9 Jan 2026 4:51 PM IST
Summary
കരാറിനായി ഇന്ത്യ തയ്യാറാണ് എന്ന് പറഞ്ഞപ്പോള്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയി എന്നായിരുന്നു യുഎസ് കൊമേഴ്‌സ് സെക്രട്ടറിയുടെ പ്രതികരണം. ഇതോടെ ഇന്ത്യ-യുഎസ് കരാര്‍ ഇനിയുണ്ടാവില്ലേയെന്ന ചോദ്യമാണ് ബിസിനസ് ലോകത്തിന് മുന്നിലുള്ളത്
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ തകരാന്‍ കാരണം മോദി ട്രംപിനെ വിളിക്കാത്തതെന്ന് റിപ്പോര്‍ട്ട്. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹവാര്‍ഡ് ലുട്നിക്കിന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍.
എല്ലാം തയ്യാറായിരുന്നു, പക്ഷേ മോദി വിളിച്ചില്ല. ട്രംപ് മാത്രമാണ് ഇത്തരം കരാറുകളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ലുട്നിക്ക് പറഞ്ഞു. ഇതോടെ മുന്‍പ് നല്‍കിയ ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചു. ഇന്ത്യ കരാറിനായി മടിച്ചുനിന്ന ആ ആഴ്ചകളില്‍ ട്രംപ് ഭരണകൂടം വെറുതെ ഇരുന്നില്ല. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി അമേരിക്ക കരാറുകള്‍ ഒപ്പിട്ടു. ഇന്ത്യക്ക് നല്‍കാനിരുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഈ രാജ്യങ്ങളുമായി ഡീല്‍ ഉറപ്പിച്ചത്.
മൂന്നാഴ്ച കഴിഞ്ഞ് ഇന്ത്യ 'ഞങ്ങള്‍ തയ്യാറാണ്' എന്ന് പറഞ്ഞപ്പോള്‍ 'സ്റ്റേഷന്‍ വിട്ട ട്രെയിനിന് വേണ്ടി നിങ്ങള്‍ തയ്യാറാണെന്നോ? എന്നാണ് താന്‍ ചോദിച്ചതെന്നും ലുട്‌നിക്ക് പറഞ്ഞു. ഇതോടെ ഇന്ത്യ-യുഎസ് കരാര്‍ ഇനിയുണ്ടാവില്ലേയെന്ന ചോദ്യമാണ് ബിസിനസ് ലോകത്തിന് മുന്നിലുള്ളത്.
സര്‍ക്കാര്‍ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് വിപണിയും.അതേസമയം ഇതിന്റെ പ്രത്യാഘാതം ചെറുതല്ല. നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 50 ശതമാനം താരിഫാണ്. ഇതില്‍ 25 ശതമാനം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനോടുള്ള ട്രംപിന്റെ പ്രതികാരമാണ്.കരാര്‍ പൂര്‍ത്തിയായാല്‍ നിലവിലെ 191 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 500 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താമെന്നായിരുന്നു ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
