2 May 2026 3:59 PM IST
Summary
ഉപരോധത്തിനിടെ രണ്ട് എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായും, ഏകദേശം 53 ദശലക്ഷം ബാരല്‍ എണ്ണയുമായി 31 ടാങ്കറുകള്‍ നിലവില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നീങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്
ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് നാവികസേന ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്റെ എണ്ണവരുമാനത്തില്‍ 4.8 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായി പെന്റഗണ്‍ കണക്കാക്കുന്നു. ഉപരോധത്തിനിടെ രണ്ട് എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായും, ഏകദേശം 53 ദശലക്ഷം ബാരല്‍ എണ്ണയുമായി 31 ടാങ്കറുകള്‍ നിലവില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നീങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് നടപടികള്‍ കാരണം ചൈനയിലേക്ക് ക്രൂഡ് കൊണ്ടുപോകുന്നതിനായി ഇറാന്‍ ഇപ്പോള്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ പാതകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഒരു ശാശ്വത സമാധാന കരാറിന് ഇറാനെ സമ്മതിപ്പിക്കാനാണ് അമേരിക്ക ഈ സാമ്പത്തിക ഉപരോധം ആയുധമാക്കിയിരിക്കുന്നത്. നേരത്തെ ഹിസ്ബുള്ളയുമായുള്ള 10 ദിവസത്തെ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറായെങ്കിലും, സ്ഥിരമായ യുദ്ധവിരാമം ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്ന നിലപാടിലാണ് വാഷിംഗ്ടണ്‍. ഇതോടെ തന്ത്രപ്രധാനമായ ഈ ജലപാതയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
അതേസമയം, അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന്, ഇറാനെതിരായ സൈനിക നടപടികള്‍ അവസാനിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രില്‍ 7-ന് ശേഷം ഇറാനുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലെന്നും ഫെബ്രുവരിയില്‍ ആരംഭിച്ച ശത്രുത അവസാനിച്ചതായും ട്രംപ് കോണ്‍ഗ്രസ് നേതാക്കളെ കത്തിലൂടെ അറിയിച്ചു. കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആരംഭിച്ച സൈനിക നീക്കം 60 ദിവസത്തെ നിയമപരമായ സമയപരിധി പിന്നിട്ട സാഹചര്യത്തിലാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം.
1973-ലെ യുദ്ധാധികാര പ്രമേയം അനുസരിച്ച്, കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതിയില്ലാത്ത പക്ഷം സൈനിക നടപടികള്‍ 60 ദിവസത്തിനപ്പുറം തുടരാനാവില്ല. ഈ നിയമപരമായ കുരുക്ക് ഒഴിവാക്കാനാണ് ട്രംപിന്റെ പുതിയ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിക്കുമ്പോഴും, സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ തളച്ചിടുക എന്ന തന്ത്രപരമായ നയമാണ് അമേരിക്ക നിലവില്‍ പിന്തുടരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
