image

25 Dec 2025 4:56 PM IST

Economy

ട്രംപ് നോ പറഞ്ഞപ്പോള്‍ ഇന്ത്യ യെസ് പറഞ്ഞു! ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ 'ട്രേഡ് മാജിക്'

MyFin Desk

ട്രംപ് നോ പറഞ്ഞപ്പോള്‍ ഇന്ത്യ യെസ് പറഞ്ഞു!   ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ ട്രേഡ് മാജിക്
X

Summary

ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങാത്ത, ആത്മവിശ്വാസമുള്ള ഒരു പുതിയ ഇന്ത്യയുടെ നയതന്ത്ര വിജയമാണ് ഈ വര്‍ഷം ലോകം കണ്ടത്


2025 വ്യാപാര കരാറുകളുടെ വര്‍ഷമായിരുന്നു. അതില്‍ ഇന്ത്യ കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കടുത്ത നികുതികള്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍, ഇന്ത്യ പതറിയില്ല. പകരം, ലോകത്തെ മറ്റ് പ്രധാന രാജ്യങ്ങളുമായി കൈകോര്‍ത്ത് ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങാത്ത, ആത്മവിശ്വാസമുള്ള ഒരു പുതിയ ഇന്ത്യയുടെ നയതന്ത്ര വിജയമാണ് പിന്നീട് കണ്ടത്.

അമേരിക്കന്‍ വിപണിയിലെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്ത്യയുടെ കാര്‍ഷിക-ക്ഷീര മേഖലകള്‍ തുറന്നുകൊടുക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് മുന്നില്‍ ന്യൂഡല്‍ഹി 'നോ' പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 50 ശതമാനം വരെ തീരുവ ചുമത്തിയിട്ടും, രാജ്യത്തെ ചെറുകിട കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ ഉറച്ചുനിന്നു. കോടിക്കണക്കിന് ജനങ്ങളുടെ ഭക്ഷ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

യുഎസുമായുള്ള ചര്‍ച്ചകള്‍ നീളുമ്പോഴും, ഇന്ത്യ മറ്റ് വാതിലുകള്‍ തുറന്നു. ഒമാന്‍, യുകെ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ചരിത്രപരമായ വ്യാപാര കരാറുകള്‍ ഒപ്പിട്ടു. വെറും ഒമ്പത് മാസത്തിനുള്ളില്‍ ന്യൂസിലന്‍ഡുമായി കരാറിലെത്തിയത് ഇന്ത്യയുടെ വേഗതയുടെ തെളിവാണ്.

20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയില്ലാത്ത പ്രവേശനവുമാണ് ഈ കരാറുകളിലൂടെ നമുക്ക് ലഭിക്കുന്നത്.ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്ന കാലം കഴിഞ്ഞു! യൂറോപ്യന്‍ യൂണിയന്‍, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചകള്‍ സജീവമാക്കി.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതിലൂടെ ഊര്‍ജ്ജ സുരക്ഷയും ഇന്ത്യ ഉറപ്പാക്കി. ആഗോള വ്യാപാര യുദ്ധങ്ങള്‍ക്കിടയില്‍ സ്വന്തം വഴി വെട്ടിത്തെളിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.ഒരുകാലത്ത് വിദേശ രാജ്യങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചിരുന്ന ഇന്ത്യ ഇന്ന് നിയമങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി മാറിയിരിക്കുന്നു. പ്രതിരോധ നയത്തിലായാലും വ്യാപാരത്തിലായാലും ഇന്ത്യയുടെ തീരുമാനം ഇന്ന് ലോകം ശ്രദ്ധിക്കുന്നു.

ആഭ്യന്തര വിപണിയെ സംരക്ഷിച്ചുകൊണ്ട് തന്നെ ആഗോള തലത്തില്‍ പടരാന്‍ ഇന്ത്യക്ക് ഇന്ന് കരുത്തുണ്ട്.സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെ, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു മുന്നേറുന്ന ഇന്ത്യയുടെ ഈ 'ആര്‍ട്ട് ഓഫ് ദ ഡീല്‍' ലോകത്തിന് തന്നെ ഒരു മാതൃകയാണ്.