image

24 Jun 2025 8:49 AM IST

Economy

വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍

MyFin Desk

വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍
X

Summary

  • എണ്ണ, പ്രകൃതിവാതകം എന്നിവയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക ലക്ഷ്യം
  • അഞ്ച് ശതമാനമായിരിക്കും നികുതി


ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍ പദ്ധതിയിടുന്നു. സുല്‍ത്താനേറ്റിന്റെ സമ്പദ് വ്യവസ്ഥ എണ്ണ, പ്രകൃതിവാതകം എന്നിവയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള വിശാലമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു ഭാഗം കൂടിയാണിത്.

ആറ് അംഗ എണ്ണ സമ്പന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ആദ്യത്തേതായിരിക്കും ഈ നികുതി. 2028 ല്‍ ആരംഭിക്കുന്ന 5% നികുതി പ്രതിവര്‍ഷം 109,000 ഡോളറില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്ക് ആയിരിക്കും ബാധകമാകുക. ഒമാനിലെ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരില്‍ 1% പേര്‍ ഈ വിഭാഗത്തില്‍പെടുന്നു. ഇതിനുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് മേഖലയിലെ മറ്റ് രാജ്യങ്ങളെ ഈ പാത പിന്തുടരാന്‍ പ്രേരിപ്പിക്കുമോ എന്ന് വ്യക്തമല്ല, എന്നിരുന്നാലും സര്‍ക്കാര്‍ വരുമാനം വൈവിധ്യവത്കരിക്കുന്നതിന് വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുതിയ നികുതികള്‍ ചുമത്തേണ്ടിവരുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിട്ടുണ്ട്.

ഇതുവരെയുള്ള ആദായനികുതിയുടെ അഭാവം ഗള്‍ഫിലെ വികസനത്തിന് ഒരു അനുഗ്രഹമാണ്. ഇത് കുടിയേറ്റ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചു.

എന്നാല്‍ ഒമാനെ സംബന്ധിച്ചിടത്തോളം, വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിരതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിന് സാധിക്കും. കൂടാതെ നടപടി ആഗോള ഊര്‍ജ്ജ വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍നിന്ന് രാജ്യത്തെ സംരംക്ഷിക്കാനും സഹായിക്കുമെന്ന് സാമ്പത്തിക മന്ത്രി സെയ്ദ് ബിന്‍ മുഹമ്മദ് അല്‍-സഖ്രി പറഞ്ഞു.

വിപണിയെ ആശ്രയിച്ച്, രാജ്യത്തിന്റെ പൊതു വരുമാനത്തിന്റെ 85% വരെ എണ്ണ, വാതക വരുമാനത്തില്‍ നിന്ന് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമാന്‍ വര്‍ഷങ്ങളായി വ്യക്തിഗത ആദായനികുതി വര്‍ഷങ്ങളായി പരിഗണിച്ചുവരികയായിരുന്നു.

2020 ല്‍, പൊതു കടം കുറയ്ക്കുന്നതിനും സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഒരു പരിപാടി ഒമാന്‍ ആവിഷ്‌കരിച്ചു. രാജ്യത്തെ സാങ്കേതികവിദ്യാധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റാന്‍ പ്രതീക്ഷിക്കുന്ന ഒമാന്റെ വിശാലമായ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് അല്‍-സഖ്രി പറഞ്ഞു.