image

11 Dec 2025 7:59 PM IST

Economy

ജിഡിപിയില്‍ നിര്‍മ്മാണ മേഖലയുടെ പങ്ക് 25 ശതമാനമായി ഉയരും

MyFin Desk

ജിഡിപിയില്‍ നിര്‍മ്മാണ മേഖലയുടെ   പങ്ക് 25 ശതമാനമായി ഉയരും
X

Summary

ഇലക്ട്രോണിക്‌സ്, പ്രതിരോധം, ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജ്ജം, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകള്‍ കുതിക്കും


ഇന്ത്യന്‍ ജിഡിപിയില്‍ നിര്‍മ്മാണ മേഖലയുടെ പങ്ക് 25 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇത് ഏകദേശം 17ശതമാനമാണ്. അപ്പോഴേക്കും രാജ്യം ഒരു ആഗോള വ്യാവസായിക ശക്തികേന്ദ്രമായി മാറുമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെയും Z47 ന്റെയും സംയുക്ത റിപ്പോര്‍ട്ട് പറയുന്നു.

2047 ആകുമ്പോഴേക്കും 25 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വ്യാവസായിക അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അഞ്ച് മേഖലകളെ റിപ്പോര്‍ട്ട് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, പ്രതിരോധം, ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജ്ജം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണത്.

നവീകരണം വളര്‍ത്തുക, തന്ത്രപരമായ ആഴം ശക്തിപ്പെടുത്തുക, മത്സരശേഷി വര്‍ദ്ധിപ്പിക്കുക, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയിലൂടെ രാജ്യം ഉല്‍പ്പാദനക്കുതിപ്പ് നടത്തും.

പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടറുകള്‍ എന്നിവയിലുടനീളം ഇപ്പോള്‍ത്തന്നെ പ്രാദേശിക നിര്‍മ്മാണ ക്ലസ്റ്ററുകളെയാണ് രാജ്യം ആശ്രയിക്കുന്നത്. ഇത് രാജ്യത്തിന്റെ മികവിനുദാഹരണമാണ്.

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടറുകള്‍ തുടങ്ങിയ മേഖലകളില്‍, ഇന്ത്യയുടെ അന്തിമ വിപണി 2022 ല്‍ 33 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2030 ല്‍ ഇത് 117 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ മേഖലയില്‍ അനുവദിക്കപ്പെട്ടത് 6.81 ലക്ഷം കോടി രൂപയാണ്. ഇത് ഒരു ദശാബ്ദത്തിനിടെ ഇരട്ടിയായി. മെയ്ക്ക്-ഇന്‍-ഇന്ത്യയുടെ മുന്നേറ്റവും ഇവിടെ കാണാന്‍ കഴിയുന്നു.

ഇതിനെത്തുടര്‍ന്ന് ഇറക്കുമതി 9.3 ശതമാനം കുറഞ്ഞു. കയറ്റുമതി 23,000 കോടി രൂപയിലെത്തി. കൂടാതെ 2025 സാമ്പത്തികവര്‍ഷത്തില്‍ 92 ശതമാനം കരാറുകളും ആഭ്യന്തര വ്യവസായത്തിനാണ് നല്‍കിയത്.