image

26 Feb 2026 1:45 PM IST

Economy

സ്വര്‍ണ വില കുതിക്കുമോ? എണ്ണവിപണി മുള്‍മുനയില്‍! ലോക ശ്രദ്ധ യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍

MyFin Desk

Bull market graphic representing Sensex growth and gold bars for price hike news.
X

ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം; സ്വർണ്ണവിലയും കുതിക്കുന്നു.

Summary

അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ഇന്ന്; ആഗോള ഇന്ധന വിപണിയിലും സ്വർണ്ണ വിപണിയിലും വരാനിരിക്കുന്ന മാറ്റങ്ങൾ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടതാണ്.


ആഗോള എണ്ണവിപണി മുള്‍മുനയിലാണ്. കാരണം, വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചയാണ്. ഇന്ന് നടക്കുന്ന യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. ചര്‍ച്ചകള്‍ വിജയകരമായാല്‍, യുദ്ധഭീതി മൂലം എണ്ണവിലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഏകദേശം 10 ഡോളറിന്റെ അധിക പ്രീമിയം ഇല്ലാതാകും. അതായത് വില കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വില കുതിച്ചുയരും. ഇറാനിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ബാധിക്കാത്ത ചെറിയ ആക്രമണങ്ങള്‍ വിലയില്‍ താല്‍ക്കാലിക വര്‍ദ്ധനവ് ഉണ്ടാക്കാം. എന്നാല്‍ ദീര്‍ഘകാല പോരാട്ടം എണ്ണ വിതരണത്തെ താറുമാറാക്കുകയും വില വര്‍ദ്ധനവ് സുസ്ഥിരമാക്കുകയും ചെയ്യും.മറ്റൊരു പ്രധാന കാര്യം, അമേരിക്കയിലെ ക്രൂഡ് ഓയില്‍ സ്റ്റോക്ക് 1.59 കോടി ബാരലായി വര്‍ദ്ധിച്ചു എന്നതാണ്. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിത്. വിപണിയില്‍ എണ്ണ സുലഭമാണെന്നിരിക്കെ, യുഎസ്-ഇറാന്‍ ബന്ധം മെച്ചപ്പെട്ടാല്‍ അത് എണ്ണവില ഗണ്യമായി കുറയാന്‍ കാരണമാകും.

സ്വര്‍ണം: വീണ്ടും സുരക്ഷിത താവളം

ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍ സ്വര്‍ണത്തിന് വീണ്ടും കരുത്തുപകരുകയാണ്. ഔണ്‍സിന് 5,000 ഡോളറിന് മുകളില്‍ സ്വര്‍ണം നിലയുറപ്പിച്ചു കഴിഞ്ഞു. യുഎസ് വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും ഇറാന്‍ വിഷയവുമാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ മാസമുണ്ടായ ഇടിവില്‍ നിന്ന് പകുതിയിലധികം സ്വര്‍ണം തിരിച്ചുപിടിച്ചു കഴിഞ്ഞു. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ സ്വര്‍ണം വാങ്ങലും പലിശ നിരക്ക് കുറയാനുള്ള സാധ്യതയും സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമായേക്കാം.

യൂറോപ്യന്‍ പ്രതിസന്ധിയും കാര്‍ബണ്‍ വിപണിയും

യൂറോപ്പിലെ വ്യവസായ മേഖലയില്‍ നിന്ന് വലിയൊരു പ്രതിഷേധം ഉയരുകയാണ്. 'ഡീകാര്‍ബണൈസേഷന്‍ വ്യവസായ തകര്‍ച്ചയ്ക്ക് കാരണമാകരുത് എന്ന് 10 യൂറോപ്യന്‍ വ്യവസായ മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനെത്തുടര്‍ന്ന് കാര്‍ബണ്‍ എമിഷന്‍ ട്രേഡിംഗ് സിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.