22 April 2026 10:43 AM IST
ഹോർമുസ് ഉപരോധം നീങ്ങുന്നു? എണ്ണവിപണിയിൽ വൻ മാറ്റം; ട്രംപിന്റെ നീക്കം ഇന്ത്യയ്ക്ക് ആശ്വാസമാകുമോ?
MyFin Desk
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും യുഎസ്-ഇറാൻ നയതന്ത്ര യുദ്ധവും.
Summary
ഇറാൻ വഴങ്ങുന്നുവോ? ഉപരോധം അവസാനിക്കുന്നെന്ന സൂചനയുമായി യുഎൻ പ്രതിനിധി; പ്രതിദിനം 4,200 കോടിയുടെ നഷ്ടമെന്ന് ട്രംപ്.
ആഗോള എണ്ണവിപണിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിക്കുന്നുവോ? അമേരിക്ക ഉപരോധം പിന്‍വലിക്കാന്‍ തയ്യാറെടുക്കുന്നു എന്ന നിര്‍ണ്ണായക സൂചനകള്‍ പുറത്തുവരുമ്പോള്‍, ആഗോള സമ്പദ്വ്യവസ്ഥ ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി അമീര്‍ സയീദ് ഇരവാനിയാണ് ഈ നിര്‍ണ്ണായക വിവരം പുറത്തുവിട്ടത്. യുഎസ് തടഞ്ഞുവെച്ചിരിക്കുന്ന ഇറാനിയന്‍ കപ്പലായ തൂസ്‌ക ഉടനടി വിട്ടയക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ഇറാന്‍ യുഎന്നിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു കഴിഞ്ഞു.
മറുഭാഗത്ത്, ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വിപണിയെ കൂടുതല്‍ ചൂടുപിടിപ്പിക്കുകയാണ്. ഇറാന്‍ പുറമെ കാണിക്കുന്ന ശത്രുത വെറും രാഷ്ട്രീയ പ്രകടനം മാത്രമാണെന്നും, സാമ്പത്തികമായി അവര്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നുമാണ് ട്രംപിന്റെ വാദം. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്ന ഓരോ ദിവസവും 500 ദശലക്ഷം ഡോളറാണ് ഇറാന്റെ നഷ്ടം.
അതായത് ഏകദേശം 4,200 കോടിയിലധികം ഇന്ത്യന്‍ രൂപ!ഈ ഭീമമായ സാമ്പത്തിക നഷ്ടം മറികടക്കാന്‍ കടലിടുക്ക് തുറന്നു കിട്ടാന്‍ ഇറാന്‍ രഹസ്യമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഇറാന്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്, യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഈ പാത തുറന്നു കിട്ടണം- ട്രംപ് കുറിച്ചു. എണ്ണവിലയിലെ അസ്ഥിരത ഭയക്കുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് ഇത് നിര്‍ണ്ണായകമാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ വിതരണ പാതയാണിത്. എന്നാല്‍ ഒരു കൃത്യമായ കരാറിലെത്താതെ ഉപരോധം നീക്കിയാല്‍ ഭാവിയില്‍ അമേരിക്കയുടെ സ്വാധീനം കുറയുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ ഏത് ദിശയിലേക്ക് നീങ്ങും എന്നത് ഓഹരി വിപണിയെയും ക്രൂഡ് ഓയില്‍ വിപണിയെയും വരും ദിവസങ്ങളില്‍ സ്വാധീനിക്കും.നയതന്ത്ര യുദ്ധത്തിനപ്പുറം, ആഗോള ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ ഒരു അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
