23 Feb 2026 2:08 PM IST
ടെഹ്റാനിലെ സർവ്വകലാശാലയിൽ നടക്കുന്ന പ്രതിഷേധവും പശ്ചാത്തലത്തിൽ യുഎസ് യുദ്ധക്കപ്പലുകളും.
Summary
ടെഹ്‌റാനിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു; ക്രൂഡ് ഓയിൽ വിലയിലും രൂപയുടെ മൂല്യത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. യുദ്ധഭീതിയെത്തുടർന്ന് ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ എംബസി അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.എന്താണ് ഇറാനില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? ഇത് ആഗോള വിപണിയെയും നിങ്ങളുടെ പോക്കറ്റിനെയും എങ്ങനെ ബാധിക്കും? പരിശോധിക്കാം. ടെഹ്റാനിലെ സര്‍വ്വകലാശാലകളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ജനുവരിയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള വിദ്യാര്‍ത്ഥി സമരം ഭരണകൂട വിരുദ്ധ പോരാട്ടമായി മാറിക്കഴിഞ്ഞു. സ്ഥിതിഗതികള്‍ വഷളാകുന്നത് കണക്കിലെടുത്ത്, കൊമേഴ്സ്യല്‍ വിമാനങ്ങള്‍ വഴി ഉടന്‍ രാജ്യം വിടാനാണ് ഇറാനിലെ ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.
ഒരുകാലത്ത് മുട്ടുമടക്കാത്ത ഇറാന്‍, ഇപ്പോള്‍ വാഷിംഗ്ടണിന്റെ കടുത്ത സാമ്പത്തിക-സൈനിക സമ്മര്‍ദ്ദത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് പറയുന്നത് ഇറാന്‍ കീഴടങ്ങാന്‍ തയ്യാറാകണമെന്നാണ്. എന്നാല്‍, ഞങ്ങള്‍ ഇറാനികളാണ്, കീഴടങ്ങാന്‍ ജനിച്ചവരല്ല എന്നാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ തിരിച്ചടി.ഇറാനും അമേരിക്കയും തമ്മിലുള്ള ഈ പോര് കേവലം രാഷ്ട്രീയമല്ല, മറിച്ച് ആഗോള എണ്ണ വിപണിയെയും വ്യാപാര പാതകളെയും തകിടം മറിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ്. ഈ ആഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെയും ഓഹരി വിപണിയെയും നേരിട്ട് ബാധിക്കും.ഇറാന്‍ തങ്ങളുടെ യുറേനിയം ശേഖരം കുറയ്ക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഈ സാഹചര്യം വലിയ വെല്ലുവിളിയാണ്. ആഗോള ധനകാര്യ വിപണിയിലെ ഈ മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ഓരോ നിക്ഷേപകനും മുന്നോട്ട് നീങ്ങാന്‍.
പഠിക്കാം & സമ്പാദിക്കാം
Home
