11 Feb 2026 2:15 PM IST
India-US കരാറില്‍ ട്വിസ്റ്റ്: നേട്ടം ഏത് ഓഹരികള്‍ക്ക്? വൈറ്റ് ഹൗസ് തിരുത്തിയ പുതിയ റിപ്പോർട്ട് പുറത്ത്!
MyFin Desk
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ പുതിയ തിരുത്തലുകൾ ആഭ്യന്തര വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.
Summary
പയറുവർഗ്ഗങ്ങളുടെ ഇറക്കുമതി മുതൽ ഡിജിറ്റൽ ടാക്സ് വരെ; അമേരിക്കൻ റിപ്പോർട്ടിലെ തിരുത്തലുകൾ ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെ?
ഇന്ത്യ-യുഎസ് ട്രേഡ് ഡീല്‍: വൈറ്റ് ഹൗസ് തിരുത്തി എഴുതിയ പുതിയ രേഖകള്‍ പുറത്ത്!
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചരിത്രപ്രധാനമായ വ്യാപാര കരാര്‍ ഒപ്പിട്ടതിന് പിന്നാലെ, വൈറ്റ് ഹൗസ് പുറത്തുവിട്ട വസ്തുതാ റിപ്പോര്‍ട്ടില്‍ വന്‍ മാറ്റങ്ങള്‍! ഇന്ത്യയുടെ കടുത്ത നിലപാടുകള്‍ക്ക് മുന്നില്‍ അമേരിക്ക വഴങ്ങിയോ? ആഗോള സാമ്പത്തിക രംഗത്തെ ഈ പുതിയ നീക്കങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെയും ഓഹരി വിപണിയെയും എങ്ങനെ ബാധിക്കും? പരിശോധിക്കാം.
പയറുവര്‍ഗ്ഗങ്ങളിലെ ട്വിസ്റ്റ്
ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ തിരുത്തലില്‍ പള്‍സസ് എന്ന വാക്ക് തന്നെ അമേരിക്ക നീക്കം ചെയ്തു.കാരണം ഇന്ത്യയിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പയറുവര്‍ഗ്ഗങ്ങളെ ഹൈലി സെന്‍സിറ്റീവ് വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര കര്‍ഷകര്‍ക്ക് വിദേശ പയറുവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള ഭീഷണി ഒഴിവാകുമെന്നതാണ് നേട്ടം. പയറുവര്‍ഗ്ഗങ്ങളെ ഒഴിവാക്കിയതും 10 വര്‍ഷത്തെ സാവകാശം ലഭിച്ചതും ഇന്ത്യന്‍ കാര്‍ഷിക കമ്പനികള്‍ക്ക് പോസിറ്റീവ് ആണ്.
വാങ്ങും എന്നല്ല, വാങ്ങാന്‍ ഉദ്ദേശിക്കുന്നു
മറ്റൊരു പ്രധാന മാറ്റം ഇന്ത്യയുടെ 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയിലാണ്. ഇന്ത്യ 500 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ-സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങും എന്നായിരുന്നു. എന്നാലത് തിരുത്തിഇന്ത്യ ഇത് വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്ന് തിരുത്തി. ഇതൊരു ചെറിയ മാറ്റമായി തോന്നാമെങ്കിലും നയതന്ത്രപരമായി വലിയൊരു വിജയമാണ്. ഇത് ഇന്ത്യയുടെ മേല്‍ ഒരു നിര്‍ബന്ധിത ബാധ്യത അടിച്ചേല്‍പ്പിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു.അമേരിക്കയില്‍ നിന്ന് ഷെയ്ല്‍ ഗ്യാസ് ഇറക്കുമതി ചെയ്യുന്ന ഗെയില്‍, കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കുന്ന സിമന്റ് കമ്പനികളായ അള്‍ട്രാ ടെക്, അംബുജാ സിമന്റ്‌സ് എന്നിവയ്ക്ക് കുറഞ്ഞ ചിലവില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകാന്‍ ഈ കരാര്‍ വഴിയൊരുക്കിയേക്കാം.
ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ്
ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് നീക്കം ചെയ്യുമെന്ന് അമേരിക്ക ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പുതിയ രേഖകളില്‍ ആ അവകാശവാദവും അപ്രത്യക്ഷമായി. പകരം, ഡിജിറ്റല്‍ വ്യാപാര നിയമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്. ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് ഉടന്‍ പിന്‍വലിക്കില്ല എന്ന സൂചന ഐടി കമ്പനികള്‍ക്ക് ആശ്വാസകരമാണ്.ഡിജിറ്റല്‍ വ്യാപാര നിയമങ്ങളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഇല്ലാത്തത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് , വിപ്രോ തുടങ്ങിയ കമ്പനികള്‍ക്ക് യുഎസ് വിപണിയില്‍ സ്ഥിരത നല്‍കും.
കാര്‍ഷിക മേഖലയ്ക്ക് 10 വര്‍ഷത്തെ സാവകാശം
ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍, ചില ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിന് 10 വര്‍ഷം വരെയുള്ള 'ട്രാന്‍സിഷന്‍ പീരിയഡ്' ഇന്ത്യ നേടിയെടുത്തു. തേങ്ങ എണ്ണ, കാസ്റ്റര്‍ ഓയില്‍, പരുത്തിക്കുരു എണ്ണ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കാസ്റ്റര്‍ ഓയില്‍, പരുത്തിക്കുരു എണ്ണ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന Gujarat Ambuja Exports, Adani Wilmar, Gokul Agro തുടങ്ങിയ ഓഹരികള്‍ക്ക് ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകും. വിദേശ ഇറക്കുമതി പെട്ടെന്ന് വര്‍ദ്ധിക്കില്ല എന്നത് ഇവരുടെ ആഭ്യന്തര വിപണി വിഹിതം സംരക്ഷിക്കും.
ട്രംപിന്റെ നയംമാറ്റം
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയുടെ മേല്‍ ചുമത്തിയിരുന്ന അധിക 25% നികുതി ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ 18% നികുതി മാത്രമേ ഈടാക്കൂ. ഇത് വസ്ത്ര വ്യാപാരം, തുകല്‍ ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വാസമാകും. യുഎസിലേക്ക് വന്‍തോതില്‍ കയറ്റുമതി നടത്തുന്ന KPR Mill, Welspun Living, Raymond തുടങ്ങിയ ടെക്‌സ്‌റ്റൈല്‍ ഓഹരികള്‍ക്കും Relaxo, Bata India തുടങ്ങിയ ലെതര്‍ അനുബന്ധ കമ്പനികള്‍ക്കും ഇത് വലിയ ലാഭവിഹിതം നല്‍കും.
പഠിക്കാം & സമ്പാദിക്കാം
Home
