15 Feb 2026 5:07 PM IST
മ്യൂണിക് സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
Summary
അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങില്ല; ഊർജ്ജ ഇറക്കുമതി ദേശീയ താൽപ്പര്യപ്രകാരമെന്ന് മ്യൂണിക് സുരക്ഷാ ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി.
ഇന്ത്യയുടെ തീരുമാനങ്ങൾ ഇന്ത്യ എടുക്കും." അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന കൃത്യമായ സൂചന നൽകിക്കൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആഗോള വേദിയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജയശങ്കറിന്റെ ഈ പവർഫുൾ പ്രതികരണം.ഇന്ത്യയുടെ 'സ്ട്രാറ്റജിക് ഓട്ടോണമി' അഥവാ തന്ത്രപരമായ സ്വയംഭരണാധികാരം ആർക്കും അടിയറവ് വെക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കേവലം രാഷ്ട്രീയമല്ല, മറിച്ച് വാണിജ്യപരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തെ ഏത് രാജ്യത്തെയും പോലെ ഇന്ത്യയിലെ എണ്ണക്കമ്പനികളും ലഭ്യത, വില, റിസ്ക് എന്നിവ നോക്കിയാണ് എണ്ണ വാങ്ങുന്നത്. മറ്റ് രാജ്യങ്ങളുടെ താൽപ്പര്യത്തിനനുസരിച്ചല്ല, മറിച്ച് ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകിക്കൊണ്ട് മാത്രമേ തീരുമാനങ്ങൾ എടുക്കൂ എന്ന് അദ്ദേഹം തുറന്നടിച്ചു. യഥാർത്ഥത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 2025 ജൂണിൽ പ്രതിദിനം 2.09 മില്യൺ ബാരലായിരുന്ന ഇറക്കുമതി, 2026 ജനുവരിയിൽ 1.16 മില്യൺ ബാരലായി കുറഞ്ഞു. ഇത് കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാൽ ഈ കുറവ് അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമാണെന്ന് പറയാൻ സർക്കാർ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും വിതരണ ശൃംഖലയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണമായി ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാറിനായി ഇന്ത്യ വാഷിംഗ്ടണ് മുന്നിൽ 'കീഴടങ്ങി' എന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും ജയശങ്കർ പ്രതിരോധിച്ചു. ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും, ഓരോ രാജ്യവും തങ്ങളുടെ ലാഭനഷ്ടങ്ങൾ കണക്കാക്കി പങ്കാളിത്തങ്ങൾ പുനർനിർണ്ണയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം ഈ വർഷം ഇന്ത്യ വഹിക്കുമ്പോൾ, ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ ഈ സ്വതന്ത്ര നിലപാടിനെ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
