image

22 May 2025 9:08 AM IST

Economy

യുഎസിന്റെ പരസ്പര താരിഫ്; തലയൂരാന്‍ ഇന്ത്യ

MyFin Desk

യുഎസിന്റെ പരസ്പര താരിഫ്; തലയൂരാന്‍ ഇന്ത്യ
X

Summary

  • ജൂലൈ എട്ടിനുമുമ്പ് ഇടക്കാല കരാറില്‍ ധാരണയിലെത്താന്‍ ഇന്ത്യന്‍ ശ്രമം
  • ഇന്ത്യന്‍ വിപണിയെ ഉപേക്ഷിക്കാന്‍ യുഎസിനും കഴിയില്ല


യുഎസ് താരിഫുകളില്‍നിന്ന് ഇന്ത്യക്ക് തലയൂരാനാകുമോ? അതിനുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജൂലൈ ഒന്‍പതാം തീയതിവരെ 90 ദിവസത്തേക്ക് താരിഫ് നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ കാലയളവിനുമുമ്പ് യുഎസുമായി ഒരു ഇടക്കാല കരാറിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഈ കാലയളവിനു മുമ്പ് ഇരു രാജ്യങ്ങള്‍ക്കും ഒരു ഇടക്കാല കരാറില്‍ ധാരണയിലെത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യപോലൊരു വിപണിയെ പിണക്കാന്‍ യുഎസും ആഗ്രഹിക്കുന്നില്ല.

ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം പരസ്പര താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. എങ്കിലും 10 ശതമാനം അടിസ്ഥാന നികുതി ഇപ്പോഴും നിലവിലുണ്ട്.

ഇന്ത്യയുടെ സെന്‍സിറ്റീവ് മേഖലകളെ സംരക്ഷിക്കാനുള്ള ശ്രമത്തിന് ചില ക്വാട്ട അല്ലെങ്കില്‍ കുറഞ്ഞ ഇറക്കുമതി വില (എംഐപി) ആവശ്യമായി വന്നേക്കാം എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്തരം മേഖലകളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും പാലുല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു.

ഇടക്കാല വ്യാപാര കരാറിന്റെ ഭാഗമായിരിക്കും ഡിജിറ്റല്‍ സേവനങ്ങള്‍ എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാപാര ചര്‍ച്ചകള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഈ ആഴ്ച ആദ്യം വാഷിംഗ്ടണില്‍ ഉണ്ടായിരുന്നു. അദ്ദേഹം യുഎസ് വ്യാപാര പ്രതിനിധി (യുഎസ്ടിആര്‍) ജാമിസണ്‍ ഗ്രീര്‍, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

നിലവില്‍, താരിഫുകള്‍ എംഎഫ്എന്‍ (ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം) നിരക്കുകള്‍ക്ക് താഴെയാക്കാന്‍ ട്രംപ് ഭരണകൂടത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ചുമത്തിയിരിക്കുന്ന പരസ്പര താരിഫുകള്‍ നീക്കം ചെയ്യാന്‍ ഭരണകൂടത്തിന് അധികാരമുണ്ട്.

നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടത്തില്‍, തങ്ങളുടെ തൊഴില്‍ മേഖലയ്ക്കുള്ള തീരുവ ഇളവുകള്‍ സംബന്ധിച്ച യുഎസില്‍ നിന്നുള്ള ചില പ്രതിബദ്ധതകള്‍ ഇന്ത്യ പരിശോധിച്ചേക്കാം. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യുഎസ് ഡോളറായി വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം അവസാനത്തോടെ (സെപ്റ്റംബര്‍-ഒക്ടോബര്‍) കരാറിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിതല യോഗങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ മെയ് 22 വരെ തുടരും.

ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി, അമേരിക്കയുമായുള്ള നിര്‍ദ്ദിഷ്ട കരാറില്‍ തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ വസ്തുക്കള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, ചെമ്മീന്‍, എണ്ണക്കുരുക്കള്‍, രാസവസ്തുക്കള്‍, മുന്തിരി, വാഴപ്പഴം തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള മേഖലകള്‍ക്ക് തീരുവ ഇളവുകള്‍ ഇന്ത്യ തേടുന്നുണ്ട്.

മറുവശത്ത്, ചില വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈലുകള്‍ (പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങള്‍), വൈനുകള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ജനിതകമാറ്റം വരുത്തിയ വിളകള്‍ തുടങ്ങിയ ഇനങ്ങളില്‍ തീരുവ ഇളവുകള്‍ അമേരിക്ക ആഗ്രഹിക്കുന്നു.