image

9 April 2025 11:05 AM IST

Economy

റിപ്പോ നിരക്ക് കുറച്ചു; വായ്പയെടുത്തവര്‍ക്ക് ആശ്വാസം

MyFin Desk

repo rate cut, relief for borrowers
X

Summary

  • ജിഡിപി വളര്‍ച്ചാ പ്രതീക്ഷയും ആര്‍ബിഐ വെട്ടിക്കുറച്ചു
  • താരിഫ് യുദ്ധത്തില്‍ തിരിച്ചടി നേരിടാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍


ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6 ശതമാനമാക്കി. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. ഈ വര്‍ഷത്തെ രണ്ടാമത്തെ നിരക്ക് കുറയ്ക്കലാണിത്. ഫെബ്രുവരിയില്‍, സെന്‍ട്രല്‍ ബാങ്ക് നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി കുറച്ചിരുന്നു. ഇതോടെ ബാങ്കുകള്‍ നല്‍കുന്ന വിവിധയിനം വായ്പകളുടെ പലിശ നിരക്കും ആനുപാതികമായി കുറയും.

കുറഞ്ഞ പലിശനിരക്കുകള്‍ സാധാരണയായി ബിസിനസ് വിപുലീകരണം, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ ചെലവ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, പണപ്പെരുപ്പം സ്വീകാര്യമായ പരിധിക്കുള്ളില്‍ തുടരുന്ന സാഹചര്യത്തില്‍ മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂ.

സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും ക്രമീകരിച്ചു.

എംപിസി 'അക്കൊമഡേറ്റീവ്' നിലപാടിലേക്ക് മാറിയിരിക്കുന്നു. പണപ്പെരുപ്പത്തെയും വളര്‍ച്ചാ ചലനാത്മകതയെയും അടിസ്ഥാനമാക്കി നിരക്കുകള്‍ കൂട്ടാനോ കുറയ്ക്കാനോ ഒരു നിഷ്പക്ഷ നിലപാട് കേന്ദ്ര ബാങ്കിനെ അനുവദിക്കുന്നു. അതേസമയം പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതില്‍ ഒരു അക്കൊമഡേറ്റീവ് നിലപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2025 ഫെബ്രുവരിയില്‍ ഇന്ത്യയുടെ ചില്ലറ വ്യാപാര പണപ്പെരുപ്പം മിതമായി തുടര്‍ന്നു, ആര്‍ബിഐയുടെ 4 ശതമാനം ലക്ഷ്യത്തേക്കാള്‍ വളരെ താഴെയാണ് ഇത്. പണപ്പെരുപ്പം 3.61 ശതമാനമായി തുടരുന്നു.

ഇതോടൊപ്പം നടപ്പുവര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷയും ആര്‍ബിഐ വെട്ടിക്കുറച്ചിട്ടുണ്ട്.വളര്‍ച്ചാ പ്രതീക്ഷ 6.7 ശതമാനമായിരുന്നത് 6.5 ശതമാനമായാണ് കുറച്ചത്. താരിഫ് യുദ്ധത്തില്‍ ഇന്ത്യക്കും തിരിച്ചടി നേരിടും എന്നതിനാലാണ് നിരക്ക് വെട്ടിക്കുറച്ചത്.