image

22 Feb 2026 1:09 PM IST

Economy

കലിപ്പിന്റെ കാന്താരിയായി ട്രംപ്; നെറ്റ്ഫ്‌ളിക്‌സിനും പിടിവീണു

MyFin Desk

trump, the source of the scandal, has also caught netflixs attention
X

Summary

നെറ്റ്ഫ്ളിക്സ് ഇപ്പോള്‍ വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയെ ഏറ്റെടുക്കുന്നതിനുള്ള 83 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ബിഡില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫെഡറല്‍ റെഗുലേറ്ററി അംഗീകാരം ആവശ്യമായ ഈ ഇടപാടില്‍, ട്രംപിന്റെ അപ്രിയം തടസമായേക്കും


അവസാനം നെറ്റ്ഫ്‌ളിക്‌സിനും ഡൊണാള്‍ഡ് ട്രംപിന്റെ പിടിവീണു. ബോര്‍ഡ് അംഗം സൂസന്‍ റൈസിനെ പുറത്താക്കണമെന്ന ആവശ്യവുമായാണ് ട്രംപ് ആഗോള സ്ട്രീമിംഗ് ഭീമനെ വെട്ടിലാക്കിയത്. ഇത് ഹോളിവുഡിനെ മൊത്ത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. പുറത്താക്കിയില്ലെങ്കില്‍ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡെമോക്രാറ്റുകള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നിലവിലെ ഭരണകൂടത്തിനുമുന്നില്‍ 'മുട്ടുകുത്തല്‍' നടത്തുന്ന കോര്‍പ്പറേഷനുകള്‍ നടപടി നേരിടേണ്ടിവരുമെന്ന റൈസിന്റെ പോഡ്കാസ്റ്റാണ് ട്രംപിനെ ചൊടിപ്പിച്ചത്.

അന്ത്യശാസനവുമായി ട്രംപ് എത്തിയ സമയവും ഏറെ ശ്രദ്ധേയമാണ്. നെറ്റ്ഫ്ളിക്സ് ഇപ്പോള്‍ വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയെ ഏറ്റെടുക്കുന്നതിനുള്ള 83 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ബിഡില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫെഡറല്‍ റെഗുലേറ്ററി അംഗീകാരം ആവശ്യമായ ഈ ഇടപാടില്‍, ട്രംപിന്റെ അപ്രിയം തടസമായേക്കും. ഭരണകൂടം ഇടപാട് തടയാന്‍ സാധ്യതയുണ്ടെന്ന സൂചനയായി ട്രംപിന്റെ മുന്നറിയിപ്പ് വ്യാഖ്യാനിക്കപ്പെടുന്നു.

അതേ സമയം, പാരാമൗണ്ട് സ്‌കൈഡാന്‍സ് കോടീശ്വരന്‍ ലാറി എലിസണും വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയെ ഏറ്റെടുക്കുന്നതിനായി രംഗത്തുണ്ട്.ഇത് റെഗുലേറ്ററി പോരാട്ടത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പ്രത്യേകിച്ചും ലാറി എലിസണ്‍ ട്രംപിനെ പിന്തുണയ്ക്കുന്ന ആളായതിനാല്‍ നെറ്റ്ഫ്‌ളിക്‌സ് ഒരു തിരിച്ചടി ഭയക്കുന്നു.

ലയന അവലോകന പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്രംപ് മുമ്പ് അവകാശപ്പെട്ടിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിപ്രായങ്ങള്‍ അങ്ങനെയല്ല സൂചിപ്പിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴില്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു റൈസ് എന്നതും ട്രംപിന് വിഷയമാണ്.

നിയമ വിദഗ്ധരും വിമര്‍ശകരും പ്രസിഡന്റ് അധികാരം കോര്‍പ്പറേറ്റ് ഭരണത്തെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ്-ഡബ്ല്യുബിഡി ലയനം നിയമവിരുദ്ധമായ ഒരു കുത്തക സൃഷ്ടിക്കുമോ എന്നതിനെക്കുറിച്ച് നീതിന്യായ വകുപ്പ് (ഡിഒജെ) ഇപ്പോള്‍ അന്വേഷണം നടത്തുകയാണ്.

നെറ്റ്ഫ്ളിക്സ് സഹ-സിഇഒ ടെഡ് സരണ്ടോസ് ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലാണ്. റൈസിനെ പുറത്താക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കീഴടങ്ങലായി കാണപ്പെടും. നിലനിര്‍ത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകാം. വിപണി മത്സരത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കഥ മാറിയപ്പോള്‍, നെറ്റ്ഫ്ളിക്സ് ഒരു നഷ്ട-നഷ്ട സാഹചര്യത്തില്‍ കുടുങ്ങിയിരിക്കുകയാണ്.