image

28 Dec 2025 5:28 PM IST

Economy

ക്ഷമ നശിച്ച് ഇന്ത്യ! ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ നൂല്‍പ്പാലത്തില്‍

MyFin Desk

trump says india has offered zero tariffs
X

Summary

ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടും കരാറിന് 'അന്തിമ അനുമതി' നല്‍കാതെ ട്രംപ്


ഇന്ത്യ-യുഎസ് വ്യാപാരകരാറില്‍ ക്ഷമ നശിച്ച് ഇന്ത്യ. ട്രംപ് കരാറിന് അനുമതി നല്‍കിയില്ലെങ്കില്‍ ഇന്ത്യ സ്വന്തം വഴി നോക്കുമെന്നും റിപ്പോര്‍ട്ട്. ട്രംപിന്റെ മൗനം ഡല്‍ഹിയുടെ ക്ഷമ കെടുത്തുകയാണ്. നിലവില്‍ ഉദ്യോഗസ്ഥ തലത്തില്‍ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ഉല്‍പ്പന്നങ്ങളുടെ പട്ടികയും നികുതി ഇളവുകളും മേശപ്പുറത്തുണ്ട്. പക്ഷേ, വിധി നിര്‍ണ്ണയിക്കേണ്ടത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തി അധിക നികുതി നീക്കം ചെയ്യാതെ കരാറില്‍ ഒപ്പിടില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എന്നാല്‍ ഇത് നീക്കം ചെയ്യാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടും 'അന്തിമ അനുമതി' നല്‍കാതെ അദ്ദേഹം അത് നീട്ടിക്കൊണ്ടുപോകുകയാണ്.

എന്നാല്‍ ഈ കാത്തുനില്‍പ്പിന് ഇന്ത്യ ഒരു അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. 'സ്ട്രാറ്റജിക് ഡൈവേഴ്സിഫിക്കേഷന്‍'. അതായത്, അമേരിക്കന്‍ വിപണി മാത്രം ലക്ഷ്യം വെക്കാതെ, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ പുതിയ കരാറുകള്‍ വേഗത്തിലാക്കുകയാണ്.അമേരിക്ക കരാര്‍ നീട്ടിക്കൊണ്ടുപോയാല്‍, ഇന്ത്യ സ്വന്തം വഴി നോക്കും. അത് അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തെയും ബാധിച്ചേക്കാമെന്നാണ് ആഗോള നയതന്ത്ര കണ്‍സള്‍ട്ടന്‍സി സ്ഥാപന അധ്യക്ഷനായ അശോക് മാലിക് പറയുന്നത്.

ഇത് കേവലം ഒരു വ്യാപാര തര്‍ക്കമല്ല, ആഗോള സാമ്പത്തിക ക്രമത്തെത്തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഇന്ത്യയുടെ 'മാസ്റ്റര്‍ പ്ലാനിന്റെ' തുടക്കമായിരിക്കും. 'ഞങ്ങള്‍ക്ക് അമേരിക്കന്‍ വിപണി പ്രധാനമാണ്, പക്ഷേ അതിനായി ഞങ്ങള്‍ എന്നെന്നേക്കും കാത്തിരിക്കില്ല' എന്ന ശക്തമായ സന്ദേശമാണ് ന്യൂഡല്‍ഹി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ജനുവരിയില്‍ ചുമതലയേല്‍ക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.