്വാള്‍ പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തി അമേരിക്കയില്‍ നിന്നും ഒരുപക്ഷേ വെനിസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ ഊര്‍ജ്ജ സുരക്ഷയാണ് സര്‍ക്കാരിന്റെ പരമപ്രധാനമായ മുന്‍ഗണനയെന്ന് ജയ്സ്വാള്‍ പറഞ്ഞു.

ഇന്ത്യ വെനിസ്വേലന്‍ എണ്ണ വാങ്ങാന്‍ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം വന്നത്.

ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ മോസ്‌കോയിലേക്കുള്ള വരുമാനം പരിമിതപ്പെടുത്താനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായി, റഷ്യന്‍ ഇറക്കുമതികള്‍ക്ക് പകരമായി വെനിസ്വേലന്‍ എണ്ണ പരിഗണിക്കണമെന്ന് വാഷിംഗ്ടണ്‍ ഇന്ത്യയോട് ആവശ്യപ്പെട്ടുവരികയാണ്.