image

13 March 2026 8:35 PM IST

News

ഭീതിയായി 'എല്‍ നിനോ'; കൊടുംചൂടില്‍ ഇന്ത്യ വെന്തുരുകുമോ? മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍!

MyFin Desk

ഭീതിയായി എല്‍ നിനോ; കൊടുംചൂടില്‍ ഇന്ത്യ വെന്തുരുകുമോ? മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍!
X

Summary

രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ കാലവര്‍ഷത്തെ എല്‍ നിനോ ദോഷകരമായി ബാധിക്കും. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഈര്‍പ്പമുള്ള കാറ്റിനെ കരയിലേക്ക് എത്തിക്കുന്ന പ്രക്രിയയെ എല്‍ നിനോ തടസ്സപ്പെടുത്തും


ആഗോള കാലാവസ്ഥയെ കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ള 'എല്‍ നിനോ' പ്രതിഭാസം പസഫിക് സമുദ്രത്തില്‍ ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പുതിയ മുന്നറിയിപ്പ്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം, വരും മാസങ്ങളില്‍ സമുദ്രത്തിലും അന്തരീക്ഷത്തിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കും. സമീപ ദശകങ്ങളിലെ ഏറ്റവും ശക്തമായ എല്‍ നിനോയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത് ആഗോള താപനില റെക്കോര്‍ഡുകള്‍ ഭേദിക്കാനും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്.

എന്താണ് യഥാര്‍ത്ഥത്തില്‍ ഈ എല്‍ നിനോ? സാധാരണ ഗതിയില്‍ പസഫിക് സമുദ്രത്തിലെ ചൂടുവെള്ളത്തെ കാറ്റ് ഓസ്ട്രേലിയയിലേക്കും ഏഷ്യയിലേക്കും തള്ളിവിടാറുണ്ട്. എന്നാല്‍ എല്‍ നിനോ സമയത്ത് ഈ കാറ്റ് ദുര്‍ബലമാവുകയും ഉഷ്ണജലം കിഴക്കോട്ട് വ്യാപിക്കുകയും ചെയ്യുന്നു. ഇത് അന്തരീക്ഷ ചംക്രമണത്തെ പാടെ തകിടം മറിക്കും. ഇതിന്റെ ഫലമായി ചിലയിടങ്ങളില്‍ പേമാരിയും പ്രളയവും ഉണ്ടാകുമ്പോള്‍, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും ശരാശരിയിലും കുറഞ്ഞ മഴയ്ക്കും ഇത് കാരണമാകും. സമുദ്രോപരിതലത്തിലെ ഈ താപവ്യതിയാനം വന്‍കരകളിലെ കാലാവസ്ഥാ സന്തുലിതാവസ്ഥയെയാണ് തകര്‍ക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രവചനം അങ്ങേയറ്റം ആശങ്കാജനകമാണ്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ കാലവര്‍ഷത്തെ (മണ്‍സൂണ്‍) എല്‍ നിനോ ദോഷകരമായി ബാധിക്കും. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഈര്‍പ്പമുള്ള കാറ്റിനെ കരയിലേക്ക് എത്തിക്കുന്ന പ്രക്രിയയെ എല്‍ നിനോ തടസ്സപ്പെടുത്തും. ഇതിന്റെ ഫലമായി വടക്കന്‍-മധ്യ ഇന്ത്യയില്‍ അതിരൂക്ഷമായ ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകാനും മണ്‍സൂണ്‍ മഴ ഗണ്യമായി കുറയാനും സാധ്യതയുണ്ട്. 1997-98, 2015-16 വര്‍ഷങ്ങളില്‍ ഇന്ത്യ അനുഭവിച്ച സമാനമായ കടുത്ത വരള്‍ച്ചയിലേക്കും ചൂടിലേക്കും രാജ്യം വീണ്ടും നീങ്ങുമോ എന്ന ഭീതിയിലാണ് വിദഗ്ധര്‍.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറമെ ആഗോളതലത്തിലും ഇതിന്റെ ആഘാതം പ്രകടമാകും. അറ്റ്ലാന്റിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകളുടെ സ്വഭാവം മാറുന്നതിനും പടിഞ്ഞാറന്‍ പസഫിക്കില്‍ ടൈഫൂണുകളുടെ എണ്ണം വര്‍ദ്ധിക്കാനും ഇത് കാരണമായേക്കാം. വരാനിരിക്കുന്ന മാസങ്ങളില്‍ താപനില പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്നതിനാല്‍, കൃഷി, കുടിവെള്ളം, ആരോഗ്യം എന്നീ മേഖലകളില്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.